'വേറെ വഴിയില്ലെങ്കില്‍ സംസ്‌കാരം ഇവിടെ നടത്തും'; സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം
ഗാംഗ്‌ടോക്: സിക്കിമിലെ ജലവൈദ്യുത പദ്ധതിയുടെ തുരങ്ക നിര്‍മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച കോട്ടയം പാമ്പാടി വെള്ളൂര്‍ പത്താഴക്കുഴി കൂരോത്തുപറമ്പില്‍ അനീഷ് മോഹന്റെ (43) മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ അനിശ്ചിതത്വം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞുവെന്നും വേറെ വഴിയില്ലെങ്കില്‍ സിക്കിമില്‍ തന്നെ സംസ്‌കാരം നടത്തേണ്ടിവരുമെന്നും അനീഷിന്റെ ഭാര്യ അറിയിച്ചു.
മൃതദേഹം ലഭിച്ച ശേഷം സിക്കിം സര്‍ക്കാരും ആരോഗ്യവിഭാഗവും നടപടികള്‍ വൈകിപ്പിച്ചുവെന്ന് അവര്‍ ആരോപിച്ചു. മരണം സംഭവിച്ച് 72 മണിക്കൂര്‍ കഴിഞ്ഞാല്‍ മൃതദേഹം വിമാനത്തില്‍ കൊണ്ടുപോകുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിച്ചത്.
നാല് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്. അനീഷിന്റെ ഭാര്യ സംഗീതയും സഹോദരനുമടക്കമുള്ളവര്‍ സിക്കിമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിരുന്നു.
നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷനിലെ സീനിയര്‍ മാനേജറാണ് അനീഷ് മോഹന്‍. പതിനാറ് വര്‍ഷമായി എന്‍.എച്ച്.പി.സിയിലെ ജീവനക്കാരനാണ്. നാംചി ജില്ലയിലുള്ള സമര്‍ദുങ്ങില്‍ എന്‍.എച്ച്.പി.സിയുടെ തീസ്ത സ്റ്റേഞ്ച് 6 ഹൈഡ്രോ പവര്‍ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിര്‍മാണത്തിനിടെയാണ് മീഥെയിന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചില്‍ ഉണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു അപകടം.
അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു. തുരങ്കം തകര്‍ന്നപ്പോള്‍ 25 തൊഴിലാളികള്‍ അതിനുള്ളില്‍ കുടുങ്ങിയിരുന്നു. കാണാതായ ബാക്കി മൂന്ന് തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
അനീഷ് മോഹന്‍ അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയില്‍
കോട്ടയം: സിക്കിം തുരങ്കം അപകടത്തില്‍ കാണാതായ കോട്ടയം പാമ്പാടി വെളളൂര്‍ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹന്‍ (43) അവസാനമായി നാട്ടിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയില്‍. ഇളയമകള്‍ കാര്‍ത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഏറ്റവുമൊടുവിലായി നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞാണു മടങ്ങിയത്. കാണാതാകുന്നതിന് തലേദിവസം വൈകിട്ടും അനീഷ് വീട്ടിലേക്ക് വിളിച്ചിരുന്നു. രോഗിയായ അമ്മയുടെ ആരോഗ്യവിവരം തിരക്കിയാണ് വിളിച്ചത്.
നാട്ടകം ഗവ. കോളജില്‍ 2001-2004 വര്‍ഷത്തില്‍ ജിയോളജിയില്‍ ബിരുദവും 2004-2006 വര്‍ഷം ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011ലാണ് നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോർപറേഷനില്‍ ഹരിയാനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു. ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്ക് പോയത്. ഇതോടെ ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറയിലെ ചൈതന്യനഗറിലുള്ള വീട്ടിലേക്ക് താമസംമാറി. വെള്ളൂരിലെ വീട്ടില്‍ തോട്ടയ്ക്കാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ പി.കെ മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. അനീഷ് മോഹൻ്റെ ആകസ്മിക വേർപാടിൻ്റെ വേദനയിലാണ് നാട് മുഴുവൻ.
The family of Aneesh, a Kerala native who lost his life in the Sikkim tunnel collapse, continues to face uncertainty over bringing his body back home. With delays in recovery and transportation, relatives have stated that if there is no other option, the final rites may have to be conducted in Sikkim.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."