HOME
DETAILS

സ്വന്തംനെഞ്ചില്‍ കത്തിയാഴ്ത്തി ബ്രിട്ടന്‍

  
backup
June 25, 2016 | 3:13 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്വയം പഴിക്കുന്നുണ്ടാവും ആ വിനാശകരമായ നിമിഷത്തെ. 2013ല്‍ സ്വന്തംനില ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ജനഹിതപരിശോധന ബ്രിട്ടന്റെയും ലോകത്തിന്റെയും തന്റെതന്നെയും നിലനില്‍പ്പിനെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തിനിപ്പോള്‍ ബോധ്യമായിരിക്കണം. സ്വന്തംനെഞ്ചില്‍ കത്തിയാഴ്ത്തുന്നതിനു സമാനമായാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടതിനെ വിലയിരുത്താനാവുക.

യൂറോപ്യന്‍
യൂനിയനിലില്ലാത്ത ബ്രിട്ടന്‍

യൂറോപ്യന്‍ യൂനിയനില്‍ അംഗമെന്നനിലയില്‍ 28 രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള  സഞ്ചാരസ്വാതന്ത്ര്യം പിന്മാറ്റത്തോടെ ഇല്ലാതാകും. അംഗത്വതുക ലാഭിക്കാനാകുമെങ്കിലും പൗരന്മാര്‍ക്കു വിദേശത്തു വിദഗ്ധചികിത്സയ്ക്കു വന്‍പണച്ചെലവുണ്ടാകും.

യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള കുടിയേറ്റക്കാരെ പഴയതുപോലെ സ്വീകരിക്കേണ്ടിവരില്ല. അതിര്‍ത്തി ശക്തമാക്കാം. എന്നാല്‍, യുനൈറ്റഡ് കിങ്ഡം ഒാഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്നപേര് ഇല്ലാതായേക്കുമെന്നാണു പറയപ്പെടുന്നത്. ഇംഗ്ലണ്ടും വെയില്‍സും യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന നിലപാടെടുത്തപ്പോള്‍ തുടരണമെന്ന വാദമുയര്‍ത്തിയതു സ്‌കോട്ട്‌ലാന്‍ഡും വടക്കന്‍ അയര്‍ലന്റുമാണ്.

യൂറോപ്യന്‍ യൂനിയനില്‍ തുടരാനാഗ്രഹിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം യു.കെയില്‍ തുടരണമോയെന്ന ജനഹിതപരിശോധന ആവശ്യമായിവരും. മാസങ്ങള്‍ക്കുമുന്‍പ് സ്‌കോട്‌ലാന്‍ഡ് അത്തരമൊരു ജനഹിതപരിശോധന നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായ  യു.കെയില്‍ തുടരണമെന്നായിരുന്നു അന്നത്തെ ഫലം. ഇനിമുതല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ ഇല്ലല്ലോ.

വടക്കന്‍ അയര്‍ലന്റും യൂറോപ്യന്‍ യൂനിയനോടു താല്‍പര്യം ഉള്ളവരാണ്. ഈ രണ്ടുരാജ്യങ്ങള്‍ തിരികെ യൂറോപ്യന്‍ യൂനിയനില്‍ തുടരാന്‍ തീരുമാനിച്ചാല്‍ യുനൈറ്റഡ് കിങ്ഡം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ചുരുങ്ങും.

പിന്‍മാറ്റത്തിലേയ്ക്കു നയിച്ചത്

ഗ്രേറ്റ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറണമെന്ന ചിന്താഗതി ജനങ്ങളിലുണ്ടാക്കിയതു കുടിയേറ്റപ്രശ്‌നവും, ഭരണവിരുദ്ധവികാരവുമാണ്. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സ്വീകരിക്കുകയെന്ന യൂറോപ്യന്‍ യൂനിയന്റെ പ്രഖ്യാപിതനയത്തിനെതിരായി നിലപാടെടുക്കുകയെന്നതാണു ജനം ആഗ്രഹിക്കുന്നത്. തമിഴ്മക്കള്‍ വാദം, മറാഠി വാദം എന്നും മറ്റും പറയുന്നപോലെ ബ്രിട്ടീഷ് സായിപ്പ് തനിനിറം കാണിച്ചു.
പുറത്തുനിന്നുള്ളവരെ വേണ്ടെന്ന നിലപാടു മുന്‍പേതന്നെ ആ രാജ്യം വച്ചുപുലര്‍ത്തിയിരുന്നു. ആ നിലപാടിന്റെ ആചാര്യന്മാരിലൊരാളായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറണും.

