രണ്ടാമൂഴത്തിന് മധുസൂദനനെങ്കിൽ കുഞ്ഞികൃഷ്ണൻ 'സ്വതന്ത്രനാ'കും
കണ്ണൂർ: സിറ്റിങ് എം.എൽ.എമാർ മത്സരത്തിറങ്ങണമെന്ന് സി.പി.എം നേതൃത്വം നിർദേശിച്ചതിനാൽ പയ്യന്നൂരിൽ രണ്ടാമൂഴത്തിനൊരുങ്ങി ടി.ഐ മധുസൂദനൻ. അതേസമയം മധുസൂദനനാണ് സ്ഥാനാർഥിയെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി.പി.എം പുറത്താക്കിയ മുൻ ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സാഹചര്യത്തിനൊത്ത് തീരുമാനിക്കുമെന്നാണ് ഇന്നലെ സ്വകാര്യ ചാനലിനോട് കുഞ്ഞികൃഷ്ണൻ പറഞ്ഞത്. എന്നാൽ മധുസൂദനനാണ് സി.പി.എം സ്ഥാനാർഥിയെങ്കിൽ പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അടുപ്പക്കാരോട് വി.കുഞ്ഞികൃഷ്ണൻ മനസുതുറന്നത്.
ധനരാജ് രക്തസാക്ഷി ഫണ്ട്, സി.പി.എം ഏരിയാകമ്മിറ്റി ഓഫിസ് ഫണ്ട്, 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ മധുസൂദനന്റെ നേതൃത്വത്തിൻ വൻ വെട്ടിപ്പ് നടത്തിയെന്ന് മധ്യമങ്ങളോട് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
കണക്കുകൾ മുമ്പ് പാർട്ടി ഘടകങ്ങളിൽ അവതരിപ്പിച്ചതാണെന്നും ചെറിയ വീഴ്ചകൾക്ക് മധുസൂദനൻ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടി എടുത്തെന്നുമായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ടി.ഐ മധുസൂദനന് സ്ഥാനാർഥിത്വം നിഷേധിച്ചാൽ അത് കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ ശരിവയ്ക്കുന്നതാകുമെന്നു സി.പി.എം നേതൃത്വം കരുതുന്നത്. അതുകൊണ്ടുകൂടിയാണ് മധുസൂദനന്റെ സ്ഥാനാർഥിത്വത്തിന് പാർട്ടി പച്ചക്കൊടി കാട്ടിയത്.
സ്ഥാനാർഥിത്വം ഉറപ്പിക്കുന്നതിനു മുന്നോടിയായി 13 മുതൽ 16 വരെ മധുസൂദനൻ മണ്ഡലത്തിൽ വികസന മുന്നേറ്റജാഥ നടത്തിയിരുന്നു. കുഞ്ഞികൃഷ്ണന്റെ നാടായ വെള്ളൂരിൽ ഉൾപ്പെടെ വൻജനാവലിയാണ് ജാഥയിൽ അണിചേർന്നത്. ഈ സാഹചര്യത്തിലാണ് മധുസൂദനൻ മത്സരത്തിനിറങ്ങിയാൽ എതിർസ്ഥാനാർഥിയാകാൻ കുഞ്ഞികൃഷ്ണൻ ഒരുങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49780 വോട്ടിനാണ് ടി.ഐ മധുസൂദനൻ കോൺഗ്രസിലെ എം.പ്രദീപ്കുമാറിനെ പരാജയപ്പെടുത്തിയത്.
പാളയം വിടുമോ വിമതർ?
പാർട്ടിക്കെതിരേ പടനയിക്കാൻ വി.കുഞ്ഞികൃഷ്ണന് കരുത്തായത് പയ്യന്നൂരിലെയും വെള്ളൂരിലെയും വിമതരാണെന്ന് സി.പി.എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഇവരാണ് കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനും പുസ്തകപ്രകാശനത്തിനുമൊക്കെ ചുക്കാൻപിടിച്ചത്. കുഞ്ഞികൃഷ്ണന് അനുകൂലമായി ബോർഡുകളും പോസ്റ്ററുകളുമുയർന്നതിനും പിന്നിൽ 'വെള്ളൂർ ലോബി' എന്നറിയപ്പെടുന്ന വിമതകൂട്ടായ്മയായിരുന്നുവെന്നും പാർട്ടിക്ക് ബോധ്യമായിട്ടുണ്ട്. രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തിയ 'രഹസ്യാന്വേഷണ'ത്തിലാണ് കുഞ്ഞികൃഷ്ണനു പിന്നിലുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ സി.പി.എമ്മിനു ലഭിച്ചത്. ടി.പുരുഷോത്തമൻ, മുൻ എം.എൽ.എ സി.കൃഷ്ണൻ, കുഞ്ഞികൃഷ്ണന്റെ സഹോദരൻ വി.നാരായണൻ, പയ്യന്നൂർ നഗരസഭ ചെയർമാൻ സരിൻ ശശി, സി.പി.എം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി.സന്തോഷ് എന്നിവരൊക്കെ പാർട്ടിയുടെ സംശയ നിഴലിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."