ബിഹാർ; നീതിഷ് ഇന്ന് സ്ഥാനമൊഴിയും; പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി യോഗം
പാട്‌ന: ബീഹാറിൽ രണ്ടു പതിറ്റാണ്ടോളം മുഖ്യമന്ത്രി പദവിയിലിരുന്ന നിതീഷ് കുമാര്‍ ഇന്ന് സ്ഥാനമൊഴിഞ്ഞേക്കും. ഇന്ന് രാവിലെ 11ന് ചേരുന്ന മന്ത്രിസഭാ യോഗത്തിന് പിന്നാലെ അദ്ദേഹം രാജിനല്‍കുമെന്നാണ് ജെ.ഡി.യു നേതാക്കള്‍ നല്‍കുന്ന വിവരം. മന്ത്രിസഭാ യോഗത്തിന് മുമ്പായി ജെ.ഡി.യു നേതാക്കളുമായും എം.എല്‍.എമാരുമായും നിതീഷ് കൂടിക്കാഴ്ച നടത്തും.
മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനില്‍ എത്തി രാജി സമര്‍പ്പിക്കാനാണ് പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായത്. നാളെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബിന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകും.
അതേസമയം, നിതീഷിന്റെ പകരക്കാരനായി ബി.ജെ.പിയില്‍ നിന്ന് ആരാകും എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. ബി.ജെ.പിയുടെ നിയമസഭ പാര്‍ട്ടി യോഗം ഇന്ന് പാട്‌നയില്‍ ചേരും. യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയെ പിന്‍ഗാമിയാക്കണമെന്ന് നിതീഷ് കുമാര്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി എം.എല്‍.എമാരില്‍ ഭൂരിപക്ഷത്തിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് താല്‍പര്യം. എന്നാല്‍, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ദിപീപ് കുമാര്‍ ജയ്‌സ്വാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സമ്രാട്ട് ചൗധരിയോട് താല്‍പര്യമില്ല. ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ നബിനും ചൗധരിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ താല്‍പര്യമില്ലെന്നാണ് വിവരം.
ഇതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബി.ജെ.പിക്കുള്ളില്‍ തീരുമാനം വൈകിയത്. നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ബിഹാറില്‍ അധികാരമാറ്റത്തിന് കളമൊരുങ്ങിയത്. നിതീഷ് പിന്‍വാങ്ങുന്നതോടെ സംസ്ഥാനത്ത് ആദ്യ ബി.ജെ.പി മുഖ്യമന്ത്രി അധികാരമേല്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."