കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ അവസാനത്തോടെയെന്ന് സൂചന; പ്രഖ്യാപനം ഈ മാസം
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരത്തോടെ ഉണ്ടാകുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളും വിധി എഴുതും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ മാസം പകുതിയോടെ ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മണ്ഡലങ്ങളിൽ പ്രചാരണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. കേരളത്തിലെ പ്രധാന മുന്നണികളായ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥി പട്ടിക അന്തിമ ഘട്ടത്തിലാണ്.
കേരളത്തിനൊപ്പം തമിഴ്‌നാട്, അസാം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇതിൽ കേരളം, തമിഴ്‍നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിലവിലെ സർക്കാർ ഏപ്രിലിൽ കാലാവധി പൂർത്തിയാക്കുന്നതിനാൽ അതിന് മുൻപ് തന്നെ തെരഞ്ഞെടുപ്പ് നടക്കും. അസാമിൽ മാർച്ച്-ഏപ്രിൽ മാസങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ ജൂണിലാണ് നിലവിലെ സർക്കാർ കാലാവധി തികയ്ക്കുന്നത്. അതിനാൽ മെയ് മാസത്തോടെ ഇവിടെയും തെരഞ്ഞെടുപ്പ് ഉണ്ടാകും.
കേരളത്തിൽ പതിവ് പോലെ ഒറ്റഘട്ടമായാകും തെരഞ്ഞെടുപ്പ് ഉണ്ടാവുക. 2021 ൽ ഏപ്രിൽ 6 ന് ആണ് വോട്ടെടുപ്പ് നടന്നത്. ഒറ്റദിവസം തന്നെയായിരുന്നു 140 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. പിന്നീട് മെയ് 2 നായിരുന്നു വോട്ടെണ്ണൽ നടന്നത്.
എന്നാൽ, പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായാകും വോട്ടെടുപ്പ് നടക്കുകയെന്നാണ് പുറത്തുവരുന്ന സൂചന. ഏപ്രിലിൽ തുടങ്ങുന്ന വോട്ടെടുപ്പ് മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിലും അസമിലുമാകും ആദ്യം വോട്ടെടുപ്പ് നടക്കുക. പിന്നാലെ കേരളത്തിലും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ എല്ലാ സംസ്ഥാനങ്ങളിലുംകൂടി ഒരുദിവസമാകാനും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."