ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം
മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അമരസ്ഥാനത്തെന്നപോലെ ആഗോള പണ്ഡിതവേദികളിലും ഒരുപോലെ തിളങ്ങിയ പ്രമുഖ പണ്ഡിതപ്രതിഭയായിരുന്നു പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ. സമസ്തയുടെ പ്രവർത്തനങ്ങളിലൂടെ ആർജിച്ച സംഘടനാപാടവമാണ് അദ്ദേഹത്തെ ലോക പണ്ഡിതസഭകളിലേക്ക് നയിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്്ലിയാർ അടക്കമുള്ള പണ്ഡിതശ്രേഷ്ഠരിൽനിന്ന് ലഭിച്ച വിജ്ഞാനവെളിച്ചമാണ് ആലിക്കുട്ടി മുസ്്ലിയാരെ അറിവിന്റെ ഉന്നതികളിലേക്ക് വഴിനടത്തിയത്. സംഘടനാ രംഗത്തിനപ്പുറം പൊതുരംഗത്തും അദ്ദേഹം ഏറെ സജീവമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുതൽ മുസ്്ലിം വേൾഡ് ലീഗ് വരെയുള്ള പ്രമുഖ കൂട്ടായ്മകളിലെല്ലാം തനതായ സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
എൺപതുകളുടെ അവസാനത്തോടെയാണ് അദ്ദേഹത്തിന്റെ ആക്കാദമിക് ഉലമാ ആക്ടിവിസം കൂടുതൽ ശക്തമാകുന്നത്. 1978ൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന 'ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി'യുടെ സിലബസ് രൂപീകരണ കമ്മിറ്റി അംഗമായി പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ അക്കാദമിക രംഗത്തെ വലിയൊരു ചുവടുവെപ്പായിരുന്നു ഇത്. തൊണ്ണൂറുകളുടെ തുടക്കത്തോടെ കേരള, മദ്രാസ് യൂനിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. 2003 മുതൽ 2006 വരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനായും 2006 മുതൽ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചു. ഹജ്ജ് യാത്രാദൂരവും ചെലവും കുറയ്ക്കുന്നതിനായി കരിപ്പൂരിൽനിന്ന് നേരിട്ട് മദീനയിലേക്ക് വിമാനം ചാർട്ടർ ചെയ്യാൻ സാധിച്ചത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഇടപെടലുകളിലൊന്നാണ്. ഇതോടെ കേരളത്തിലെ ഹാജിമാർക്ക് മദീന വഴി മക്കയിലെത്തി ഹജ്ജ് നിർവഹിക്കാനുള്ള അവസരമൊരുങ്ങി.
2008ൽ ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാലയിൽ സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് പകരക്കാരനായി അദ്ദേഹം പങ്കെടുത്തു. സഉൗദി അറേബ്യ, ഈജിപ്ത്, ലിബിയ, തുർക്കി, സെനഗൽ, ഇറാഖ്, മൊറോക്കോ, മലേഷ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് ആഗോള പണ്ഡിതലോകത്തിന്റെ ശ്രദ്ധനേടാനും ആലിക്കുട്ടി മുസ്്ലിയാർക്ക് സാധിച്ചിരുന്നു.
2011ൽ ലിബിയയിൽ പ്രസിഡന്റ് മുഅമ്മർ ഗദ്ദാഫിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനം, 2012ൽ മൊറോക്കോയിൽ നടന്ന ആഗോള സംഗമം, തുടർന്നുള്ള വർഷങ്ങളിൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ നടന്ന അന്താരാഷ്ട്ര കോൺഫറൻസുകൾ എന്നിവയിലെല്ലാം 'തസവ്വുഫ്' (ആത്മീയത) വിഷയമാക്കി അദ്ദേഹം അവതരിപ്പിച്ച ആഴത്തിലുള്ള പഠനപ്രബന്ധങ്ങൾ ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
മുസ്്ലിം വേൾഡ് ലീഗുമായുള്ള ആലിക്കുട്ടി മുസ്്ലിയാരുടെ അഭ്യേദ്യമായ ബന്ധം അദ്ദേഹത്തിലെ പാണ്ഡിത്യത്തിന്റെ നിദർശനം കൂടിയാണ്. ചില ഗ്രന്ഥങ്ങൾക്കായി മക്കയിലെ റാബിത്വയുടെ ഓഫിസിലെത്തിയ അദ്ദേഹം, അവിടെ നടന്നുകൊണ്ടിരുന്ന ഫിഖ്ഹ് കൗൺസിലുമായി ബന്ധപ്പെട്ട ഇൻഡോർ ചർച്ചയിൽ യാദൃച്ഛികമായി പങ്കെടുത്തിരുന്നു. ചർച്ചയിൽ കൃത്യമായ വൈജ്ഞാനിക ഇടപെടലുകൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞതോടെ, മുസ്്ലിം വേൾഡ് ലീഗിലെ ഇസ്്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗം എന്ന പദവിയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് റാബിത്വയുടെയും ആൾ ഇന്ത്യാ മുസ്്ലിം പേഴ്‌സണൽ ലോബോർഡ് എന്നീ സമിതികളിലും പ്രത്യേക ക്ഷണിതാവായിരുന്നു ആലിക്കുട്ടി മുസ്്ലിയാർ. വിവിധ രാജ്യങ്ങളിലെ ഇസ് ലാമിക പണ്ഡിതൻമാരുമായി അടുത്ത ബന്ധം പുലർത്താനും അദ്ദേഹത്തിന് സാധിച്ചു. അവരിൽ ഏറെ പ്രധാനിയായിരുന്നു മക്കയിലെ മുഹമ്മദ് അലവി മാലിക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."