ആ നിലപാടില്‍ത്തന്നെ അദ്ദേഹത്തിന് അധികാരം ഒഴിയേണ്ടിവന്നതു വിരോധാഭാസം. യൂറോപ്യന്‍ യൂനിയനില്‍ നിന്നെന്നല്ല ആരെയും ശക്തമായ മാനദണ്ഡങ്ങള്‍ക്കനുസൃതമല്ലാതെ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു ബ്രിട്ടന്‍. അവരുടെ ജീവിതത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയും നികുതികൂട്ടുകയും ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്ത ഭരണാധികാരിയെ അധികാരഭ്രഷ്ടനാക്കാനും അവര്‍ക്കു കഴിഞ്ഞു.

ഡേവിഡ് കാമറണ്‍

സ്വന്തംനിലനില്‍പ്പുമാത്രം നോക്കി അവസരവാദരാഷ്ട്രീയം കളിച്ച പ്രധാനമന്ത്രിയെന്നായിരിക്കും കാമറണിനെ ചരിത്രത്താളുകള്‍ വിശേഷിപ്പിക്കുക. 2010ല്‍ അധികാരമേറ്റതുമുതല്‍ സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തെ ജനങ്ങളെയും വിദേശരാജ്യങ്ങളെയും നിരാശപ്പെടുത്തുന്നതായിരുന്നു. 2010ല്‍ സ്റ്റുഡ്ന്റ് വിസകള്‍ക്കും കുടിയേറ്റത്തിനും മറ്റും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തി. ഏറ്റവുമൊടുവില്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചു. പ്രായമായവര്‍ക്കുള്ള ക്ഷേമത്തുക വെട്ടിക്കുറയ്ക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്്ടര്‍മാര്‍ക്കുമെതിരേ  ശക്തമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.

നികുതി നല്‍കാതെ രാജ്യത്തിനു പുറത്തുനിക്ഷേപം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കാമറണിനു യൂറോപ്യന്‍ യൂനിയനില്ലാത്ത ബ്രിട്ടനെ നയിക്കുക ദുഷ്‌കരമാകും. അതുകൊണ്ടു മാറിനില്‍ക്കുകയെന്ന തന്ത്രം പ്രയോഗിച്ചതു സ്വാഭാവികം.

ലേബര്‍ നേതാവ്
ജെറമി കോര്‍ബിന്‍

ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ശക്തമായ വാദഗതിയുള്ളയാളായിരുന്നു ലേബര്‍ പാര്‍ട്ടിനേതാവ് ജെറമി കോര്‍ബിന്‍. എന്നാല്‍, സ്വന്തംപാര്‍ട്ടി നേതാക്കളെയും അനുയായികളേയും ആ നിലപാടിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

ബ്രിട്ടീഷ് രാജ്ഞി

ബ്രിട്ടീഷ് രാജകുടുംബം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാറില്ല. സ്ഥാനാര്‍ഥികളാവുകയോ വോട്ടുചെയ്യുകയോ ചെയ്യാറില്ല. അതതുകാലത്തെ സര്‍ക്കാരുകളെ പിന്തുണയ്ക്കുക മാത്രമാണു രീതി. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ ഹിതപരിശോധനയില്‍ പിന്മാറാനുള്ള തീരുമാനമെടുക്കുന്നതാണ് ഉത്തമമെന്നരീതിയില്‍ രണ്ടാംകിരീടാവകാശിയായ ഹാരി രാജകുമാരന്‍ പ്രസ്താവന നടത്തിയിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതുകൊണ്ടുള്ള മെച്ചമെന്തെന്നു രാജ്ഞി ആരായുകയും ചെയ്തു.

