HOME
DETAILS

ഒട്ടും ഭൂഷണമല്ലാത്തൊരു 'പൊന്‍തൂവല്‍'

  
backup
May 18 2018 | 18:05 PM

ottumboosanamalla


പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. പതിവുപോലെ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് ആഘോഷം. സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ആഘോഷവേളയില്‍ പ്രതിഷേധമുയര്‍ത്തുക എന്ന പ്രതിപക്ഷത്തിന്റെ പതിവു തെറ്റിക്കാതെ യു.ഡി.എഫ് ഇന്നലെ വഞ്ചനാദിനം ആചരിക്കുകയുണ്ടായി. ഭരിക്കുന്നവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക എന്നത് പ്രതിപക്ഷ ധര്‍മമായതിനാല്‍ ഈ ദിനാചരണത്തില്‍ ഒട്ടുമില്ല അസ്വാഭാവികത.
എന്നാല്‍, പ്രതിപക്ഷം ആരോപിക്കുന്നതു പോലെ തീര്‍ത്തും പരാജയമൊന്നുമല്ല പിണറായി സര്‍ക്കാരിന്റെ ഭരണം. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്ക് ആശ്വാസമേകുന്ന ചില പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനായിട്ടുണ്ട്. അതില്‍ സാമൂഹ്യക്ഷേമം, ഭവനം, പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം തുടങ്ങിയ രംഗങ്ങളില്‍ ശ്രദ്ധേയമായ പുരോഗതികളുണ്ടാക്കാന്‍ ഈ കാലയളവില്‍ സര്‍ക്കാരിനു സാധിച്ചു. അതേസമയം വീഴ്ചകളുടെ വലിയൊരു പട്ടികയും സര്‍ക്കാരിനു സമ്പാദ്യമായുണ്ട്. സ്വജനപക്ഷപാതം, അസാന്മാര്‍ഗിക നടപടി, ഭൂമി കൈയേറ്റം തുടങ്ങിയ ആരോപണങ്ങളുടെ പേരില്‍ മന്ത്രിമാര്‍ സ്ഥാനമൊഴിയേണ്ടി വന്നതടക്കമുള്ള കളങ്കങ്ങള്‍ സര്‍ക്കാരിന്റെ മുഖത്തു പതിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, വീഴ്ചകളില്‍ ഏറ്റവും പ്രധാനപ്പെട്ടവ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ടവയാണ്. ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ കയറൂരിവിടപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്ന പൊലിസ് സേന സര്‍ക്കാരിന് ഉണ്ടാക്കിവയ്ക്കുന്ന പേരുദോഷങ്ങള്‍ ചില്ലറയൊന്നുമല്ല. രണ്ടാം വാര്‍ഷികാഘോഷ വേളയിലും അതു തുടരുകയാണ്.
സംസ്ഥാനത്ത് പൊലിസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്ലാത്ത ദിവസങ്ങള്‍ ഏറെ കുറവാണിപ്പോള്‍. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരില്‍ യുവാവിനെ പൊലിസ് ആളുമാറി രാത്രി വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച സംഭവം. വരാപ്പുഴയില്‍ യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിനു മുമ്പാണ് ഈ സംഭവം. ഈ സര്‍ക്കാരിന്റെ ഭരണകാലത്തെ കൂടിയും കുറഞ്ഞുമുള്ള ഒട്ടേറെ പൊലിസ് അതിക്രമങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. വരാപ്പുഴയിലെ ശ്രീജിത്തിന്റേതടക്കം ആറു കസ്റ്റഡി മരണങ്ങളാണ് ഈ സര്‍ക്കാര്‍ വന്ന ശേഷം സംസ്ഥാനത്തു നടന്നത്. നിലമ്പൂര്‍ വനത്തില്‍ രണ്ടു മാവോയിസ്റ്റുകളെ പൊലിസ് വെടിവച്ചു കൊന്നതായുള്ള ആരോപണം സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു വലിയ തോതില്‍ മങ്ങലേല്‍പിച്ചിട്ടുണ്ട്. ഇവര്‍ പൊലിസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന സര്‍ക്കാര്‍ ഭാഷ്യം ആവര്‍ത്തിക്കുമ്പോഴും സംസ്ഥാനത്തെ ജനതയില്‍ വലിയൊരു വിഭാഗം അതു വിശ്വസിക്കുന്നില്ല എന്നതാണ് സത്യം.
