HOME
DETAILS

മനുഷ്യരുടെ കഥകളെഴുതിയ മനുഷ്യന്‍

  
backup
December 12, 2020 | 11:38 PM

ua-khadar-todays-article

 


യു.എ ഖാദര്‍ കഥാവശേഷനായതോടെ മലയാള സാഹിത്യത്തിലെ പഴയ തലമുറയിലെ പ്രബലമായ ഒരു കണ്ണി കൂടി അറ്റു. എഴുത്തിന്റെ ലോകത്ത് സ്വന്തമായ വഴി കണ്ടെത്തുകയും പാശ്ചാത്യമോ പൗരസ്ത്യമോ ആയ സാഹിത്യ സിദ്ധാന്തങ്ങളുടെയൊന്നും പ്രകടമായ സ്വാധീനങ്ങള്‍ക്ക് വിധേയനാവാതെ സ്വന്തം വഴിയിലൂടെ തന്നെ വാശിയോടെ സഞ്ചരിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. ആധുനികത, ഉത്തരാധുനികത, കാല്‍പ്പനികത തുടങ്ങിയവയുടെ കള്ളികളിലൊന്നും കയറി നിന്നില്ല. ആധുനികത കത്തിനിന്ന കാലത്തും കാമുവും കാഫ്കയും സാര്‍ത്രുമൊന്നും അദ്ദേഹത്തെ ആവേശിച്ചില്ല. ഉത്തരാധുനികതയുടെ കാലത്ത് ഉംബര്‍ട്ടോ എക്കോയും മിലാന്‍ കുന്ദേരയും ഓര്‍ഹാന്‍ പാമുക്കും ആരാണെന്ന് അന്വേഷിച്ചുമില്ല. അദ്ദേഹത്തിനു ചുറ്റും സ്വന്തം തട്ടകത്തില്‍ തന്നെ നിരവധി കഥകളും കഥാപാത്രങ്ങളുമുണ്ടായിരുന്നു. തൃക്കോട്ടൂരിന്റെ മണ്ണില്‍ ജീവിച്ചു മരിച്ചവര്‍. തൃക്കോട്ടൂരംശം പാലൂരു ദേശക്കാര്‍ക്കു നാട്ടില്‍ ഉടയോനായ കുഞ്ഞിക്കേളപ്പക്കുറുപ്പ്, അരയാല്‍ച്ചുവട്ടില്‍ വിഷം തീണ്ടിച്ചത്ത തട്ടാന്‍ ഇട്ട്യേമ്പി, ചന്തയില്‍ ചൂടിവില്‍ക്കാന്‍ വന്ന ജാനകി, ചിങ്ങപുരം കളരിയില്‍ അഭ്യാസം ശീലിക്കുമ്പോള്‍ തലചുറ്റി വീണു മരിച്ച ഹൈദര്‍ ഹാജി, കണ്ടാല്‍ കണ്ടതു വിളിച്ചു പറയുന്ന കുട്ട്യേമി മാപ്പിള, മൂരാട് പാലത്തിന് ചുവട്ടില്‍ ശവമായി പൊന്തിക്കിടന്ന കുഞ്ഞിക്കണ്ണന്‍ സെറാപ്പ് - അദ്ദേഹത്തിന്റെ ചുറ്റും ജീവിച്ച നിരവധി സാധാരണ മനുഷ്യര്‍. അവരുടെ ജീവിതവും അവര്‍ക്കു ചുറ്റും ചിതറിക്കിടന്ന മിത്തുകളും അവര്‍ ജീവിച്ച ദേശത്തെ കാവുകളും ഉത്സവങ്ങളും ഇവയൊക്കെയാണ് യു.എ ഖാദര്‍ എഴുത്തിലേക്ക് കൊണ്ടുവന്നത്. വടക്കന്‍പാട്ടുകളിലും പഴമ്പുരാണങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ തൃക്കോട്ടൂര്‍ കഥകളുടെ വേരുകള്‍. താന്‍ തൃക്കോട്ടൂരിന്റെ ചരിത്രമെഴുതുകയാണെന്ന തികഞ്ഞ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ നിയോഗത്തെപ്പറ്റി യു.എ ഖാദര്‍ തന്നെ ഒരു കഥയില്‍ എഴുതിയിട്ടുണ്ട് - 'തൃക്കോട്ടൂരിന്റെ ചരിതമെഴുതുന്ന ഇവന്‍ പഴങ്കഥകളുടെ ഉറവയന്വേഷിക്കുന്നു. ചെറുപ്പക്കാര്‍ക്ക് പറയാം പഴങ്കഥയെഴുതും യു.എ ഖാദര്‍ക്ക് പ്രാന്താണ്, നട്ട പ്രാന്ത് '.
എന്നാല്‍ തൃക്കോട്ടൂര്‍ പെരുമയെന്ന സീരീസില്‍ പെട്ട കഥകള്‍ യു.എ ഖാദറിന്റെ സാഹിത്യ ജീവിതത്തില്‍ ഒരു ബ്രേക്കായിരുന്നു. അദ്ദേഹം വടക്കന്‍പാട്ടിന്റെ പാരമ്പര്യവും പഴമ്പുരാണങ്ങളുടെ വേരോട്ടവുമുള്ള ഒരു ദേശം പ്രസരിപ്പിക്കുന്ന ചൈതന്യത്തിന്റെ പ്രതീകമായി. പഴങ്കഥകളാല്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യരുടെ പ്രാഥമിക വികാരങ്ങളായ സ്‌നേഹവും ദേഷ്യവും കാമവും പകയും അന്തസ്സംഘര്‍ഷങ്ങളും അക്ഷരങ്ങളിലേക്ക് അദ്ദേഹം പകര്‍ത്തിയപ്പോള്‍ അവ ഇതിഹാസതുല്യമായി.


