സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: സർക്കാർ സർവിസുകളിൽ ദീർഘകാലം ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷൻ ലഭിക്കാൻ നിയമപരമായ അർഹതയുണ്ടെന്ന് സുപ്രിംകോടതി. പെൻഷൻ എന്നത് തൊഴിലുടമയുടെ ഔദാര്യമല്ല. അത് ജീവനക്കാരുടെ ഭരണഘടനാപരമായ അവകാശമാണ്.
1965 ലെ സെൻട്രൽ സിവിൽ സർവീസസ് (താൽക്കാലിക സർവിസ്) നിയമങ്ങൾ പ്രകാരം താൽക്കാലിക സർക്കാർ ജീവനക്കാർക്ക് തുല്യമായ ആനുകൂല്യങ്ങൾക്ക് അത്തരം കാഷ്വൽ തൊഴിലാളികൾക്ക് അർഹതയുണ്ടെന്നും അവരുടെ സേവനങ്ങൾ ഔപചാരികമായി സ്ഥിരപ്പെടുത്തിയില്ലെന്ന കാരണത്താൽ പെൻഷൻ നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വിധിച്ചു.
ബിഹാറിൽ പതിറ്റാണ്ടുകളായി തപാൽ വകുപ്പിൽ കാഷ്വൽ തൊഴിലാളിയായും രാത്രി ഗാർഡായും ജോലി ചെയ്തിരുന്ന പരേതനായ സൂരജ് സാഹുവിന്റെ വിധവ ഭിഖാനി ദേവി നൽകിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ.ജെ മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
പെൻഷൻ തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചു നൽകേണ്ട ഒന്നല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഒരാൾ തന്റെ ദീർഘകാലത്തെ സേവനത്തിലൂടെ നേടിയെടുത്ത, മാറ്റിവച്ച വേതനമാണ് പെൻഷനെന്നും കോടതി വ്യക്തമാക്കി. ദീർഘകാലത്തേക്ക് സമാനമായ ജോലികൾ ചെയ്യുന്നതിലൂടെ കാഷ്വൽ തൊഴിലാളികൾക്ക് ഒരു താൽക്കാലിക സർക്കാർ ജീവനക്കാരന്റെ പദവി ലഭിക്കുന്നില്ലെങ്കിലും സേവന ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
The Supreme Court ruled that casual employees working in government service are also entitled to receive a pension. The court emphasized that a pension is a fundamental right earned through service, not a financial favor or bounty given by the government.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."