ശ്വാസംമുട്ടലിന് ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് എടുത്തത് പേവിഷബാധയ്ക്കുള്ള വാക്സീൻ; സംഭവം ശാസ്താംകോട്ടയിൽ
കൊല്ലം: കേരളത്തിൽ സർക്കാർ ആശുപത്രികളിൽ വീഴ്ചകൾ തുടരുന്നു. ശ്വാസംമുട്ടലിനെ തുടർന്നു ചികിത്സയ്ക്ക് എത്തിയ 18കാരിക്ക് മരുന്ന് മാറി പേവിഷബാധയ്ക്കുള്ള വാക്സീൻ എടുത്തു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് മരുന്ന് മാറി ഇഞ്ചക്ഷൻ നൽകിയത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നു. എന്നാൽ, വാക്സിന്റെ ടെസ്റ്റ് ഡോസ് ആണ് ആളുമാറി നൽകിയതെന്നും ഗുരുതര ആരോഗ്യപ്രശനമുണ്ടാകില്ലെന്നുമാണ് അധികൃതരുടെ വാദം.
താലൂക്ക് ആശുപത്രിയിലെ ഒ.പി വിഭാഗത്തിൽ കടുത്ത ശ്വാസംമുട്ടലിനെ തുടർന്നാണ് പെൺകുട്ടി അമ്മയോടൊപ്പം ചികിത്സയ്ക്ക് എത്തിയത്. ഡോക്ടർ ഇഞ്ചക്ഷൻ എടുക്കാൻ നിർദേശിച്ചതിനെ തുടർന്ന് കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സാണ് മരുന്ന് മാറി കുത്തിവെച്ചത്. ഇതേസമയം ആശുപത്രിയിൽ ഉണ്ടായിരുന്ന തെരുവുനായ കടിച്ചു പരുക്കേറ്റ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെൺകുട്ടിക്ക് കുത്തിവച്ചത്.
മരുന്ന് മാറി നൽകിയത് മനസിലായതോടെ നഴ്സ് പെൺകുട്ടിയോട് ക്ഷമാപണം നടത്തി. എന്നാൽ വിവരമറിഞ്ഞതോടെ പെൺകുട്ടിക്ക് ഒപ്പമുള്ള ബന്ധുക്കൾ പ്രതിഷേധിച്ചു. പിന്നാലെ ആശുപത്രി അധികൃതർ എത്തി ബന്ധുക്കളുമായി ചർച്ച നടത്തി. പേവിഷബാധയ്ക്കുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് ആണ് ആളുമാറി നൽകിയതെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഡോക്ടർമാരെ ഉൾപ്പെടുത്തി എൻക്വയറി കമ്മിറ്റി രൂപീകരിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരെ മാറ്റി നിർത്തിയിട്ടുണ്ട്. പിന്നീട് പെൺകുട്ടിക്ക് ശ്വാസംമുട്ടലിനുള്ള യഥാർത്ഥ ഇൻജക്‌ഷൻ നൽകി. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നിരീക്ഷണത്തിനായി ഇന്നു വീണ്ടും എത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."