ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ വിളയാട്ടം: പഞ്ചായത്ത് ഓഫിസും ഹോട്ടലും തകർത്തു; രണ്ടുപേർക്ക് ഗുരുതര പരുക്ക്
മറയൂർ: ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് മറയൂർ ടൗണിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫിസിനുള്ളിലും ഹോട്ടലിലും ഇരച്ചുകയറിയ പോത്ത് വ്യാപക നാശനഷ്ടങ്ങൾ വരുത്തി. ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റു. കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75), മരുമകൾ സെൽവി രാമു (49) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 6.30-ഓടെയാണ് കാട്ടുപോത്ത് ജനവാസമേഖലയിൽ എത്തിയത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന കാമാക്ഷിയെയും സെൽവിയെയും പോത്ത് കുത്തിയെറിഞ്ഞു. തുടർന്ന് ഓടിയ പോത്ത് മുൻവാതിൽ വഴി മറയൂർ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് അതിക്രമിച്ചു കയറി.
സെക്രട്ടറിയുടെ ചേംബറിനുള്ളിൽ കുടുങ്ങിയ കാട്ടുപോത്ത് പുറത്തിറങ്ങാനാവാതെ വന്നതോടെ ഓഫിസിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. നാട്ടുകാരും വനംവകുപ്പും ചേർന്ന് ഓഫിസിന് പുറത്തെത്തിച്ച പോത്ത് സമീപത്തെ ഹോട്ടലിലേക്കും പാഞ്ഞുകയറി അവിടെയും നാശനഷ്ടങ്ങൾ വരുത്തി.
വന്യജീവി ശല്യം തടയുന്നതിൽ അധികൃതർ പരാജയപ്പെടുന്നു എന്ന് ആരോപിച്ച് പ്രദേശത്ത് ശക്തമായ പ്രതിഷേധം നടന്നു. വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാനപാത ഉപരോധിച്ചു. ടൗണിൽ വലിയ ഗതാഗതക്കുരുക്കാണ് ഇതിനെത്തുടർന്നുണ്ടായത്.
വന്യജീവി പ്രതിരോധത്തിനായി സർക്കാർ നൽകുന്ന ഫണ്ട് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നു എന്ന് ആരോപിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സുരക്ഷാ ക്രമീകരണങ്ങളിൽ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ചയാണ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
ആക്രമണത്തിൽ പരുക്കേറ്റവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകുമെന്ന് റേഞ്ച് ഓഫിസർ അബ്ജു കെ. അരുൺ അറിയിച്ചു. കാട്ടുപോത്തിനെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."