തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ തപാൽ വോട്ട് സംബന്ധിച്ച അന്തിമ കണക്കുകൾ പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതി ഇടപെടലിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ആറുവരെ തപാൽ വോട്ടിന് തെരഞ്ഞെടുപ്പ് കമ്മിഷൻ സമയം അനുവദിച്ചിരുന്നു. എന്നാൽ, അന്നേദിവസം വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്ക് മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതുപ്രകാരം 1,10,994 ഉദ്യോഗസ്ഥർ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ, അവസാന ഒരു മണിക്കൂറിലെ പോളിങ് കണക്ക് രണ്ടുദിവസം പിന്നിട്ടിട്ടും പുറത്തുവിട്ടിട്ടില്ല. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരിൽ നിന്ന് കണക്കുകൾ ശേഖരിച്ചുവരികയാണെന്നും പൂർത്തിയാകുന്നതോടെ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ വിശദീകരണം. രണ്ട് ദിവസം കഴിഞ്ഞിട്ടും കണക്കുകൾ പുറത്തുവിടാത്തതിൽ ദുരൂഹത ഉയരുകയാണ്.
തപാലിൽ വോട്ട് ചെയ്ത ബാലറ്റ് അയക്കുന്നതിന് പകരം എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ള ഡെസിഗ്‌നേറ്റഡ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യുന്ന രീതിയിലായിരുന്നു ഇത്തവണ ക്രമീകരണമുണ്ടായത്. എന്നാൽ, ആദ്യദിവസങ്ങളിൽ ജില്ലാകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ള ഡെസിഗ്‌നേറ്റഡ് പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാനെത്തിയവർക്ക് ബാലറ്റ് പേപ്പറുകൾ ലഭ്യമല്ലാത്തിനാൽ വോട്ട് ചെയ്യാനായിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായതോടെ വോട്ടെടുപ്പിന്റെ തലേന്ന് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ അധിക സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. എന്നാൽ, വോട്ടെടുപ്പിന്റെ തലേദിവസം രാവിലെ മുതൽ വിവിധ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേർന്ന ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ പലയിടത്തും തടസമുണ്ടായി. പലയിടത്തും നീണ്ട ക്യൂ രൂപപ്പെട്ടു. ചില ജീവനക്കാർക്ക് ബാലറ്റ് പേപ്പർ എത്താത്തതിനാൽ വോട്ട് രേഖപ്പെടുത്താനായില്ല. എൻ.ജി.ഒ. യുനിയൻ ഹൈക്കോടതിയിൽ നൽകിയ ഹരജി പ്രകാരം 25,000ത്തോളം ജീവനക്കാർക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."