അഹമ്മദ് പട്ടേല്‍ അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 3.30ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ഫൈസല്‍ പട്ടേലാണ് മരണ വിവരം അറിയിച്ചത്. ഒക്‌ടോബര്‍ ഒന്നിന് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട അഹമ്മദ് പട്ടേല്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു.
തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ ഈ മാസം 15ന് മെഡാന്റ ആശുപത്രിയിലേക്ക് മാറ്റി. കുറച്ചു ദിവസമായി ആരോഗ്യനിലയില്‍ പുരോഗതിയൊന്നും കണ്ടിരുന്നില്ല.
സോണിയ ഗാന്ധിയുടെ ഉപദേശക സമിതിയിലെ പ്രമുഖനായിരുന്നു അഹമ്മദ് പട്ടേല്‍. അധികാരമോഹത്തിന്റെ പഴി കേള്‍ക്കാത്ത നേതാവുമായിരുന്നു.
കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയത്തില്‍ കരുത്തോടെ നിന്ന കാലത്തും അധികാരത്തിന്റെ ഭാഗമാകാനോ, മന്ത്രി സ്ഥാനത്തിന് വേണ്ടി ശ്രമിക്കാനോ പട്ടേല്‍ തയാറായിട്ടില്ല. എക്കാലത്തും പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ച് അതിനെ കെട്ടുറപ്പുള്ള സംവിധാനമാക്കി മാറ്റാനായിരുന്നു പട്ടേലിന്റെ ശ്രമം. നെഹ്‌റു കുടുംബത്തിനൊപ്പം എക്കാലത്തും നിലകൊണ്ട നേതാവായിരുന്നു.
കേരളത്തില്‍ കോണ്‍ഗ്രസ് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള വിമത പ്രവര്‍ത്തനത്തെയും പിളര്‍പ്പിനെയും നേരിട്ട കാലത്ത് കേരളത്തിന്റെ ചുമതല അഹമ്മദ് പട്ടേലിനായിരുന്നു. 1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു സജീവ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.
1977 ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അദ്ദേഹത്തെ ബറൂച്ചില്‍നിന്ന് ആറാമത്തെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം തുടര്‍ന്ന് 1980ലെയും 1984ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1989 വരെ പാര്‍ലമെന്റില്‍ ബറൂച് മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടര്‍ന്നു. 1985 ല്‍ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററികാര്യ സെക്രട്ടറിയായി നിയമിതനായി. 2001 മുതല്‍ 2017വരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നു. 2018ല്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വമേറ്റെടുത്തതോടെ അഹമ്മദ് പട്ടേല്‍ ട്രഷററായി. മെമൂന പട്ടേലാണ് ഭാര്യ. മക്കള്‍: ഫൈസല്‍ പട്ടേല്‍, മുംതാസ് പട്ടേല്‍ സിദ്ധീഖി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."