'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്
കൊച്ചി: കേരളത്തിൽ കപ്പൽ നിർമാണശാലയ്ക്കായി ടാറ്റ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദത്തിനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്. ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ടാറ്റയുടെ ചരിത്രത്തിൽ ഇതാദ്യമായിരിക്കുമെന്നും, ഇത്തരം നടപടികളിലൂടെ കേരളത്തിന്റെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും പി. രാജീവ് കുറ്റപ്പെടുത്തി. 'ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം' എന്നും പി. രാജീവ് പരിഹസിച്ചു.
വിഷയത്തിൽ വിശദീകരണം നൽകി വി.ഡി. സതീശൻ 'എട്ടുകാലി മമ്മൂഞ്ഞാകാൻ' ശ്രമിക്കുകയാണെന്നും രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയെന്നാണ് മുഖ്യമന്ത്രി സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 'മിഷൻ സമുദ്ര'യുടെ ഭാഗമായാണ് പദ്ധതിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.
"താൻ വ്യവസായ മന്ത്രിയായിരിക്കുന്ന സമയത്ത് ടാറ്റ ചെയർമാനെ കാണാൻ അങ്ങോട്ട് പോയിരുന്നു. രണ്ട് മണിക്കൂറോളം ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, സതീശൻ മുഖ്യമന്ത്രിയായ ഉടൻ ടാറ്റ ഇങ്ങോട്ടേക്ക് വന്ന് 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷമുണ്ടായിരുന്നു. എല്ലാ പിന്തുണയും നൽകണമെന്നാണ് കരുതിയത്. എന്നാൽ, ഇന്ന് മുഖ്യമന്ത്രി പറയുന്നത് മാധ്യമങ്ങൾ കുഴപ്പമുണ്ടാക്കിയെന്നാണ്."പി. രാജീവ് ആരോപിച്ചു.
ഈ പദ്ധതി 2025-ൽ 'ഇൻവെസ്റ്റ് കേരള'യിൽ ഉണ്ടായതാണെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി. മലബാർ സിമന്റ്സ് ലിമിറ്റഡും ആർട്സൺ എൻജിനീയറിങ് ലിമിറ്റഡും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത് മാധ്യമങ്ങൾ അന്ന് വാർത്തയാക്കിയതാണ്. അതുമായി ബന്ധപ്പെട്ട നടപടികൾ എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചതാണെന്നും രാജീവ് അവകാശപ്പെട്ടു.
മുഖ്യമന്ത്രി ഫിക്ഷൻ വായിക്കുന്ന ആളായതുകൊണ്ട് ഭാവനയിൽ കാണുന്ന കാര്യങ്ങൾ യാഥാർഥ്യമായി അവതരിപ്പിക്കുകയാണെന്നും ഇത് കേരളത്തിന്റെ വ്യവസായ സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025-ൽ കൊച്ചിൻ ഷിപ്പ്‌യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ നടപടികളും നടന്നിട്ടുണ്ട്. നാളെ ഇതും തന്റെ 'മിഷൻ സമുദ്ര'യുടെ ഭാഗമായി മുഖ്യമന്ത്രി അവതരിപ്പിച്ചേക്കുമെന്നും രാജീവ് പരിഹസിച്ചു. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ ആധികാരികതയുണ്ടാകണമെന്നും ഇത്തരം പ്രസ്താവനകളിലൂടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യതയല്ല, മറിച്ച് കേരളത്തിന്റെ പ്രതിച്ഛായയാണ് നഷ്ടപ്പെടുന്നതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
P. Rajeev strongly criticized chief minister of kerala V.D. Satheesan, accusing him of trying to take credit for the achievements of the Left Democratic Front (LDF) government. Mocking Satheesan, Rajeev remarked that while the Chief Minister does not need to be a high-level intellectual, he should at least possess basic common sense and intelligence, sparking a sharp political debate between the ruling and opposition fronts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."