തൃക്കോട്ടൂര്‍ കഥകള്‍ക്ക് മുന്‍പ് കോരപ്പുഴക്ക് വടക്കുള്ള മലബാറിലെ മുസ്‌ലിം സാമൂഹ്യ ജീവിതത്തെപ്പറ്റി ശ്രദ്ധേയമായ നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ചങ്ങലയും ഖുറൈശിക്കൂട്ടവും പക്ഷേ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. നിരവധി കഥകളിലൂടെ അദ്ദേഹം മലബാറിലെ പച്ച മനുഷ്യരുടെ ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങി. ജീവിതവുമായുള്ള ഈ ഗാഢമായ ആത്മബന്ധമായിരിക്കും യു.എ ഖാദറിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ശ്രുതി. താന്‍ അനുഭവിച്ചറിയാത്ത ഒന്നിനെപ്പറ്റിയും അദ്ദേഹം എഴുതിയിട്ടില്ല. അത് ചാത്തുക്കുട്ടി ദൈവം കാവിലെ ഉത്സവത്തെപ്പറ്റിയാവാം, ഹജ്ജ് യാത്രാനുഭവത്തെപ്പറ്റിയാവാം. സ്വന്തം രചനകളിലൂടെ മതങ്ങളെയും സംസ്‌കാരങ്ങളേയും മനുഷ്യരേയും കൂട്ടിയിണക്കുകയായിരുന്നു അദ്ദേഹം.


ആകസ്മികതകളിലൂടെ നിരന്തരം കടന്നുപോയ ജീവിതമായിരുന്നു യു.എ ഖാദര്‍ എന്ന എഴുത്തുകാരന്റേത്. ഏഴാം വയസില്‍ ബര്‍മക്കാരിയായ ഉമ്മയുടെ മരണശേഷം ചൊറിയും ചിരങ്ങും പിടിച്ച ചെക്കനുമായുള്ള പിതാവ് മൊയ്തീന്‍ കുട്ടി ഹാജിയുടെ പലായനമാണ് അദ്ദേഹത്തെ കൊയിലാണ്ടിയിലെത്തിച്ചത്. അവിടെ തികച്ചും അനാഥന്‍, ഒപ്പം സ്‌നേഹവാത്സല്യങ്ങളുടെ തണലും ഒറ്റപ്പെട്ട തന്റെ ബാല്യകൗമാരങ്ങളെപ്പറ്റി യു.എ ഖാദര്‍ ഒരുപാട് എഴുതിയിട്ടുണ്ട്. നിരവധി സമ്മര്‍ദങ്ങളുണ്ടായിട്ടും തന്നെ ഉപേക്ഷിക്കാത്ത ബാപ്പയുടെ നിസ്സീമമായ സ്‌നേഹത്തെക്കുറിച്ചും അദ്ദേഹം എഴുതി. ബര്‍മക്കാരിയിലുണ്ടായ കുട്ടിയെ പരിപാലിച്ചു വളര്‍ത്തിയ കൊയിലാണ്ടിയിലെ തറവാട് വീട് നല്‍കിയ സുരക്ഷിതത്വം അനാഥത്വത്തിനിടയിലും ആ കുട്ടിക്ക് അഭയമായിരുന്നു. ഏകാന്തതയെ മറികടക്കാനാണ് ആ കുട്ടി കഥയെഴുതാനും ചിത്രം വരക്കാനും തുടങ്ങിയത്. ചിത്രം വര പഠിക്കാന്‍ മദിരാശിയില്‍ പോയെങ്കിലും പൂര്‍ത്തിയാക്കിയില്ല. എഴുത്തക്കാരനാവാനുള്ള ആദ്യ പ്രചോദനം സി.എച്ച് മുഹമ്മദ് കോയയായിരുന്നെന്ന് യു.എ ഖാദര്‍ എഴുതിയിട്ടുണ്ട്. ആദ്യ കഥ ചന്ദ്രികയില്‍ അച്ചടിച്ചുവന്നു. തൃക്കോട്ടൂരിന്റെ കഥാകാരന്റെ സാഹിത്യ രംഗത്തെ ദീര്‍ഘയാത്രയുടെ തുടക്കം അതായിരുന്നു.


കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ യു.എ ഖാദറിന്ന് ലഭിച്ചിട്ടുണ്ട്. അവാര്‍ഡുകളല്ല ഒരെഴുത്തുകാരന്റെ വലുപ്പം നിര്‍ണയിക്കുന്നത്. എങ്കിലും വയലാര്‍ അവാര്‍ഡോ എഴുത്തച്ഛന്‍ അവാര്‍ഡോ ലഭിക്കാതെയാണല്ലോ അദ്ദേഹം കടന്നുപോയത് എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നുണ്ട്. വ്യക്തിപരമായ അടുപ്പവും ബഹുമാനവും കൂടി ഈ സങ്കടത്തിന് കാരണമായിട്ടുണ്ടാവാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  a day ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  a day ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  a day ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  a day ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  a day ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  a day ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  a day ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  a day ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  a day ago
No Image

സമയോചിത ഇടപെടൽ; കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം

Kerala
  •  a day ago