HOME
DETAILS

ഇമാം നവവി(റ): ജ്ഞാനത്തികവിന്റെ കര്‍മശാസ്ത്ര തീര്‍പ്പുകള്‍

  
backup
April 11, 2023 | 5:43 PM

imam-nawawi
വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി
ഇമാം ശാഫിഈ(റ)യുടെ കാലം മുതല്‍ ഹിജ്‌റ ഏഴാം നൂറ്റാണ്ട് വരെയുള്ള നീണ്ട നാലു നൂറ്റാണ്ടിലേറെക്കാലം ശാഫിഈ കര്‍മധാരയിലുണ്ടായ മുഴുവന്‍ കര്‍മശാസ്ത്ര വികാസങ്ങളെയും വിലയിരുത്തുകയും യോഗ്യമായവയെ പ്രബലപ്പെടുത്തുകയും (തര്‍ജീഹു സ്വഹീഹ്) ചെയ്യുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുക്കാന്‍ ഭാഗ്യം ലഭിച്ചത് ഇമാം നവവി(റ) എന്ന പണ്ഡിതപ്രതിഭയ്ക്കായിരുന്നു. തനിക്കു മുന്‍പ് വന്ന എല്ലാ കര്‍മശാസ്ത്ര പണ്ഡിതരുടെയും അഭിപ്രായങ്ങളേക്കാളും രചനകളേക്കാളും തന്റെ പ്രബലപ്പെടുത്തലുകള്‍ക്കും (തര്‍ജീഹാത്ത്) രചനകള്‍ക്കും മുന്‍ഗണന ലഭിക്കും വിധം, ശാഫിഈ കര്‍മശാസ്ത്ര സരണിയുടെ വളര്‍ച്ചാഗതിയെ തന്നെ മാറ്റിയെഴുതുകയായിരുന്നു ഹിജ്‌റ 631-ല്‍ (ക്രി.1233) ജനിച്ച ആ വലിയ പണ്ഡിതന്‍. ഇന്നും ഏത് കര്‍മശാസ്ത്ര തീര്‍പ്പുകളുടെയും അവ്വലും ആഖിറുമായി ഇമാം നവവി(റ) പരിഗണിക്കപ്പെട്ടുപോരുന്നു. ദമസ്‌കസിലെ നവ എന്ന കൊച്ചു ദേശത്താണ് ഇമാം നവവി(റ) ജനിക്കുന്നത്. ജന്മനാട്ടിലേക്ക് ചേര്‍ത്തിയാണ് നവവി എന്നു വിളിക്കപ്പെടുന്നത്. തന്റെ ജീവിതത്തില്‍ പില്‍ക്കാലത്തുണ്ടായ വലിയ മാറ്റത്തിന്റെ സൂചകങ്ങള്‍ ഇമാം ബാല്യകാലത്ത് തന്നെ പ്രകടിപ്പിച്ചിരുന്നു. കച്ചവടക്കാരനായ പിതാവ് പലപ്പോഴും കച്ചവടം മകനെ ഏല്‍പിച്ചുപോകുമ്പോഴും അതില്‍ ശ്രദ്ധിക്കാതെ സദാ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകുകയായിരിക്കും ഇമാം നവവി(റ). തന്റെ സമപ്രായക്കാരായ കുട്ടികളോടൊപ്പം കളിക്കാന്‍ നില്‍ക്കാതെ, മാറി നിന്ന് ഇമാം ഖുര്‍ആനോതാറുണ്ടായിരുന്നു. ദമസ്‌കസായിരുന്നു ഇമാമിന്റെ പഠന ഭൂമിയും കര്‍മഭൂമിയുമെല്ലാം. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യുടെ റവാഹിയ്യ കലാലയത്തില്‍ ചേര്‍ന്ന് ജ്ഞാനസപര്യ സജീവമാക്കി. വലിയ സൗകര്യങ്ങളാകാമായിരുന്നിട്ടും കലാലയത്തോട് ചേര്‍ന്നു നന്നേ ചെറിയൊരു വീട്ടിലായിരുന്നു പഠനകാലത്തും പിന്നീട് മരണം വരെയും ഇമാം താമസിച്ചത്. സാമ്പത്തികമായ സുസ്ഥിതിയുണ്ടായിരുന്നിട്ടും ലളിതപൂര്‍ണമായിരുന്നു ഇമാം നവവി(റ)യുടെ ജീവിതം. റവാഹിയ്യയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ ഭക്ഷണമായിരുന്നു ഇമാമിന്റെ ജീവിതം നിലനിര്‍ത്തിയിരുന്നത്. ഓരോ ദിവസവും ഓരോ റൊട്ടി. അതില്‍ നിന്നും അല്‍പം മിച്ചം വച്ചു ഇമാം എന്നും ധര്‍മം ചെയ്യുകയും ചെയ്തിരുന്നുവെന്നതാണ് വലിയ അത്ഭുതം. റവാഹിയ്യയിലെ പഠന കാലത്ത് ഹിജ്‌റ 651-ല്‍ പിതാവിനോടൊപ്പം ഇമാമിനു ഹജ്ജിനു പോകാന്‍ സാധിച്ചു. തന്റെ യൗവ്വന കാലത്ത് തന്നെ ഇമാമിനു