എപ്സ്റ്റീൻ രേഖകളിൽ മോദിയെ കുറിച്ച് പുസ്തകമെഴുതിയ രവി മന്തയുടെ പേരും
ഹൈദരാബാദ്/ന്യൂഡൽഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും മൊസാദ് ചാരനുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ ഹൈദരാബാദിൽ നിന്നുള്ള പ്രമുഖ വ്യവസായി രവി മന്തയുടെ പേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി ഇടപെടുകയും ചെയ്തയാളാണ് രവി മന്ത.
2017ൽ രവി മന്ത, എപ്സ്റ്റീനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതായും ആശയവിനിമയം നടത്തിയതായും യു.എസ് നീതിന്യായവകുപ്പ് പുറത്തുവിട്ട ഇ മെയിൽ രേഖകൾ വ്യക്തമാക്കുന്നു. ലഹരിമരുന്ന് കടത്ത്, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്റെ ചികിത്സാ രീതികളെക്കുറിച്ചും പ്രോട്ടോക്കോളുകളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായി ഇ മെയിലുകൾ സൂചിപ്പിക്കുന്നു.
'നമ്മൾ ജനുവരിയിൽ കണ്ട കാര്യം ജെഫ്രിയെ ഓർമിപ്പിക്കുക, മികച്ച ഒരു മണിക്കൂർ സംഭാഷണമാണ് അന്ന് നടന്നത് എന്ന്' മന്ത അയച്ച ഇ മെയിലിൽ പറയുന്നു. ജിനോ യു എന്ന വ്യക്തി വഴിയാണ് മന്തയെ എപ്സ്റ്റീന് പരിചയപ്പെടുത്തിയത്. അതേസമയം, ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരെ ചികിത്സിക്കുന്ന ആരോഗ്യ പരിശീലകനാണെന്നും ആ നിലയിൽ മാത്രമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടതെന്നുമാണ് മന്തയുടെ പ്രതികരണം.
റിച്ചാർഡ് ബ്രാൻസൺ, ദീപക് ചോപ്ര എന്നിവരെപ്പോലെ എപ്സ്റ്റീനും തന്റെ പക്കൽ ചികിത്സ തേടിയിട്ടുണ്ടെന്നും എന്നാൽ വ്യക്തിപരമായ ബന്ധങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. യു.എസ് അമേരിക്കൻ കോൺഗ്രസിന്റെ സമ്മർദത്തെത്തുടർന്ന് പരസ്യപ്പെടുത്തിയ മൂന്ന് ദശലക്ഷത്തോളം പേജുകൾ വരുന്ന 'എപ്‌സ്റ്റീൻ ഫയലു'കളിൽ പ്രമുഖ ഇന്ത്യൻ വ്യവസായി അനിൽ അംബാനി, കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി, നരേന്ദ്രമോദി എന്നിവരുടെ പേരുകളും പരാമർശിക്കുന്നുണ്ട്. ഹർദീപ് സിങ് പുരിയുടെ പേര് രേഖകളിൽ 46 തവണയും 'ഹർദീപ്' എന്ന് 430 തവണയും പരാമർശിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."