HOME
DETAILS

അന്തസുള്ള മരണവും ഭീകര മരണവും

  
backup
October 13, 2020 | 12:38 AM

death-2

 

'എല്ലാവര്‍ക്കും ആരോഗ്യം... എല്ലാവരും ഒത്തുചേര്‍ന്ന് ആരോഗ്യം'. അതേ.., ഇതു കൗതുകകരമായ മുദ്രാവാക്യം തന്നെ. സര്‍വരുടെയും ആരോഗ്യപരിരക്ഷ സര്‍വരും കൈകോര്‍ത്തു നടപ്പാക്കല്‍!
ആരോ പറഞ്ഞിട്ടുണ്ട് രാഷ്ട്രീയം രാഷ്ട്രീയക്കാരെ മാത്രം ഏല്‍പ്പിക്കേണ്ടതല്ല എന്ന്. രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പൊതുജനത്തിനും സുപ്രധാനമായ പങ്കുണ്ട്. ആരോഗ്യപരിപാലനരംഗത്തും സമൂഹത്തിന്റെ സാന്നിധ്യം വലിയതോതില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കുറച്ചുദിവസം മുമ്പ് ഏന്‍ജല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണപരിപാടിയിലെ വിഷയം ആരോഗ്യപരിപാലനത്തില്‍ പൊതുജന പങ്കിനെക്കുറിച്ചായിരുന്നു. സാന്ത്വനപരിചരണ (പാലിയേറ്റീവ് കെയര്‍) പദ്ധതിയുടെ ഉപജ്ഞാതാവായ ഡോ.എം.ആര്‍ രാജഗോപാലായിരുന്നു പ്രഭാഷകന്‍. മറ്റുള്ളവന്റെ വേദനയില്‍ സാന്ത്വനിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. ആരോഗ്യസംബന്ധമായ കൊടിയ യാതനകള്‍ക്കു സാന്ത്വനം നല്‍കുന്നതാണല്ലോ പാലിയേറ്റീവ് കെയര്‍. ഇന്ത്യയില്‍ കോടിക്കണക്കിനാളുകള്‍ ഗുരുതരരോഗങ്ങള്‍ മൂലം നരകിക്കുന്നുണ്ട്. അവരില്‍ ബഹുഭൂരിഭാഗത്തിനും അത്യാവശ്യമായ സാന്ത്വനം ലഭിക്കുന്നില്ല എന്നതു ദുഃഖസത്യം. ശാരീരികമായും മാനസികമായും തകര്‍ന്നടിഞ്ഞാണ് അവര്‍ മരണത്തിലേയ്ക്കു വലിച്ചിഴയ്ക്കപ്പെടുന്നത്.
ഏതു രോഗിക്കും ജീവിതാന്ത്യത്തില്‍ സ്‌നേഹപരിചരണമേകുക എന്നതു മൂല്യബോധമുള്ള സമൂഹത്തിന്റെ കടമയാണെന്ന് ആഗോളതലത്തില്‍ അനുശാസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, സമകാലിക കേരളീയസമൂഹത്തില്‍ എത്രപേര്‍ക്ക് അങ്ങനെ ആശ്വസിപ്പിക്കപ്പെടാന്‍ യോഗമുണ്ടാകുന്നുണ്ട്. സത്യത്തില്‍, നമ്മുടെ നാട്ടില്‍ വലിയൊരളവോളം അന്തസുള്ള മരണം ലഭിക്കുന്നത് ദരിദ്രകുടുംബത്തിലുള്ളവര്‍ക്കാണ്. സമ്പന്ന, പ്രത്യേകിച്ച് അതിസമ്പന്ന കുടുംബങ്ങളിലെ മിക്ക മുതിര്‍ന്നപൗരന്മാരും ഐ.സി.യുവില്‍ നിരവധി ഉപകരണങ്ങളുടെ ഇടയില്‍ (പലപ്പോഴും വെന്റിലേറ്ററില്‍) കിടന്നു ദാരുണമരണം ഏറ്റുവാങ്ങുന്നവരാണ്...


