HOME
DETAILS

മാധ്യമങ്ങളെപ്പറ്റിത്തന്നെ

  
backup
October 26 2020 | 20:10 PM

654553463-2020

 


തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം വാര്‍ത്ത വിലയ്ക്ക് വാങ്ങുന്നു എന്ന ആരോപണവും ഉയരുക പതിവാണ്. സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളുമൊക്കെ മാധ്യമങ്ങളെയും പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും പണംകൊടുത്ത് സ്വാധീനിക്കാമെന്ന വാര്‍ത്തകളില്‍ പുതുമയില്ലാതായി. അതിലും ഭീകരമായ മറ്റൊരു വാര്‍ത്ത ഇതാ മാധ്യമരംഗത്ത് കോളിളക്കം സൃഷ്ടിക്കുന്നു. ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീതി അളക്കുന്ന റേറ്റിങ് സംവിധാനത്തില്‍ മുംബൈ പൊലിസ് വ്യാപകമായ ക്രമക്കേട് കണ്ടുപിടിച്ചതോടെ എന്തിനും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പിന്തുണയ്ക്കുന്ന റിപ്പബ്ലിക് ടി.വിയും അതിന്റെ ഉടമയും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമിയും പ്രതിക്കൂട്ടിലായിരിക്കുന്നു.
റിപ്പബ്ലിക് ടി.വിയുടെ വരവോടെ ജനപ്രീതിയില്‍ താഴെ പോയ ടൈംസ് നൗ, എന്‍.ഡി.ടി.വി, ഇന്ത്യാ ടുഡേ തുടങ്ങിയ പ്രമുഖ ചാനലുകള്‍ അര്‍ണബ് ഗോസ്വാമിക്കെതിരേ തിരിയുകയും ചെയ്തതോടെ ഇന്ത്യന്‍ മാധ്യമരംഗം കലുഷിതമായി. റിപ്പബ്ലിക് രാജ്യത്തെ ചതിച്ചു, കാശുകൊടുത്ത് റേറ്റിങ് വാങ്ങി എന്നിങ്ങനെയുള്ള ആക്രോശങ്ങള്‍ പ്രമുഖ ദേശീയ ചാനലുകളുടെ സ്‌ക്രീനുകളില്‍ തീ പടര്‍ത്തിക്കൊണ്ടിരിക്കുന്നു. മൂന്നു ചാനലുകളാണ് ഇത്തരം കഥകളൊക്കെ കുത്തിപ്പൊക്കുന്നതെന്നായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ മറുപടി. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ നിങ്ങള്‍ക്കെതിരേ വിധിയെഴുതുമെന്നും അര്‍ണബ് പറഞ്ഞു. വളഞ്ഞിട്ടാക്രമിച്ച ശത്രു ചാനലുകള്‍ക്കു സമാധാനവും മറുപടിയും പറഞ്ഞ് അര്‍ണബ് ഗോസ്വാമി വിയര്‍ത്തു കുളിക്കുകയാണ്.


ടെലിവിഷന്‍ റേറ്റിങ് സംവിധാനത്തില്‍ കൃത്രിമം കാണിച്ചവരെ പിടികൂടിയതും കൃത്രിമത്തിന്റെ വിശദാംശങ്ങള്‍ കണ്ടുപിടിച്ചതും മുംബൈ പൊലിസാണെന്നതാണ് ഇതിലെ പ്രധാന കാര്യം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുംബൈ പൊലിസ് കമ്മിഷണര്‍ പരംബീര്‍ സിങ് അറിയിച്ചതോടെയാണ് മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ റിപ്പബ്ലിക് ടി.വിയെയും അര്‍ണബ് ഗോസ്വാമിയെയും ആക്രമിക്കാനാരംഭിച്ചത്. റിപ്പബ്ലിക് ടി.വി, അതിന്റെ ഹിന്ദി ചാനല്‍ റിപ്പബ്ലിക് ഭാരത് എന്നിവ ഉള്‍പ്പെടെ നാലു ചാനലുകള്‍ക്കെതിരേയാണ് മുംബൈ പൊലിസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ചോദ്യം ചെയ്യാന്‍ റിപ്പബ്ലിക് ടി.വി സി.എഫ്.ഒ ശിവസുബ്രഹ്മണ്യം സുന്ദരത്തോട് ഹാജരാകാന്‍ പൊലിസ് ആവശ്യപ്പെട്ടിരിക്കുകയാണ്.


