സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം
പാണ്ഡിത്യവും വിനയവും ഒരുപോലെ സമ്മേളിച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ. കേരളത്തിലെ ഏറ്റവും വലിയ മതപണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിൽ ദീര്‍ഘകാലം നേതൃത്വം വഹിച്ചിട്ടും അഹങ്കാരത്തിന്റെ ഒരു കണിക പോലും മനസില്‍ ഇടംപിടിക്കാതെ, വിനയത്തെ ജീവിതത്തിന്റെ മേലങ്കിയാക്കിയ മഹാനായിരുന്നു അദ്ദേഹം.
സമസ്തയുടെ ചരിത്രത്തിലെ ശ്രദ്ധേയവും ശോഭനവുമായ ഒരു അധ്യായത്തിനു തന്റെ കര്‍മപഥത്തിലൂടെ നേതൃത്വം നല്‍കിയ ആലിക്കുട്ടി ഉസ്താദ്, പാണ്ഡിത്യത്തിന്റെ ഉയരങ്ങള്‍ കീഴടക്കിയിട്ടും സാധാരണ പ്രവര്‍ത്തകനെ വരെ ഒരേപോലെ സ്‌നേഹത്തോടെയും കരുതലോടെയും ചേര്‍ത്തുനിര്‍ത്തിയ നേതാവായി മാറുകയായിരുന്നു.
ഉയര്‍ന്ന സ്ഥാനങ്ങളിലുള്ളവരോടും താഴെത്തട്ടിലെ പ്രവര്‍ത്തകരോടും ഒരേ വാത്സല്യത്തോടെയും ലാളിത്യത്തോടെയും പെരുമാറിയ അദ്ദേഹത്തിന്റെ ജീവിതം ഇക്കാലത്ത് അത്യപൂര്‍വമായി മാത്രം കാണാനാകുന്ന മാതൃകയാണ്. ആരോടും വെറുപ്പോ പരിഭവമോ ഇല്ലാതെ, പരിശുദ്ധ ഇസ് ലാമിക മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തി ജീവിച്ചുകാണിച്ച വ്യക്തിത്വമായിരുന്നു ഉസ്താദ്. വിനയവും വിശാല ഹൃദയത്വവും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു.
സുപ്രഭാതത്തിന്റെ വൈസ് ചെയര്‍മാന്‍ പദവിയിലിരിക്കെയാണ് ഉസ്താദ് ഈ ലോകത്തോട് വിടപറയുന്നത്. പത്രത്തിന്റെ രൂപീകരണകാലം മുതല്‍ പ്രഥമ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ് ലിയാരോടൊപ്പം നിന്ന അദ്ദേഹം, സ്ഥാപനത്തിന്റെ വളര്‍ച്ചയിലും ദിശാനിര്‍ണയത്തിലും നിര്‍ണായക പങ്കുവഹിച്ചു. സമസ്തയ്ക്ക് സ്വന്തമായി ഒരു ദിനപത്രം വേണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ആത്മാർഥമായി പ്രയത്നിച്ച മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
രോഗശയ്യയിലായ ശേഷവും സുപ്രഭാതത്തോടുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്ക് കുറവുണ്ടായില്ല. ഓരോ ദിവസത്തെയും പത്രം കൃത്യമായി വായിക്കുകയും വിലയിരുത്തുകയും പോരായ്മകള്‍ സ്‌നേഹപൂര്‍വം ചൂണ്ടിക്കാണിക്കുകയും മികച്ച പ്രവര്‍ത്തനങ്ങളെ മനസുതുറന്ന് അഭിനന്ദിക്കുകയും ചെയ്തു.
സുപ്രഭാതത്തിന്റെ ഓരോ മുന്നേറ്റവും സ്വന്തം നേട്ടംപോലെ സന്തോഷത്തോടെയും അഭിമാനത്തോടെയും കണ്ടു.സാത്വികതയായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ സൗന്ദര്യം. എന്നാല്‍ ആദര്‍ശങ്ങളിലും നിലപാടുകളിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത ദൃഢതയും അദ്ദേഹത്തിനുണ്ടായിരുന്നു. വിജ്ഞാനത്തിന്റെ പ്രകാശം പകര്‍ന്ന അനേകം ശിഷ്യന്മാരെ വാര്‍ത്തെടുത്ത ഗുരുവെന്ന നിലയിലും അദ്ദേഹം എന്നും സ്മരിക്കപ്പെടും.
ആലിക്കുട്ടി ഉസ്താദിന്റെ വിയോഗം സമസ്തയ്ക്കും സുപ്രഭാതത്തിനും മാത്രമല്ല, കേരളത്തിലെ മത-സാംസ്‌കാരിക സമൂഹത്തിനാകെ തീരാനഷ്ടമാണ്. വിനയവും വിജ്ഞാനവും സമന്വയിച്ച ആ ജീവിതം ഇനിയുള്ള തലമുറകള്‍ക്കും വഴികാട്ടിയായി തുടരും. പ്രാര്‍ഥനകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന സ്മരണയായിരിക്കും ആ മഹദ് വ്യക്തിത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."