നവസമ്പന്നത, അതിഭൗതികത, ഉപഭോഗതൃഷ്ണ എന്നിവ പിടിമുറുക്കിയ മലയാളീസമൂഹം ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവും സ്വായത്തമാക്കിയവരാണ്. ആരോഗ്യമേഖലയിലെ ശാസ്ത്രസാങ്കേതിക മികവും കോര്‍പറേറ്റ്‌വല്‍ക്കരണവും ചെലവേറിയ അന്തിമഘട്ട പരിരക്ഷ പരക്കെ ലഭ്യമാക്കിയിട്ടുണ്ട്. പ്രാഥമികപരിപാലനത്തിന്റെ പാര്‍ശ്വവല്‍ക്കരണം, ഉന്നതോപഭോഗവല്‍ക്കരണം എന്നിവയുടെയും ആരോഗ്യം പണം കൊടുത്തു വാങ്ങാവുന്നതാണെന്ന വ്യാജസുരക്ഷിതാബോധത്തിന്റെയും ഇരകളായി മാറിയവരാണു മലയാളികള്‍. (അതിന്റെ പരിണതികളാണ് ജീവിതശൈലീരോഗങ്ങളുടെയും സാംക്രമികരോഗങ്ങളുടെയും കുതിച്ചുചാട്ടം).


പ്രായമേറിയ ഒരുമാതിരി എല്ലാവരും തന്നെ കുടുംബാംഗങ്ങളുടെ സ്‌നേഹമസൃണമായ പരിചരണമേറ്റുവാങ്ങി മരിക്കണമെന്നാഗ്രഹിക്കുന്നവരാണ്, സാങ്കേതികോപകരണങ്ങളുടെ പേടിപ്പെടുത്തുന്ന സാന്നിധ്യത്തില്‍ അന്ത്യശ്വാസം വലിക്കാന്‍ താല്‍പര്യമില്ലാത്തവരാണ്. പ്രായമുള്ളവര്‍ മികച്ച ഐ.സി.യുവില്‍ മരണം ഏറ്റുവാങ്ങുന്നത് മിക്ക വികസിതസമൂഹങ്ങളിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് നമ്മുടെ നാട്ടില്‍. ഇത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന ഭാരിച്ച ചികിത്സാ ചെലവുമൂലം എണ്ണമറ്റ കുടുംബങ്ങളുടെ സാമ്പത്തികഭദ്രത തകരുന്നുമുണ്ട്. ഇങ്ങനെ ഇന്ത്യയില്‍ ഏകദേശം അഞ്ചരക്കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്കു താഴേയ്ക്കു പതിക്കുന്നുണ്ടത്രേ...


ആധുനിക വൈദ്യശാസ്ത്രത്തില്‍ അതിപ്രധാനമാണു തീവ്രപരിചരണം. പല രോഗങ്ങളുടെയും ഗുരുതരാവസ്ഥയില്‍ സൂക്ഷ്മനിരീക്ഷണം നടത്താനും ചികിത്സിക്കാനും അതുവഴി തടയാവുന്ന അനേകമനേകം മരണങ്ങളും ആതുരതകളും ഒഴിവാക്കാനും സഹായിക്കുന്ന സംവിധാനമാണത്. തികച്ചും അത്യന്താപേക്ഷിതമായത്. അതേസമയം, വിവേചനപൂര്‍വം നിര്‍വഹിക്കേണ്ടതാണ് ഐ.സി.യു ചികിത്സ. പ്രായേണ വയസു കുറഞ്ഞ, ഇനിയും സജീവജീവിതം സാധ്യമാണെന്നുള്ളവര്‍, പെട്ടെന്നു രോഗം മൂര്‍ച്ഛിച്ചവര്‍, അപകടത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കൊക്കെ ഐ.സി.യു ചികിത്സ അവശ്യമാണ്. എന്നാല്‍, പ്രായാധിക്യം മൂലം സ്വാഭാവിക മരണത്തിലേയ്ക്കു നീങ്ങുന്നവരെ ശാസ്ത്രമികവു കൊണ്ടു നേരിടേണ്ടതില്ല.