ഓരോ ടെലിവിഷന്‍ ചാനലും അതിലെ ഓരോ പരിപാടിയും എന്തുമാത്രം പേര്‍ കാണുന്നുവെന്ന ശരാശരി കണക്കെടുത്താണ് റേറ്റിങ് ഏജന്‍സിയായ ബാര്‍ക് (ബി.എ.ആര്‍.സി) ടെലിവിഷന്‍ റേറ്റിങ് നടത്തുന്നത്. ഓരോ ചാനലിനും കിട്ടുന്ന പരസ്യങ്ങളും ഓരോ പരിപാടിയുടെയും നിരക്കും നിര്‍ണയിക്കുന്നത് ഈ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ്. തുടക്കം മുതലേ ഉയര്‍ന്ന റേറ്റിങ് നേടിയ റിപ്പബ്ലിക് ടി.വി വളര്‍ച്ചയില്‍ മറ്റു ദേശീയ ഇംഗ്ലീഷ് ചാനലുകളെയെല്ലാം പിന്നിലാക്കുകയായിരുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ എല്ലാ നടപടികളെയും പിന്തുണയ്ക്കുകയും അതിനെതിരേ നില്‍ക്കുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്ന അര്‍ണബ് ഗോസ്വാമി വൈകുന്നേരത്തെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഒച്ചപ്പാടും ബഹളവും ആക്രോശവും പതിവാക്കി. ബാര്‍ക് റേറ്റിങ് ഉയര്‍ന്നതോടെ ഏറ്റവുമധികം ജനപ്രീതി നേടിയ ചാനലെന്ന ഖ്യാതിയും നേടി. ഒപ്പം വര്‍ധിച്ച പരസ്യവരുമാനവും. റേറ്റിങ്ങിലെ കൃത്രിമം പുറത്തായതോടെയാണ് മറ്റു ചാനലുകളും ദിനപത്രങ്ങളും റിപ്പബ്ലിക്കിനെതിരേ തിരിഞ്ഞത്. ചാനല്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ ഒന്‍പതു പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രേക്ഷകരുടെ അഭിരുചി രേഖപ്പെടുത്തുന്നതിനു മുംബൈ മഹാനഗരത്തില്‍ ആകെക്കൂടി വച്ചിരുന്നത് 2,000 ടെലിവിഷന്‍ സെറ്റുകള്‍ മാത്രമാണ്. ഇതില്‍ കൃത്രിമം കാട്ടിയാണ് റേറ്റിങ്ങില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തിയതെന്ന് പൊലിസ് പറയുന്നു.
അതിനിടയിലാണ് സുദര്‍ശന്‍ ടി.വി എന്ന ടെലിവിഷന്‍ ചാനല്‍ യു.പി.എസ്.സി ജിഹാദ് എന്ന പേരില്‍ ഒരു പരിപാടി അവതരിപ്പിക്കാനൊരുങ്ങി കുരുക്കില്‍പ്പെട്ടത്. ന്യൂനപക്ഷ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുക മാത്രമല്ല, യു.പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുക എന്ന ലക്ഷ്യംകൂടി ഈ പരിപാടിക്കുണ്ടായിരുന്നു.


