HOME
DETAILS

ഭക്ഷ്യസുരക്ഷയെയും കര്‍ഷകരെയും തകര്‍ക്കുന്ന നിയമങ്ങള്‍

  
backup
December 02 2020 | 00:12 AM

654613535-2020

 

കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടെയും കടുത്ത എതിര്‍പ്പുകളെ മാനിക്കാതെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതാണ്. കൊവിഡിന്റെ മറവില്‍ ഓര്‍ഡിനന്‍സുകളായി ഇറക്കിയ നിയമങ്ങളാണ് പാര്‍ലമെന്റ് മുമ്പാകെ വന്നത്. മൂന്ന് ബില്ലുകളും വിശദമായ പരിശോധനക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ ആവശ്യം ബി.ജെ.പി സര്‍ക്കാര്‍ അംഗീകരിച്ചില്ല. ബി.ജെ.പി മുന്നണിയിലെ കക്ഷിയായ അകാലിദളിന്റെ എതിര്‍പ്പും ബി.ജെ.പി തള്ളി. തുടര്‍ന്ന് അകാലിദള്‍ മന്ത്രി രാജിവച്ചു. പാര്‍ലമെന്റില്‍ ബി.ജെ.പി സര്‍ക്കാരിനെ പലപ്പോഴും പിന്തുണക്കാറുള്ള ബി.ജെ.ഡി (ഒറീസ), തെലങ്കാന രാഷ്ട്ര സമിതി എന്നീ പാര്‍ട്ടികളും കാര്‍ഷിക ബില്ലുകളെ എതിര്‍ത്തു. ഈ സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്ലുകള്‍ പരാജയപ്പെടുമെന്ന് ശങ്കിച്ച ബി.ജെ.പി പാര്‍ലമെന്റ് നടപടി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ബില്ലുകള്‍ പാസാക്കാന്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെ ആയുധമാക്കി. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിന്മേലും ബില്ല് പാസാക്കുന്ന ഘട്ടത്തിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത് ഡെപ്യൂട്ടി ചെയര്‍മാന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത ജനാധിപത്യ ധ്വംസനമാണ് നടന്നത്. ഡെപ്യൂട്ടി ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച എം.പിമാരില്‍ എട്ടുപേരെ സഭയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. സസ്‌പെന്റ് ചെയ്തതിനാല്‍ ഞാനും കെ.കെ രാഗേഷും ഉള്‍പ്പെടെയുള്ള എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുമ്പില്‍ ധര്‍ണ നടത്തി. കര്‍ഷക സമരവും കാര്‍ഷിക നിയമങ്ങളും ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട വിഷയങ്ങളില്‍ പെട്ട കൃഷി, സംസ്ഥാനങ്ങളുടെ കൂടി അധികാര പരിധിയില്‍വരുന്ന വിഷയമാണ്. ഒരു സംസ്ഥാനവുമായും ചര്‍ച്ച ചെയ്യാതെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന നിയമങ്ങള്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കിയ നടപടി ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ചെറുകിട കര്‍ഷകരെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വിധേയരാക്കുന്നതാണ് പുതിയ നിയമങ്ങള്‍.


സംഭരണ വില തുടരുമെന്നും കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍പന നടത്താന്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. പുതിയ നിയമങ്ങളില്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എം.എസ്.പി) സംബന്ധിച്ചോ സംഭരണത്തെക്കുറിച്ചോ യാതൊന്നും പറയുന്നില്ല. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ചുള്ള ചുരുങ്ങിയ താങ്ങുവില (എം.എസ്.പി) യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയില്ല. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നടപ്പാക്കുമെന്ന വാഗ്ദാനം ബി.ജെ.പിയും ഇതുവരെ പാലിച്ചില്ല. പുതിയ നിയമങ്ങള്‍ പാസായതോടെ ഇപ്പോള്‍ ലഭിക്കുന്ന സംഭരണ വിലയും ലഭിക്കില്ല എന്നതാണ് സ്ഥിതി. കര്‍ഷകരെ കമ്പോള താല്‍പര്യങ്ങള്‍ക്ക് എറിഞ്ഞ് കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍.


