തലയ്ക്കു മീതെ 'സൂര്യാകാശം'; വിയർത്തൊഴുകുന്നു ...
കൊച്ചി: രാപകൽ വ്യത്യാസമില്ലാതെ കൊടുംചൂടിൽ വാടി കേരളം. വരും ദിവസങ്ങളിലും അന്തരീക്ഷ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന. ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും അധികൃതർ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യന്റെ സ്ഥാനം കേരളത്തിനു നേർമുകളിലായതിനാൽ രശ്മികൾ ലംബമായി പതിക്കുന്നതും അൾട്രാവയലറ്റ് ഇൻഡക്‌സ് ഉയർന്നുനിൽക്കുന്നതുമാണ് സംസ്ഥാനത്ത് ചൂട് അതിശക്തമാകാൻ കാരണം. അറബിക്കടലിൽ എതിർചുഴലി (അതിമർദം) നിലനിൽക്കുന്നതിനാൽ ചൂടുള്ള വായു കരയിലേക്ക് അടിക്കുന്നതും ചൂട് അസഹനീയമാക്കുകയാണ്.
വിവിധ ജില്ലകളിൽ ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിനെ ശമിപ്പിക്കുന്നില്ല. മറിച്ച് ചൂടും ആർദ്രതയും (ഹ്യുമിഡിറ്റി) ഉയർത്തുകയാണ്. പാലക്കാട്, കൊല്ലം തുടങ്ങിയ ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇതാദ്യമായി ഈ സീസണിൽ കഴിഞ്ഞ ദിവസം പകൽച്ചൂട് പാലക്കാട്ട് 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിവസങ്ങളിലും ചൂടു കൂടുമെങ്കിലും വേനൽമഴ ജലക്ഷാമത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ജലം പാഴാക്കാതെ കരുതി ഉപയോഗിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി.
രാത്രിയും ചൂട് തുടരുന്നതിനാൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനം. ചൂട് കനത്തതോടെ തൊലിപ്പുറം ചുമന്നു തടിക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നതായും പലരും പറയുന്നു. നിർജ്ജലീകരണം ഒഴിവാക്കാൻ കുപ്പിയിൽ വെള്ളവുമായാണ് ജോലിക്കും മറ്റുമായി ആളുകൾ പുറത്തിറങ്ങുന്നത്. എ.സികളുടെ പ്രവർത്തനം ഉയർന്നതും അന്തരീക്ഷത്തിൽ ചൂട് വർധിപ്പിക്കുകയാണ്.
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ താപനില ഉയർന്നേക്കും.
പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി, കൊല്ലത്ത് 39 ഡിഗ്രി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി, തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാനാണ് സാധ്യത. ഈ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയാകും.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്
സംസ്ഥാനത്ത് താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇത്തരം അടിസ്ഥാനരഹിത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാർഹമാണെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 55 ഡിഗ്രി വരെ ഉയരുമെന്നാണ് പ്രചാരണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധനം നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് വ്യാജ സന്ദേശത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."