ഇതോടെ രാജകുടുംബവും പിന്മാറ്റത്തെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജകുടുംബവക്താവ് ഇതു തള്ളിക്കളഞ്ഞെങ്കിലും ജനങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ വിഷമമുണ്ടായില്ല. കാരണം അവര്‍ സര്‍ക്കാരിനെക്കാളും വിലമതിക്കുന്നത് രാജകുടുംബത്തെയാണ്.

രാജ്യം നേരിടുന്ന പ്രതിസന്ധി

യൂറോപ്യന്‍ യൂനിയനില്‍ തുടരാനായിരുന്നു തീരുമാനമെങ്കില്‍ പൗണ്ടിനു വിലയേറിയേനെ. പിന്മാറാന്‍ തീരുമാനിച്ചതോടെ രാജ്യം പ്രതിസന്ധിയിലായി. പൗണ്ടിനു മൂല്യമിടിഞ്ഞു. ആ രാജ്യം സാമ്പത്തികമാന്ദ്യത്തിലെത്തി. നിര്‍മാണ, വ്യാപാരമേഖലകളിലും ഇതു കാണാന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീല്‍ പ്ലാന്റ് വില്‍ക്കാനുണ്ടായ ഒരു കാരണവും ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ സ്വകാര്യ കമ്പനികള്‍ സാമ്പത്തികമുടക്കിനു തുനിയാതിരുന്നതും ഇതുകാരണമായിരുന്നു.
രാജ്യം അടുത്ത പത്തുവര്‍ഷം സാമ്പത്തികമാന്ദ്യത്തിലാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.

ഒരു വ്യവസായ രാഷ്ട്രമായതിനാല്‍ യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളില്‍ അത്തരംബന്ധങ്ങള്‍ തുടരാന്‍ കഴിയില്ല. അംഗരാജ്യമല്ലാതായതോടെ 28 രാജ്യങ്ങളുമായി പ്രത്യേകം ബന്ധമുണ്ടാക്കണം. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഔദ്യോഗികമായി പുറത്താകണമെങ്കില്‍ രണ്ടുവര്‍ഷം വേണംതാനും. അക്കാലയളവില്‍ യു.കെ ദയനീയസ്ഥിതിയിലാവും.

പ്രധാനസാമ്പത്തികസ്ഥാപനങ്ങളെല്ലാം ലണ്ടന്‍ വിട്ടേക്കുമെന്നാണ് സൂചന. ഫ്രാന്‍സോ ജര്‍മനിയോ ആവും ഇനി അവരുടെ ലക്ഷ്യം. അതേസമയം സ്വന്തമായി ബന്ധങ്ങള്‍ പടുത്തുയര്‍ത്തി അമേരിക്കയ്ക്കും റഷ്യക്കുമുപരി മറ്റൊരു ശാക്തികകേന്ദ്രമാകാന്‍ യു.കെയ്ക്കു കഴിയുന്നിടത്താവും ഇനി ആ രാജ്യത്തിനുള്ള വിജയസാധ്യത.

യൂറോപ്യന്‍ യൂനിയന്‍

യൂറോപ്യന്‍ യൂനിയന്‍ വന്‍നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ആഴ്ചതോറും 350 മില്യന്‍ പൗണ്ടാണു യു.കെ അംഗത്വഫീസായി നല്‍കിവന്നിരുന്നത്. 28 അംഗരാജ്യങ്ങളില്‍ മൂന്നാമത്തെ ഏറ്റവും വലിയസാമ്പത്തികദാതാവായ യു.കെ മാറുമ്പോള്‍ ശക്തമായ സാമ്പത്തികാടിത്തറയാണു യൂനിയനു  നഷ്ടമാക്കുന്നത്.

ഒന്‍പത് രാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ യൂനിയനെ ശക്തമാക്കാന്‍ യത്‌നിച്ച രാജ്യമാണു വിട്ടുപോകുന്നത്. യു.കെയെ പിന്തുടര്‍ന്നു മറ്റ് 27 അംഗരാജ്യങ്ങളില്‍ ചിലരെങ്കിലും ഇതുപോലെ തീരുമാനത്തിനുമുതിരാനുള്ള സാധ്യത അവര്‍ ഭയപ്പെടുന്നു. അത്തരമൊരവസ്ഥയില്‍ യൂറോപ്യന്‍ യൂനിയന്‍ അപ്രസക്തമാവും.