ഈ നിയമങ്ങള്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ ദോഷകരമായി ബാധിക്കും. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍ സംഭരിക്കുന്നില്ലെങ്കില്‍ പൊതുവിതരണസമ്പ്രദായം തകരും. ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിച്ചാലേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാവൂ. ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാവും. ഇന്ത്യയെ പോലുള്ള ഒരു രാജ്യം ഇറക്കുമതിയിലേക്ക് കടന്നാല്‍ അന്തര്‍ദേശീയ കമ്പോളത്തില്‍ ഉല്‍പന്ന വില വര്‍ധിക്കും. ഭീമമായ ഇറക്കുമതിക്ക് വേണ്ട വിദേശ നാണയം ഇന്ത്യക്ക് നിലവിലില്ല. കൂടാതെ ഇറക്കുമതിക്കായി സാമ്രാജ്യത്വ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഭക്ഷ്യധാന്യം നല്‍കാതെ സാമ്രാജ്യത്വ ശക്തികള്‍ക്ക് ഇന്ത്യയെ പ്രതിസന്ധിയിലാക്കാന്‍ സാധിക്കും. 1950 കളില്‍ പിഎല്‍ 480 അനുസരിച്ച് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ ദുരനുഭവങ്ങള്‍ ഇന്ത്യക്കുണ്ട്. 1965-66, 66-67 വര്‍ഷങ്ങളില്‍ രാജ്യം നേരിട്ട ഗുരുതരമായ ഭക്ഷ്യക്ഷാമത്തിന്റെ അനുഭവത്തിലാണ് ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ് താങ്ങ് വില, സംഭരണം എന്നീ നടപടികള്‍ ആരംഭിച്ചത്. അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് ഇപ്പോഴത്തെ നടപടി.


ലോകവ്യാപാര സംഘടനയുടെ ദോഹ വട്ട ചര്‍ച്ചകളില്‍ ഇന്ത്യ ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവില നിശ്ചയിച്ചതും സംഭരിക്കുന്നതും സ്വതന്ത്ര വ്യാപാര തത്വങ്ങള്‍ക്കെതിരാണെന്ന് അമേരിക്ക വാദിച്ചു. ഈ വാദം അന്ന് ഇന്ത്യ അംഗീകരിച്ചില്ല. ഈ കാരണം കൊണ്ട് തന്നെ 'ദോഹ വട്ട' ചര്‍ച്ചയില്‍ സാമ്രാജ്യത്വം ആഗ്രഹിച്ച ധാരണയുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ഇന്ത്യാ സര്‍ക്കാര്‍ പഴയ നിലപാട് മാറ്റി, സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയിരിക്കുകയാണ്. 'കാര്‍ഷിക വിപണി പരിഷ്‌കാരം', '21-ാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ പ്രയോഗം' എന്നീ വാദങ്ങള്‍ ഉന്നയിച്ചാണ് പുതിയ നയത്തിലേക്കുള്ള മാറ്റം. കൊളോണിയല്‍ കാലത്ത് ഭക്ഷ്യധാന്യ ഉല്‍പാദനത്തെക്കാള്‍ കയറ്റുമതി ചെയ്യാവുന്ന ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത്, രാജ്യത്ത് വലിയ ഭക്ഷ്യക്ഷാമത്തിനിടയാക്കിയിരുന്നു എന്ന യാഥാര്‍ഥ്യത്തെയാണ് മോദി സര്‍ക്കാര്‍ അവഗണിച്ചത്.


ഈ നയത്തിന്റെ ഗുണഭോക്താക്കള്‍ റിലയന്‍സ്, അദാനി തുടങ്ങിയ കുത്തകകളായിരിക്കും. പുതിയതായി അനുവദിക്കുന്ന 'കരാര്‍ കൃഷി'ക്ക് കോര്‍പറേറ്റുകളാണ് നേതൃത്വം നല്‍കുക. ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ മാത്രം വിളയിക്കാന്‍ കഴിയുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്പില്‍ വലിയ ഡിമാന്റാണ്. അത്തരം ഉല്‍പന്നങ്ങള്‍- പഴങ്ങള്‍, പച്ചക്കറികള്‍, പുഷ്പം തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. ഇത് ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ വലിയ കുറവ് വരുത്തും. ധാന്യങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വിവിധ പദ്ധതികളിലൂടെ സഹായങ്ങള്‍ നല്‍കിയാണ് അവരെ ഇത്തരം കൃഷിയില്‍ പിടിച്ചുനിര്‍ത്തുന്നത്. താങ്ങുവിലയും സംഭരണവും ഇല്ലാതായാല്‍ നഷ്ടം മാത്രം സഹിച്ച് ധാന്യകൃഷി നടത്താന്‍ ആരെ കിട്ടും?


