അട്ടിമറിക്കപ്പെട്ട സച്ചാർ കമ്മിറ്റി ശുപാർശകൾ
സ്വാതന്ത്ര്യം ലഭിച്ച് 50 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യം മെച്ചപ്പെട്ടില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 2005ലാണ് മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്ന രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിൽ ഉന്നത സമിതിയെ നിയോഗിക്കുന്നത്. സമിതി രാജ്യവ്യാപകമായി സഞ്ചരിച്ച് നടത്തിയ പഠനത്തിന് ശേഷം 2006ൽ 403 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചു. ഇന്ത്യൻ മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള വിശദമായ കണ്ടെത്തലുകൾക്കൊപ്പം പരിഹാര നിർദേശങ്ങളും ശുപാർശകളും അടങ്ങുന്നതായിരുന്നു റിപ്പോർട്ട്. മുസ് ലിംകളുടെ സാമൂഹിക സാഹചര്യത്തെക്കുറിച്ചുള്ള അടിസ്ഥാന രേഖയാണ് ഇന്നും സച്ചാർ കമ്മിറ്റി റിപ്പോർട്ട്.
രാജ്യത്തെ ജനസംഖ്യയിൽ 14 ശതമാനമാണ് മുസ്‌ലിംകളെങ്കിലും സർക്കാർ സർവിസിൽ അവരുടെ പ്രാതിനിധ്യം വെറും 2.5 ശതമാനമാണെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഐ.എ.എസ്, ഐ.പി.എസ് പോലുള്ളവയിൽ മൂന്നും നാലും ശതമാനത്തിന് താഴെയാണത്. സാക്ഷരത 59.1 ശതമാനം മാത്രം. ഇത് ദേശീയ ശരാശരിയായ 64.8 ശതമാനത്തിന് താഴെയാണ്. മുസ് ലിംകൾക്കിടയിലെ ദാരിദ്ര്യനിരക്ക് 25.8 ശതമാനമാണ്. ദേശീയ ശരാശരിയായ 16.3 ശതമാനത്തെക്കാൾ ഏറെ കൂടുതലാണിത്. കേരളത്തിൽ സർക്കാർ ജോലികളിലും ചില മേഖലകളിലും മുസ്‌ലിംകളുടെ പ്രാതിനിധ്യം കുറവാണെന്നും ഉയർന്ന പദവികളിൽ ഇത് വളരെ കുറവാണെന്നും റിപ്പോർട്ട് പറയുന്നു.
76 ശുപാർശകളാണ് സച്ചാർ കമ്മിറ്റി നൽകിയത്. ഇതിൽ 72 ഉം സർക്കാർ അംഗീകരിച്ചു. തുല്യതാ കമ്മിഷൻ രൂപീകരിക്കുക, മദ്റസാ വിദ്യാഭ്യാസത്തെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുക, സ്‌കോളർഷിപ്പുകൾ, മദ്റസാ ബിരുദം തുടർ പഠനത്തിനും ജോലിക്കും അംഗീകരിക്കുക, മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങൾ പട്ടികജാതി മണ്ഡലങ്ങളാകാതിരിക്കാൻ മണ്ഡലപുനർനിർണയങ്ങളിൽ ശ്രദ്ധിക്കുക തുടങ്ങിയവ പ്രധാന ശുപാർശകളിൽ ചിലതായിരുന്നു.
എന്നാൽ, ഇന്നത്തെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ ഗുജറാത്ത് സർക്കാർ സച്ചാർ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരേ സുപ്രിംകോടതിയെ സമീപിച്ചു. യു.പി.എ സർക്കാരിന്റെ കാലത്ത് തന്നെ ഫണ്ട് അനുവദിക്കാതിരിക്കുക, പദ്ധതികൾ വൈകിക്കുക, ഫണ്ട് വകമാറ്റുക തുടങ്ങിയവയിലൂടെ നടപടികളുടെ വേഗം കുറഞ്ഞു. പ്രധാന ശുപാർശകളൊന്നും നടപ്പാക്കിയില്ല. തുല്യാവസര കമ്മിഷൻ രൂപീകരിക്കാൻ മൻമോഹൻ സിങ് മന്ത്രിസഭ തീരുമാനിച്ചെങ്കിലും 2014ൽ വന്ന മോദി സർക്കാർ കമ്മിഷൻ രൂപീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വർഗീയ കലാപങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ബിൽ പാസാക്കപ്പെട്ടിട്ടില്ല.
സച്ചാറുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പദ്ധതികളുടെ പ്രധാന നിർവഹണക്കാരായ മൗലാന ആസാദ് വിദ്യാഭ്യാസ ഫൗണ്ടേഷൻ പോലുള്ള നിർണായക സ്ഥാപനങ്ങൾ 2022-23 ൽ അടച്ചുപൂട്ടി. അതിന് മുമ്പ് തന്നെ അതിന്റെ ബജറ്റ് 99 ശതമാനത്തിലധികം വെട്ടിക്കുറച്ചിരുന്നു. പിന്നാക്കം നിൽക്കുന്ന 90 മുസ് ലിം കേന്ദ്രീകൃത ജില്ലകൾക്കായി പ്രഖ്യാപിച്ച മൾട്ടി-സെക്ടറൽ ഡെവലപ്മെന്റ് പ്രോഗ്രാം പിന്നീട് പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം ആയി പുനഃക്രമീകരിച്ച് പൊതു പദ്ധതിയാക്കി. മുസ്‌ലിംകൾക്ക് മാത്രമായി യു.പി.എ സർക്കാർ കൊണ്ടുവന്ന പ്രധാന പദ്ധതികൾ 2023ൽ പ്രധാനമന്ത്രി വികാസ് പദ്ധതി കൊണ്ടുവന്ന് എല്ലാ ന്യൂനപക്ഷങ്ങൾക്കുമാക്കി. മുസ്‌ലിം ഗവേഷണ വിദ്യാർഥികൾക്കായുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് 2022ൽ നിർത്തി. മൗലാനാ ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ 2022ൽ പിരിച്ചുവിട്ടു. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ഒരു നടപടികളും ഇന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."