2019ലെ സിവില്‍ സര്‍വിസ് പരീക്ഷാഫലം ഓഗസ്റ്റ് നാലിനു പുറത്തുവന്നതിനെ തുടര്‍ന്നാണ് അതേച്ചൊല്ലി ആരോപണം ഉയര്‍ന്നത്. വിജയികളിലൊരാളെ ലക്ഷ്യംവച്ച് സമൂഹമാധ്യമങ്ങളില്‍ ആക്രമണം നീണ്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ ആക്രമണത്തിന്റെ മുന യു.പി.എസ്.സിയുടെ നേര്‍ക്കുമെത്തി. ജമ്മു-കശ്മിരില്‍നിന്നു പരീക്ഷ പാസായ ഒരു പെണ്‍കുട്ടിയുടെ നേര്‍ക്കാണ് അക്രമികളുടെ വിഷം ചീറ്റിയത്. വ്യോമസേന സ്വന്തമാക്കിയ റഫാല്‍ പോര്‍ വിമാനങ്ങളുടെ ഇടപാടിനെ വിമര്‍ശിച്ചുകൊണ്ട് പെണ്‍കുട്ടിയുടേതായി വന്ന ട്വിറ്റര്‍ സന്ദേശങ്ങളാണ് കോളിളക്കം അഴിച്ചുവിട്ടത്.
പെണ്‍കുട്ടിയുടെ പേരില്‍ എടുത്ത വ്യാജ അക്കൗണ്ടുകളില്‍ നിന്നായിരുന്നു ഇത്തരം സന്ദേശങ്ങള്‍. പിന്നീടായിരുന്നു സുദര്‍ശന്‍ ടി.വിയുടെ വരവ്. സിവില്‍ സര്‍വിസിലേയ്ക്ക് കടന്നുകൂടാന്‍ മുസ്‌ലിം കുട്ടികള്‍ സംഘടിതശ്രമം നടത്തുന്നതിനെപ്പറ്റിയുള്ള പരമ്പര സംപ്രേഷണം ചെയ്യുന്ന കാര്യം സുദര്‍ശന്‍ ടി.വി ചീഫ് എഡിറ്റര്‍ സുരേഷ് ഷവാങ്കെ പ്രഖ്യാപിച്ചു.


'യു.പി.എസ്.സി ജിഹാദ് ' എന്നായിരുന്നു പരമ്പരയുടെ പേര്. മുസ്‌ലിം വിദ്യാര്‍ഥികള്‍ കൂടുതലായി സിവില്‍ സര്‍വിസ് പരീക്ഷയെഴുതാന്‍ തയാറെടുക്കുന്നതും സാധാരണയിലധികം മുസ്‌ലിം വിദ്യാര്‍ഥികള്‍ പരീക്ഷ പാസാകുന്നതും വിശദീകരിക്കുന്ന പരമ്പര കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. 'ഒരു സമുദായത്തെ ലക്ഷ്യംവച്ച് വാര്‍ത്തകള്‍ തയാറാക്കാനാവില്ലെന്ന സന്ദേശം മാധ്യമങ്ങള്‍ക്കു നല്‍കണം'-സുപ്രിംകോടതി നിര്‍ദേശിച്ചു. പ്രിലിമിനറി, മെയിന്‍, ഉദ്യോഗാര്‍ഥിയുടെ വ്യക്തിത്വത്തിന്റെ വിവിധ മാനങ്ങള്‍ അളക്കുന്ന ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായിട്ടാണ് യു.പി.എസ്.സി സിവില്‍ സര്‍വിസ് പരീക്ഷ നടത്തുന്നത്. അപേക്ഷിക്കുന്ന എട്ടു ലക്ഷത്തോളം ഉദ്യോഗാര്‍ഥികളില്‍നിന്ന് മെയിന്‍ പരീക്ഷയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നത് ഏതാണ്ട് 10,000 പേര്‍ മാത്രം. മെയിന്‍ പരീക്ഷയെ പോലെ തന്നെ പ്രധാനമാണ് ഇന്റര്‍വ്യൂവും. യാതൊരു കുറ്റവും കുറവുമില്ലാതെ അതീവ ശ്രദ്ധയോടെയാണ് യു.പി.എസ്.സി പരീക്ഷകള്‍ നടത്തുന്നത്. പരീക്ഷകളില്‍ കൃത്രിമം നടത്തി സിവില്‍ സര്‍വിസില്‍ കടന്നുകൂടാന്‍ മുസ്‌ലിം കുട്ടികള്‍ വ്യാപകമായി ശ്രമം നടത്തുന്നുവെന്ന തരം റിപ്പോര്‍ട്ടുകള്‍ യു.പി.എസ്.സിയെ മാത്രമല്ല, കേന്ദ്ര സര്‍ക്കാരിനെയും ഞെട്ടിച്ചു.