വടക്കാഞ്ചേരിയില്‍ വിനായകനെന്ന ദലിത് യുവാവിനെ മുടി നീട്ടി വളര്‍ത്തിയതിന്റെ പേരില്‍ പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി മര്‍ദിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവവും വലിയ രാഷ്ട്രീയ കോലാഹലമാണ് സൃഷ്ടിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയ സമരങ്ങളെ പൊലിസ് ക്രൂരമായി നേരിട്ടതും പരക്കെ വിമര്‍ശിക്കപ്പെടുകയുമുണ്ടായി. ഒരു ഭാഗത്ത് പൊലിസ് ഇങ്ങനെ ഹാലിളകി അതിക്രമങ്ങള്‍ കാട്ടുമ്പോള്‍ ശരിക്കും ശൗര്യം കാണിക്കേണ്ടയിടങ്ങളില്‍ കാണിച്ച നിഷ്‌ക്രിയത്വവും സര്‍ക്കാരിന്റെ സല്‍പേരിനു കളങ്കമുണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനത്തു പെരുകിക്കൊണ്ടിരിക്കുന്ന ലൈംഗിക പീഡനക്കേസുകളില്‍ പരാതി ലഭിച്ചിട്ടും പ്രതികളെ പിടികൂടുന്നതിലുണ്ടായ കാലതാമസവും കേസന്വേഷണത്തിലെ ഉദാസീനതയും വലിയ എതിര്‍പ്പിനു കാരണമായിട്ടുണ്ട്. രാഷ്ട്രീയ താല്‍പര്യങ്ങളും പണവും പൊലിസിനെ വല്ലാതെ സ്വാധീനിക്കുന്നു എന്ന ആരോപണം വ്യാപകമായി ഉയരുന്നുണ്ട്.
ഇതിനിടയില്‍ പൊലിസ് സേനയ്ക്കകത്ത് ആപല്‍കരമാംവിധം വളരുന്ന രാഷ്ട്രീയ ചേരിതിരിവുകള്‍ സമാധാനകാംക്ഷികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. പൊലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ പൊലിസുകാര്‍ ഭരണകക്ഷിയോടുള്ള ആഭിമുഖ്യം പരസ്യമായി തന്നെ പ്രകടമാക്കിയത് ഈയിടെയാണ്. ഇതിനു പുറമെ സംഘ്പരിവാര്‍ സ്വാധീനവും പൊലിസ് സേനയില്‍ ശക്തിപ്രാപിക്കുന്നതിന് ഏറെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഈ സ്വാധീനത്തിന്റെ ഫലമായി പൊലിസ് വര്‍ഗീയ ചേരിതിരിവടക്കമുള്ള പക്ഷപാതിത്വം പ്രകടിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. എറണാകുളം മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസം കൈയും കെട്ടി നോക്കിനിന്നതടക്കം ഹിന്ദുത്വ വര്‍ഗീയവാദികളെ സഹായിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഇസ്‌ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലിസ് കാണിക്കുന്ന ശൗര്യത്തിന്റെ നാലിലൊന്ന് ഹിന്ദുത്വ തീവ്രവാദത്തോട് കാണിക്കാറില്ലെന്നത് പലകുറി വ്യക്തമായിക്കഴിഞ്ഞ വസ്തുതയാണ്.
ഏതൊരു സര്‍ക്കാരിനും എളുപ്പത്തില്‍ വലിയ തോതില്‍ ചീത്തപ്പേരുണ്ടാക്കിക്കൊടുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് പൊലിസ് സേന. അവര്‍ പിണറായി സര്‍ക്കാരിന്റെ ശിരസില്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത് ഒട്ടും ഭൂഷണമല്ലാത്തതും തികച്ചും നാണക്കേടുണ്ടാക്കുന്നതുമായ ഒരു 'പൊന്‍തൂവല്‍' ആണ്. അതു തിരിച്ചറിഞ്ഞു തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ ഇനിയും വൈകരുത്. പൊലിസിന്റെ നിലവിലെ ശീലക്കേടുകളുമായി മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്നത് സര്‍ക്കാരിന് ഒട്ടും ഗുണകരമാവില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago