മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി
ന്യൂഡൽഹി: മൃതശരീരം കീറിമുറിക്കാതെയുള്ള വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന് രാജ്യത്തുടനീളം സംവിധാനം ഏർപ്പെടുത്തണമെന്ന് ഡോ എംപി അബ്ദുസമദ് സമദാനി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ശരീരം കീറിമുറിക്കുന്ന പരമ്പരാഗത രീതി ബന്ധുക്കൾക്ക് മാനസിക വിഷമവും ജീവനക്കാർക്ക് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുകയാണെന്നും, പോസ്റ്റ്‌മോർട്ടത്തിന് അത്യാധുനിക രീതി അവലംബിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അത്യാധുനിക സി.ടി സ്‌കാൻ, എം.ആർ.ഐ, ത്രീഡി ഇമേജിങ് എന്നിവ ഉപയോഗിച്ച് നിർവ്വഹിക്കുന്ന വെർച്വൽ പോസ്റ്റ്‌മോർട്ടം വഴി ശരീരം കീറിമുറിക്കാതെ തന്നെ കൃത്യമായ മരണകാരണം കണ്ടെത്താനും തടസ്സമില്ലാതെ കോടതികൾക്ക് ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാനും വിഷമകരമായ കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്ന് റൂൾ 377 പ്രകാരമുള്ള സബ്മിഷനിൽ അദ്ദേഹം സഭയിൽ അറിയിച്ചു. സബ്മിഷന്റെ വിശദവിവരങ്ങൾ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
''മൃതശരീരത്തോട് അനാദരവ് ഒഴിവാക്കുകയും മരണ കാരണത്തെ സംബന്ധിച്ച് ശാസ്ത്രീയമായ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്ന 'വെർച്വൽ പോസ്റ്റ്‌മോർട്ടം' സംവിധാനം രാജ്യത്തുടനീളം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
പരമ്പരാഗത പോസ്റ്റ്‌മോർട്ടം രീതികൾ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് വലിയ മാനസികവിഷമമുണ്ടാക്കുന്നതിനോടൊപ്പം മെഡിക്കൽ ജീവനക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമുണ്ട്. അത്യാധുനിക സി.ടി സ്‌കാൻ, എം.ആർ.ഐ, ത്രീഡി ഇമേജിങ് എന്നിവ ഉപയോഗിച്ച് നിർവ്വഹിക്കുന്ന വെർച്വൽ പോസ്റ്റ്‌മോർട്ടം വഴി ശരീരം കീറിമുറിക്കാതെ തന്നെ കൃത്യമായ മരണകാരണം കണ്ടെത്താനും തടസ്സമില്ലാതെ കോടതികൾക്ക് ശാസ്ത്രീയ തെളിവുകൾ ലഭ്യമാക്കാനും വിഷമകരമായ കാലതാമസം ഒഴിവാക്കാനും സാധിക്കുമെന്ന് റൂൾ 377 പ്രകാരമുള്ള സബ്മിഷനിൽ പറഞ്ഞു.
ഡൽഹി എയിംസിൽ ദക്ഷിണേഷ്യയിലെ ആദ്യ വെർച്വൽ പോസ്റ്റ്‌മോർട്ടം കേന്ദ്രം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ വെർച്വൽ പോസ്റ്റ് മോർട്ടത്തിനുള്ള സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതിക്ക് സംസ്ഥാന ആരോഗ്യമന്ത്രി കെ. മുരളീധരൻ തുടക്കം കുറിക്കുന്ന കാര്യവും ചൂണ്ടികാട്ടി. വെർച്വൽ ഓട്ടോപ്സി വ്യാപകമാക്കൻ പ്രാദേശിക നടപടികൾ മാത്രം പര്യാപ്‌തമല്ല. രാജ്യത്താകെ ഇത് നിർബന്ധമാക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനമാണുണ്ടാകേണ്ടത്.
ഇത്തരം സംവിധാനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഏകീകൃത സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ (SOP) രൂപീകരിക്കണം. റേഡിയോലൂസന്റ് ബാഗുകൾ അണുവിമുക്തമാക്കാനുള്ള സ്‌കാനിംഗ് മുതൽ ത്രീഡി ഇമേജിംഗിലൂടെ മരണം വ്യക്തമായാൽ ശരീരം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകുന്നതു വരെയുള്ള കാര്യങ്ങൾ ഈ എസ്.ഒ.പി വഴി ക്രമീകരിക്കാനാകും. ഇതിനായി ദേശീയതലത്തിൽ സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ അനുവദിക്കാൻ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."