ജാമിഅ മിലിയ്യ ഇസ്‌ലാമിയ്യ യൂനിവേഴ്‌സിറ്റിയെയും സുദര്‍ശന്‍ ടി.വി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. സിവില്‍ സര്‍വിസ് പരീക്ഷാ കോച്ചിങ് നടത്തുന്ന സര്‍വകലാശാല റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയാണ് പരീക്ഷയില്‍ കൃത്രിമം കാട്ടാനുള്ള വഴിയൊരുക്കുന്നതെന്നാണ് ആരോപണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ തന്നെയാണ് ഈ അക്കാദമി രൂപീകരിച്ചതെന്നതാണു വസ്തുത. 2016 മുതല്‍ വര്‍ഷംതോറും മുസ്‌ലിം സമുദായത്തില്‍നിന്ന് ശരാശരി 40-45 വിദ്യാര്‍ഥികള്‍ സിവില്‍ സര്‍വിസ് പരീക്ഷ പാസാകുന്നുണ്ട്. 2018ല്‍ ജാമിഅ മിലിയ്യ ഇസ്‌ലാമിയ്യയില്‍നിന്നു മാത്രം 43 പേര്‍ പരീക്ഷ പാസായി. ഇവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും ഉള്‍പ്പെടുന്നു. 2019ല്‍ 30 പേരാണ് ഇവിടെ നിന്ന് സിവില്‍ സര്‍വിസിലെത്തിയത്. 16 പേര്‍ മുസ്‌ലിംകളും 14 പേര്‍ ഹിന്ദുക്കളും. ഇതിലൊന്നും യാതൊരുവിധ പിഴവും കണ്ടെത്താനാവില്ലെന്നതാണു വസ്തുത.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലും മുസ്‌ലിം സമുദായത്തില്‍ കുറേ വര്‍ഷങ്ങളായി വലിയ ഉണര്‍വ് കണ്ടുവരുന്നുണ്ട്. 2001-2004 കാലത്ത് എ.കെ ആന്റണി സര്‍ക്കാരില്‍ മുസ്‌ലിം ലീഗിലെ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഇതുസംബന്ധിച്ച് രാഷ്ട്രീയ ആക്ഷേപവും ഉയര്‍ന്നു. ആ ഘട്ടത്തില്‍ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ മലപ്പുറത്തുനിന്ന് മുസ്‌ലിം വിദ്യാര്‍ഥികള്‍ ഉന്നതവിജയം നേടിയത് ചില പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ സംശയമുയര്‍ത്തിയിരുന്നു. പക്ഷേ, മലപ്പുറത്തു മാത്രമല്ല, മലബാറിലൊക്കെയും മുസ്‌ലിം കുട്ടികളുടെ മുന്നേറ്റം തുടര്‍ന്നു. ധാരാളം കുട്ടികള്‍ മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നു.


സിവില്‍ സര്‍വിസ് പരീക്ഷ പാസാവുന്ന മുസ്‌ലിം കുട്ടികളും ഏറെ. ഇതിലും പെണ്‍കുട്ടികളാണ് മുന്നില്‍. ഒരുകാലത്ത് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന മലപ്പുറം പോലെയുള്ള പ്രദേശങ്ങളില്‍ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നതും ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തോടുള്ള താല്‍പര്യം വര്‍ധിച്ചതുമാണ് ഈ മുന്നേറ്റത്തിനു കാരണം.


പക്ഷേ, ഉത്തരേന്ത്യയില്‍ ഇത്തരം വളര്‍ച്ചയെ ചിലര്‍ കാണുന്നത് മതസ്പര്‍ദ്ധയുടെ കണ്ണടയിലൂടെയാണ്. കള്ളക്കഥകള്‍ മെനഞ്ഞ് പ്രചരിപ്പിക്കാനും സമൂഹത്തില്‍ വിഷം പടര്‍ത്താനും ദൃശ്യമാധ്യമങ്ങള്‍ തന്നെ കോപ്പുകൂട്ടുന്നുവെന്നത് അപകടകരം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  2 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  2 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago