HOME
DETAILS

സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍; മികവുറ്റ പണ്ഡിതശ്രേഷ്ഠന്‍

  
backup
October 18, 2018 | 1:37 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d

ആത്മീയതയും മതവിജ്ഞാന പരിപോഷണവും ജീവിതതപസ്യയാക്കിയ പണ്ഡിതനും സൂഫിവര്യനായിരുന്നു ഇന്നലെ വിടവാങ്ങിയ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരെന്ന പേരില്‍ പ്രസിദ്ധനായ ചോലക്കലകത്ത് മുഹമ്മദ് മുസ്‌ലിയാര്‍. ആത്മീയലോകത്തെ സര്‍വവ്യാപ്തിയും ആവാഹിച്ച അദ്ദേഹം സ്റ്റേജുകളിലും പേജുകളിലും പ്രത്യക്ഷപ്പെടാതെ, വ്യഥിതഹൃദയങ്ങള്‍ക്കു സാന്ത്വനവും ആശ്വാസവും പകര്‍ന്ന്, ജീവിതവും സമ്പാദ്യവുമെല്ലാം മതവിദ്യാഭ്യാസപ്രചരണത്തിനായി നീക്കിവച്ച്, കേരളത്തിലെ മുസ്‌ലിം പണ്ഡിതലോകത്ത് പുതിയൊരു അധ്യായം തീര്‍ത്താണ് ഇഹലോകം വെടിഞ്ഞത്. ഹൈദരാബാദിലുള്ള എന്നെ തികച്ചും അപ്രതീക്ഷിതമായാണ് മരണവാര്‍ത്ത അറിയിക്കുന്നത്.
ഒരുപാട് സൂഫിവര്യര്‍ക്കു ജന്മം നല്‍കിയ ചോലക്കലകത്തു കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജന നം. ആത്മീയതയുടെ അകസാരങ്ങളറിഞ്ഞ പണ്ഡിതശ്രേഷ്ഠനായിരുന്ന സി.എച്ച്. കുഞ്ഞീന്‍ മുസ്‌ലിയാരാണു പിതാവ്. പിതാവിന്റെ പാതതന്നെയാണ് അദ്ദേഹവും പിന്തുടര്‍ന്നത്.
തിരുമേനി (സ)യുടെ സന്തതസഹചാരിയും ഇസ്‌ലാമികചരിത്രത്തിലെ പ്രഥമ ഖലീഫയുമായ അബൂബക്ര്‍ സിദ്ദീഖ്(റ)ലേയ്ക്ക് കുടുംബപരമ്പര ചെന്നെത്തുന്ന പ്രസിദ്ധ ബക്‌രി കുടുംബത്തിലെ കേരളക്കരയില്‍ ജീവിക്കുന്ന പ്രധാന കാരണവന്‍ കൂടിയായിരുന്നു അദ്ദേഹം. മലപ്പുറത്തു താമസമാക്കിയിരുന്ന ചോലക്കലകത്ത് കുടുംബം കോട്ടയ്ക്കലിനടത്തുള്ള പറപ്പൂരിലെത്തുന്നത് അദ്ദേഹത്തിന്റെ പ്രപിതാക്കളില്‍ പ്രധാനിയായിരുന്ന സൈനുദ്ദീന്‍ മുസ്‌ലിയാരിലൂടെയാണ്. അദ്ദേഹത്തിന്റെ പൗത്രനായിരുന്ന കുഞ്ഞീന്‍ മുസ്‌ലിയാരുടെ നാലു സന്തതികളിലെ ഏക ആണായിരുന്നു അദ്ദേഹം.
പിതാവില്‍ നിന്നായിരുന്നു പ്രാഥമികപഠനം. പീന്നീട് പല പണ്ഡിതരുടെ ദര്‍സുകളില്‍ നിന്നു വിവിധ വിജ്ഞാനമേഖലയിലുള്ള ഗ്രന്ഥങ്ങള്‍ ഓതി. പുതുപ്പറമ്പിലെ കരിഞ്ചാപ്പാടി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഊരകം കുഞ്ഞു മുസ്‌ലിയാര്‍, ചെറുശ്ശോല കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ഓടക്കല്‍ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന അധ്യാപകര്‍.
മതപഠനത്തിനു ശേഷം പിതാവിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മീയമേഖലയിലും ചികിത്സാരംഗത്തും സഹചാരിയായി കൂടെ നിന്നു. പൊതുരംഗത്തും സംഘടനാരംഗത്തും പ്രത്യക്ഷപ്പെടാതെ, ആത്മീയചികിത്സയുമായി അദ്ദേഹം ജീവിതം കഴിച്ചുകൂട്ടി.
1986 മുതലാണ് ഈ ലേഖകന്‍ സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാരുമായി അടുത്തിടപെടുന്നത്. പിതാവിന്റെ നാമധേയത്തില്‍ അദ്ദേഹത്തിന്റെ വീടിനോടു ചേര്‍ന്നു സ്ഥാപിച്ചിരുന്ന ബോര്‍ഡിങ് സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അന്നത്തെ കോഴിക്കോട് ഖാസി പരേതനായ ശിഹാബുദ്ധീന്‍ ഇമ്പിച്ചോക്കയ തങ്ങളോടൊപ്പാണു പങ്കെടുത്തത്. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലുമൊക്കെ സജീവമായി ബന്ധപ്പെടാറുണ്ടായിരുന്നു. എന്റെ ഭാര്യാപിതാവ് മര്‍ഹൂം. സി.എച്ച് ഐദ്രോസ് മുസ്‌ലിയാര്‍ അദ്ദേഹത്തോടും പിതാവ് കുഞ്ഞീന്‍ മുസ്‌ലിയാരോടും ഏറെ വ്യക്തിബന്ധം പുലര്‍ത്തിയിരുന്നവരായിരുന്നു. ആത്മീയരംഗത്ത് പലതും ഇവരിലൂടെയായിരുന്നു അദ്ദേഹം കരസ്ഥമാക്കിയത്.
ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സംവിധാനങ്ങളുമായി ഇഴചേര്‍ന്ന ബന്ധമായിരുന്നു സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ക്കുണ്ടായിരുന്നത്. മതവും ഭൗതികവും ഒരുമിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥി തലമുറയാണു കാലത്തിനാവശ്യമെന്ന് അദ്ദേഹം നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ദാറുല്‍ഹുദായുടെ രണ്ടാമത് യു.ജി സ്ഥാപനമായി അംഗീകരിച്ചത് അദ്ദേഹം സ്ഥാപിച്ച സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജായിരുന്നു.
തന്റെ ചികിത്സയിലൂടെ ലഭിക്കുന്ന തുകയെല്ലാം അദ്ദേഹം സ്ഥാപനത്തിനായി ചെലവഴിച്ചു. കാലങ്ങളോളം സ്ഥാപനത്തിന്റെ നിത്യവരുമാനത്തിനായി പ്രത്യേക കമ്മറ്റികളെയൊന്നും രൂപീകരിക്കാതെ, പാരമ്പര്യായി തനിക്കു ലഭിച്ച സമ്പാദ്യവും ചികിത്സാവശ്യാര്‍ത്ഥം തന്നെ സമീപിക്കുന്ന വിശ്വാസികളില്‍ നിന്നു ലഭിക്കുന്ന തുകയുമായിരുന്നു വിനിയോഗിച്ചിരുന്നത്. സ്ഥാപനത്തിന്റെ സംവിധാനങ്ങളിലും അക്കാദമിക വളര്‍ച്ചയിലും ദാറുല്‍ഹുദായുമായി ഏറെ താരതമ്യം പുലര്‍ത്തുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളെയും ദാറുല്‍ഹുദാ വിദ്യാഭ്യാസം നല്‍കി മതപണ്ഡിതരാക്കിയതും ശ്രദ്ധേയമാണ്. പത്തുവര്‍ഷത്തെ അവിടത്തെ പഠനവും ദാറുല്‍ഹുദായിലെ രണ്ടുവര്‍ഷത്തെ പി.ജി പഠനവും കഴിഞ്ഞ നിരവധി ഹുദവികള്‍ ഇന്ന് അധ്യാപകരും പ്രഭാഷകരും ഗവേഷകരും പത്രപ്രവര്‍ത്തകരും മറ്റുമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അറബിഭാഷയെ അദ്ദേഹം ഏറെ സ്‌നേഹിച്ചിരുന്നുവെന്നതിനുള്ള നേര്‍സാക്ഷ്യമാണ് സ്ഥാപനത്തില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അന്നഹ്ദ അറബിക് മാസിക. പന്ത്രണ്ടുവര്‍ഷമായി മുടങ്ങാതെ പുറത്തിറങ്ങുന്ന അന്നഹ്ദ ഇന്നു കേരളത്തിനകത്തും പുറത്തും ഏറെ പ്രചാരണം നേടിയ മാസികകൂടിയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പിന്തുണ നല്‍കിയിരുന്ന അദ്ദേഹം നേതൃസ്ഥാനങ്ങളൊന്നും ആഗ്രഹിച്ചിരുന്നില്ല. സംഘടനയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും നേതൃത്വം അദ്ദേഹവുയി കൂടിയാലോചിക്കുകയും ആശീര്‍വാദം തേടുകയും ചെയ്യാറുണ്ടായിരുന്നു. വിജ്ഞാനപ്രചാരണത്തിനായി ജീവിതവും സമ്പാദ്യവും നീക്കിവച്ച ആ സൂഫി പണ്ഡിതന്റെ ജീവിതം കേരളീയ മുസ്‌ലിംപണ്ഡിതര്‍ക്കും സമ്പന്നര്‍ക്കും വലിയ മാതൃകയാണ്. തന്റെ കര്‍മഭൂമികയില്‍, തന്റെ സ്ഥാപനത്തിന്റെ അക്ഷരമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുമ്പോഴും ആ ആത്മീയസാന്നിധ്യം ഇനിയും വഴിവിളക്കായി ഉണ്ടാവുമെന്നു സമാശ്വസിക്കുന്നു.
'മനഃശാന്തി കൈവരിച്ച ആത്മാവേ, രക്ഷിതാവിങ്കലേയ്ക്കു സ്വയം സംതൃപ്തനായും ദിവ്യസംതൃപ്തിക്കു വിധേയനായും നീ തിരിച്ചുപോവുക; എന്റെ അടിമകളുടെ കൂട്ടത്തില്‍ പ്രവേശിക്കുകയും എന്റെ സ്വര്‍ഗത്തില്‍ കടക്കുകയും ചെയ്യുക.' (വിശുദ്ധ ഖുര്‍ആന്‍; 89:2730).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

National
  •  a day ago
No Image

ആശ്വാസ തീരത്ത്; അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍വേസ് വിമാനം കൊച്ചിയിലെത്തി 

Kerala
  •  2 days ago
No Image

ഇറാനിലെ ആശുപത്രികള്‍ ലക്ഷ്യം വെച്ച് ഇസ്രാഈൽ-യുഎസ് ആക്രമണം; ഇതുവരെ തകർന്നത് ഒൻപത് ആശുപത്രികൾ

International
  •  2 days ago
No Image

ഷാർജ വിമാനത്താവളം തുറന്നു; സർവീസുകൾ ഭാ​ഗികമായി പുനരാരംഭിച്ചു

uae
  •  2 days ago
No Image

രണ്ട് ഇറാനിയൻ സുഖോയ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് ഖത്തർ; മിസൈൽ-ഡ്രോൺ ആക്രമണങ്ങളും തകർത്തു

qatar
  •  2 days ago
No Image

പൊലിഞ്ഞത് 44 ജീവന്‍; കാത്തിരുന്നത് നീണ്ട 25 വര്‍ഷം; ഒടുവില്‍ വിധി! കേരളം നടുങ്ങിയ പൂക്കിപ്പറമ്പ് ബസ് അപകടത്തില്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് ഹൈക്കോടതി 

Kerala
  •  2 days ago
No Image

‘യഥാർത്ഥ പ്രഹരം വരാനിരിക്കുന്നതേയുള്ളൂ, ഇപ്പോഴത്തേത് തുടക്കം മാത്രം’; ഇറാന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ

uae
  •  2 days ago
No Image

മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചി, കോഴിക്കോട് സര്‍വീസ് നാളെ മുതല്‍ 

International
  •  2 days ago
No Image

താക്കോൽ ചെടിച്ചട്ടിയിൽ ഒളിപ്പിച്ച് വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയി; രണ്ട് ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ 16 ലക്ഷം കാണാനില്ല; മോഷണം

Kerala
  •  2 days ago