മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും
മലപ്പുറം: സംസ്ഥാനത്തെ മുഖ്യമന്ത്രി ചർച്ച അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ ഇന്ന് മുസ്‌ലിം ലീഗ് അടിയന്തര നേതൃയോഗം. ഇന്ന് രാവിലെ 10 മണിക്ക് പാണക്കാട്ടാണ് യോഗം. അതേസമയം, ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. എന്നാൽ, അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കുകയാണെങ്കിൽ നറുക്ക് കാസർകോട് നിന്നുള്ള എ.കെ.എം. അഷ്റഫിന് ആകാനാണ് സാധ്യത.
അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ അല്ലെങ്കിൽ ചീഫ് വിപ്പ് പദവികളിൽ ഒന്ന് ലീഗ് ആവശ്യപ്പെടും. കൂടാതെ, മുതിർന്ന നേതാക്കളായ എംകെ. മുനീറിനും കെപിഎ മജീദിനും ഔദ്യോഗിക പദവികളെന്തെങ്കിലും ഉറപ്പാക്കണമെന്ന കാര്യത്തിലും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.
102 സീറ്റുകളുടെ മികച്ച വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് താല്പര്യങ്ങൾ തടസ്സമാകുന്നതിൽ ലീഗിന് അതൃപ്തിയുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം, മുഖ്യമന്ത്രിചർച്ചയിൽ കോൺഗ്രസ് ഇതുവരെ ലീഗിന്റെ അഭിപ്രായം തേടിയിട്ടില്ല. എങ്കിലും പ്രഖ്യാപനത്തിന് മുൻപ് അറിയിക്കുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. ജനവികാരം മാനിച്ചായിരിക്കണം മുഖ്യമന്ത്രി തീരുമാനം എന്ന അഭിപ്രായമാണ് ലീഗ് തുടക്കം മുതൽ സ്വീകരിച്ചത്.
മുഖ്യമന്ത്രി തര്‍ക്കം മുറുകുന്നതിനിടെ, രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധം. വയനാട്ടിലെ കല്‍പ്പറ്റയിലും കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലുമാണ് എഐസിസി നേതൃത്വത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിയോജിപ്പാണ് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'കെ.സി വേണുഗോപാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവനായിരിക്കാം, എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യതയില്ല' എന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കേന്ദ്ര നേതൃത്വം വരുത്തുന്ന കാലതാമസമാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.
വിജയിക്കാന്‍ വേണ്ടി മാത്രം വയനാട്ടിലേക്ക് വരേണ്ടതില്ലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളോട് താല്പര്യമില്ലെന്നും പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. കെ.സി വേണുഗോപാലിനെ സംരക്ഷിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ ഭരണനേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."