സാമൂഹികാവബോധത്തോടെ ഫലപ്രദമായി നിര്‍വഹിക്കപ്പെടേണ്ടതാണ് തീവ്രപരിചരണം. അണുകുടുംബത്തില്‍ അധിഷ്ഠിതമായതും നാഗരികവും വേഗതയേറിയതുമായ സമൂഹത്തില്‍ സുരക്ഷിതബോധം കുറയും. രോഗവും മരണാസന്നതയും സാമൂഹികപിന്തുണ ഏറെ വേണ്ടവയാണ്. ഈ പശ്ചാത്തലത്തിലാണ് മാനസിക, സാമൂഹ്യ പിന്തുണയെന്ന സങ്കല്‍പം പ്രസക്തമാകുന്നത്. ചികിത്സാ സംവിധാനങ്ങള്‍ ഒരു ഭാഗത്തും രോഗിയും കുടുംബവും മറുവശത്തും ഇവയെ ബന്ധിപ്പിച്ച് സമൂഹസാന്നിധ്യവും.


മഹാമാരി സഹാനുഭൂതി പ്രകടിപ്പിക്കേണ്ട കാലം കൂടിയാണ്. ഗുരുതരമായ ജീവിതശൈലിസ്ഥായീ രോഗങ്ങളുള്ളവര്‍, മറ്റു രോഗികള്‍, വയോജനങ്ങള്‍, കുട്ടികള്‍ ഒക്കെ മുമ്പില്ലാത്ത വിധം ദുരിതങ്ങള്‍ അനുഭവിക്കുന്ന കാലം. യാതനകളനുഭവിക്കുന്നവരെ മാറോടു ചേര്‍ത്തു കാരുണ്യവും മഹാമനസ്‌കതയും കൊണ്ട് അവരുടെ വ്യഥകളിലേയ്ക്കു സാന്ത്വനത്തിന്റെ പാലം പണിയുന്ന സമൂഹമാണു വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  13 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  13 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  13 days ago
No Image

വെനസ്വേല ഭൂകമ്പം: മരണം 3500 കടന്നു; പകർച്ചവ്യാധി ഭീതിയിൽ പതിനായിരങ്ങൾ

International
  •  13 days ago
No Image

ലോകത്തിന്റെ നെറുകയിലേക്ക് മെസി; പുതിയ ചരിത്ര റെക്കോർഡിലേക്ക് അർജന്റൈൻ നായകൻ

Football
  •  13 days ago
No Image

അഫ്ഗാൻ മുൻ പേസർ ഷാപൂർ സദ്രാൻ അന്തരിച്ചു; വിടവാങ്ങിയത് 39-ാം പിറന്നാളിന് തലേന്ന്

Cricket
  •  13 days ago
No Image

വിമാന ടിക്കറ്റ്, ഹോട്ടൽ, വിസ ഇനി എല്ലാം ഒന്നിച്ച്; വിനോദസഞ്ചാരികൾക്കായി കിടിലൻ 'പാക്കേജ് വിസ' പദ്ധതിയുമായി സഊദി അറേബ്യ

Saudi-arabia
  •  13 days ago
No Image

കേരള എയിംസ്: പരിഗണനാ പട്ടികയില്‍ വെള്ളൂരും; കെ.പി.പി.എല്‍ ഭൂമി നിര്‍ദേശിച്ച് ആരോഗ്യവകുപ്പ്

Kerala
  •  13 days ago
No Image

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; അമ്മയ്ക്കും രണ്ട് മക്കൾക്കും 25 വർഷം കഠിനതടവ്‍

Kerala
  •  13 days ago