മന്ത്രിസഭയും എൽഡിഎഫും അറിഞ്ഞില്ല; ബാറുകളുടെ സമയം കൂട്ടിയത് മുഖ്യമന്ത്രി നേരിട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം രണ്ടു മണിക്കൂർ അധികം വർധിപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്. സമയം വർധിപ്പിക്കുന്നത് മന്ത്രിസഭയിലോ എൽഡിഎഫ് മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമുണ്ടായത്. നയപരമായ മാറ്റം ചർച്ച ചെയ്യാതെ മുഖ്യമന്ത്രി തനിച്ച് തീരുമാനമെടുത്തതിൽ എൽഡിഎഫിൽ വിമർശനം ശക്തമാണ്. എന്നാൽ മുന്നണി നേരത്തെ അംഗീകരിച്ച മദ്യനയത്തിൽ ഊന്നിയുള്ള തീരുമാനമെന്നാണ് എക്സൈസ് വകുപ്പിന്റെ വിശദീകരണം.
ബാറുകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കുട്ടിയായിരുന്നു സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെ ഉണ്ടായിരുന്ന സമയം, രാവിലെ 10 മുതൽ രാത്രി 12 വരെയാക്കി മാറ്റുകയായിരുന്നു. ബാർ ഉടമകളുടെ ദീർഘകാല ആവശ്യം നിയമസഭാതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുന്ന ഘട്ടത്തിൽ സർക്കാർ സാധിച്ചു നൽക്കുകയായിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ 11 തവണ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സമയം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് ആവർത്തിച്ച സർക്കാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നൽകിയതിന് പിന്നിൽ ബാറുടമകളുടെ കയ്യിൽ നിന്ന് ലഭിക്കാനിടയുള്ള സാമ്പത്തികം കണ്ടെന്നാണ് പരക്കെ ഉയരുന്ന വിമർശനം.
2025 സെപ്റ്റംബറിൽ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ബാറുകളുടെ സമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതിവകുപ്പ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."