ലോകരാജ്യങ്ങളെല്ലാം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരായിരുന്നു. പിന്മാറിയാല്‍ അമേരിക്കയുമായി ബന്ധമുണ്ടാക്കാന്‍ രാജ്യങ്ങളുടെ നീണ്ട ക്യൂവിനു പിന്നില്‍ നില്‍ക്കേണ്ടിവരുമെന്ന്  ഒബാമ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഹൊളോന്തെയും ഇതേ അഭിപ്രായക്കാരായിരുന്നു.

ഇന്ത്യയെ ബാധിക്കുന്നത്

ഇന്ത്യയില്‍നിന്ന് ഏതാണ്ടു 35 ലക്ഷം പേരാണു യു.കെയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറണമെന്ന് ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മലയാളി സംഘടനകളും വരുംവരായ്കകളെകുറിച്ച്  ബോധവാന്മായിരുന്നില്ലെന്നു വിലയിരുത്തലുണ്ട്.

എഴുന്നൂറ്റിഅന്‍പതോളം ഇന്ത്യന്‍ കമ്പനികളാണു യു.കെയിലുള്ളത്. ഇവയുടെ പ്രവര്‍ത്തനത്തെ  പിന്മാറ്റം പ്രതികൂലമായി ബാധിക്കും. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ യൂറോപ്യന്‍ യൂനിയനില്‍ അവതരിപ്പിച്ചിരുന്നതു യു.കെ വഴിയാണ്. ഇതു  നഷ്ടമായിരിക്കുന്നു.ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ യു.കെയില്‍നിന്നുള്ള പൗണ്ടിന് സുപ്രധാനസ്ഥാനമാണുള്ളത്. അതിന്റെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനും ആഘാതമാവുന്നതു  സ്വാഭാവികം. ടാറ്റായും ഇന്‍ഫോസിസുംപോലുള്ള വമ്പന്‍ വ്യവസായികള്‍ക്ക് ഇതു വന്‍ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  5 days ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  5 days ago
No Image

മസ്‌കത്ത് വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; തായ് പൗരനില്‍ നിന്ന് 5.4 കിലോ പിടികൂടി

oman
  •  5 days ago
No Image

ബംഗാളിലെ ബിജെപി മുന്നേറ്റം; ഇന്‍ഡ്യ മുന്നണി യോഗം വിളിച്ച് മമത 

Kerala
  •  5 days ago
No Image

20 ഓവറും ബാറ്റ് ചെയ്താൽ ഗെയ്‌ലിന്റെ റെക്കോർഡുകൾ പഴങ്കഥയാകും; ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് രാജസ്ഥാന്റെ കുട്ടിത്താരം

Cricket
  •  5 days ago
No Image

ഉദ്ഘാടനത്തിന് മുന്നോടിയായി ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ ജീവനക്കാരുടെ യൂണിഫോം പുറത്തിറക്കി

uae
  •  5 days ago
No Image

ചരിത്ര റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്; അവസാന ലോകകപ്പ് പോരാട്ടത്തിൽ അർജന്റീനക്ക് ആശങ്ക

Football
  •  5 days ago
No Image

ദുബൈയിൽ വസന്തം വിരിയിക്കാൻ 1,200 വാക മരങ്ങൾ കൂടി; നഗരവീഥികൾക്ക് തണലൊരുക്കാൻ ശൈഖ് ഹംദാന്റെ ഹരിത ദർശനം

uae
  •  5 days ago
No Image

ഈദ് ദിവസങ്ങളില്‍ പ്രത്യേക പ്രവൃത്തി സമയം; സേവനക്രമവുമായി ഖത്തര്‍ 

qatar
  •  5 days ago
No Image

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് ആശ്വാസം; സര്‍ക്കാര്‍ ജോലി ഉറപ്പ് നല്‍കി മുഖ്യമന്ത്രി; അര്‍ഹമായ നഷ്ടപരിഹാരം നല്‍കും 

Kerala
  •  5 days ago