പാര്‍ലമെന്റ് പാസാക്കിയത് മൂന്ന് നിയമങ്ങളാണ്. 1. ഫാമിങ് പ്രൊഡ്യൂസ് ട്രേഡ് ആന്റ് കോമേഴ്‌സ് (പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍) ബില്‍. 2. ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്റ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്റ് ഫാം സര്‍വിസസ് ബില്‍ 3. എസന്‍ഷ്യല്‍ കമോഡിറ്റീസ് അമന്റ്‌മെന്റ് ബില്‍. ഈ നിയമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖല 'അഗ്രി- ബിസിനസ് കോര്‍പറേഷനു'കളുടെ നിയന്ത്രണത്തിലാക്കും. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എം.പി.എം.സി) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 'മണ്ടി' എന്ന പേരില്‍ അറിയപ്പെടുന്ന സംഭരണശാലകള്‍, ഇടനിലക്കാര്‍ നടത്തുന്നതാണെന്നും പുതിയ നിയമപ്രകാരം കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ഉല്‍പന്നങ്ങള്‍ വില്‍ക്കാമെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ കര്‍ഷകരുടെ 29 ഇനം ഉല്‍പന്നങ്ങളുടെ ഭൂരിഭാഗവും വില്‍പന നടത്തുന്നത് 'മണ്ടി'കളിലല്ല എന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. സോയാബീന്‍ ഒഴികെയുള്ള ഒരുല്‍പന്നവും 25 ശതമാനത്തിലധികം എ.പി.എം.സികളില്‍ വില്‍പന നടത്താറില്ല. അപ്പോള്‍ കമ്പോളത്തില്‍ യഥേഷ്ടം വില്‍പനക്കുള്ള സ്വാതന്ത്ര്യം എന്ന വാദം ജനങ്ങളെ കബളിപ്പിക്കലാണ്.


എസന്‍ഷ്യല്‍ കമോഡിറ്റീസ് ആക്ട് ഭേദഗതി, ഗുരുതരമായ ഭവിഷ്യത്തുണ്ടാക്കും. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഉള്ളി, തക്കാളി തുടങ്ങിയ ഉല്‍പന്നങ്ങള്‍ അവശ്യവസ്തു ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടും. സ്വകാര്യ കച്ചവടക്കാര്‍ക്ക് ഈ ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ വാങ്ങി സംഭരിച്ച് വെക്കാനും കമ്പോളവില ഉയര്‍ത്താനും അവസരം നല്‍കും. കുത്തക ബിസിനസുകാര്‍ ജനങ്ങളെ കൊള്ളയടിക്കും. കാര്‍ഷിക സംസ്‌കരണ വ്യവസായികള്‍ക്ക് കാര്‍ഷിക രംഗത്ത് പിടിമുറുക്കാന്‍ അവസരം ലഭിക്കും. അദാനി വില്‍മര്‍, പെപ്‌സികോ, വാള്‍മാര്‍ട്, റിലയന്‍സ് ഫ്രഷ്, ഐ.ടി.സി തുടങ്ങിയ കുത്തക കമ്പനികളോട് മത്സരിച്ച് ന്യായവില നേടിയെടുക്കാന്‍ രാജ്യത്തെ പാവപ്പെട്ട കര്‍ഷകര്‍ അശക്തരാണെന്ന് ആര്‍ക്കാണറിയാത്തത്. ചുരുക്കത്തില്‍ രാജ്യതാല്‍പര്യം കുത്തകകള്‍ക്ക് അടിയറവച്ചിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍.


കൊവിഡിന്റെ മറവില്‍ തന്ത്രപ്രധാന മേഖലകളെല്ലാം - വൈദ്യുതി- എണ്ണ- കല്‍ക്കരി- റെയില്‍വേ- തുറമുഖങ്ങള്‍- വിമാനത്താവളങ്ങള്‍ തുടങ്ങിയവയെല്ലാം കുത്തകകള്‍ക്ക് തീറെഴുതുകയാണ് മോദി സര്‍ക്കാര്‍. വിനാശകരമായ ഈ നയങ്ങളെ തോല്‍പിക്കാന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും യോജിച്ച സമരം ഉയര്‍ന്ന് വരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  25 minutes ago
No Image

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ

crime
  •  43 minutes ago
No Image

ഗസ്സയിൽ ജനനം തടയുന്നത് അടക്കമുള്ള ക്രൂര നടപടികൾ; ഇസ്റാഈലിന്റെ കരയാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു; ​കൂട്ട പലായനത്തിന് ഒരുങ്ങി ജനത

International
  •  an hour ago
No Image

അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറന്നു; കാലുകുത്താനിടമില്ലാതെ കുവൈത്തിലെ റോഡുകൾ

Kuwait
  •  an hour ago
No Image

കെഎസ്ഇബി ജീവനക്കാർ പണിമുടക്കി; തൃശ്ശൂർ നഗരം ഇരുട്ടിൽ, സർക്കാരിനെതിരെ മേയർ

Kerala
  •  an hour ago
No Image

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം

crime
  •  an hour ago
No Image

ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ

uae
  •  2 hours ago
No Image

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ

uae
  •  2 hours ago
No Image

സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

Kerala
  •  3 hours ago