ലഭിച്ച ഈ ഭാഗ്യം പിന്നീടുള്ള ജീവിതത്തില്‍ വലിയ സ്വാധീനങ്ങളുണ്ടാക്കി. പിന്നീടങ്ങോട്ട് വൈജ്ഞാനിക വരങ്ങളുടെ കോരിച്ചൊരിയലായിരുന്നു ഇമാം നവവി(റ)ക്ക്. ഇടതടവില്ലാതെ പഠനവും ആരാധനയുമായി പിന്നീട്. നിരന്തര വ്രതാനുഷ്ഠാനം, നിസ്‌കാരം, സാഹസികമായ പഠന സപര്യ, ഭൗതിക പരിത്യാഗം, അതിസൂക്ഷ്മത തുടങ്ങിയവയില്‍ ഊന്നിനിന്നു ആ ശ്രേഷ്ഠജീവിതം. ഹജ്ജ് യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ഇമാമിന്റെ പഠനോത്സുക്യം ഗുരുവര്യരടക്കമുള്ള ജനങ്ങള്‍ക്കിടയില്‍ വലിയ സംസാര വിഷയമായി. മരണം വരെ ഒരല്‍പ സമയം പോലും വൃഥാവിലാക്കാതെ നോക്കി. സദാസമയവും വിജ്ഞാന വര്‍ധനവിനുള്ള പരിശ്രമങ്ങള്‍. യാത്രാപോക്കുവരവുകള്‍ പോലും നേരത്തെ മനഃപാഠമാക്കിവെച്ചത് ഓര്‍ത്തെടുക്കാനോ എന്തെങ്കിലും വായിക്കാനോ ഉപയോഗപ്പെടുത്തി. പഠനത്തിനിടയില്‍ ഉറക്കം വല്ലാതെ ശല്യപ്പെടുത്തിയാല്‍ അല്‍പം നേരം ബഞ്ചില്‍ തലവെച്ചുറങ്ങി പിന്നീട് പഠനത്തില്‍ മുഴുകും. ആറു വര്‍ഷം നീണ്ടു നിന്ന ഈ പഠനതപസ്സ് ഇമാം നവവി(റ)യെ ജ്ഞാനത്തികവിന്റെ പാരമ്യതയിലെത്തിച്ചു. പഠന കാലത്തിനു ശേഷം, ദമസ്‌കസിലെ മുളഫ്ഫര്‍ രാജാവിന്റെ ദാറുല്‍ ഹദീസ് അശ്‌റഫിയ്യയില്‍ അധ്യാപകനായി സേവനം ചെയ്തു. നവവി(റ)യുടെ ജീവിതത്തെ സംഭവബഹുലമാക്കിയത് ദാറുല്‍ ഹദീസിലെ അധ്യാപനകാലമാണ്. സര്‍വജ്ഞാന ശാഖകളിലും അറിവും താഴ്ച്ചയുമുള്ള പണ്ഡിതനെ മാത്രമേ ദാറുല്‍ ഹദീസിന്റെ മേധാവിത്വം ഏല്‍പിക്കാറുണ്ടായിരുന്നുള്ളൂ. ഇമാമിനു ശേഷം ആ സ്ഥാനത്തേക്ക് കടന്നുവന്ന തഖ്‌യുദ്ദീന്‍ സുബ്കി(റ), ഇമാം നവവി(റ) ദര്‍സ് നടത്താനിരുന്നിരുന്ന പുണ്യസ്ഥലത്ത് മുഖമമര്‍ത്തി ആ താഴ്മയും ബഹുമാനും പ്രകടിപ്പിച്ചിരുന്നു. നവവി(റ)യുടെ പാദം സ്പര്‍ശിച്ചിടത്ത് തന്റെ മുഖം സ്പര്‍ശിക്കട്ടെ എന്ന സുബ്കി(റ)യുടെ കവിത വളരെ പ്രസിദ്ധമാണ്. ഇബ്‌നു സ്വലാഹ്(റ), ഇബ്‌നു ഖല്ലികാന്‍(റ), ഇബ്‌നു മാലിക്(റ) തുടങ്ങി വലിയ വലിയ പണ്ഡിത കുലപതികള്‍ നിറഞ്ഞുനിന്നിരുന്ന കാലമായിരുന്നിട്ടും കര്‍മനൈരന്തര്യം കൊണ്ടും ജ്ഞാനത്തികവ് കൊണ്ടും ഇമാം നവവി(റ) ഇസ്‌ലാമിക ചരിത്രത്തില്‍ വേറിട്ടുനിന്നു. അല്‍ഫിയ്യ എന്ന വ്യഖ്യാത വ്യാകരണഗ്രന്ഥത്തിലെ ഒരു ഉദാഹരണത്തില്‍ 'നമ്മുടെ അടുത്ത് മാന്യനൊരാളുണ്ട്' എന്ന ഇബ്‌നു മാലികി(റ)ന്റെ പരാമര്‍ശം ഇമാം നവവി(റ)യെ ഉദ്ദേശിച്ചാണെന്ന് അഭിപ്രായമുണ്ട്. ഇസ്‌ലാമിലെ ഏതു ജ്ഞാനശാഖയിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കും ഇന്ന് ഇമാം നവവി(റ)യുടെ രചനകളെയോ ആശയങ്ങളെയോ അവഗണിക്കാനാവില്ല. അത്രയും വലിയ പ്രവിശാലതയും പ്രബലതയും ഇമാം നവവി(റ)യുടെ വൈജ്ഞാനിക ഇടപെടലുകള്‍ക്ക് കാണാന്‍ കഴിയും. ഇമാം നവവി(റ) തീര്‍പ്പു പറഞ്ഞ ഒരു വിഷയത്തിലും മറ്റാര്‍ക്കും ഇന്നേവരെ ഇടപെടേണ്ടി വന്നിട്ടില്ല. ഇനിയൊരിക്കലും ഇടപെടാന്‍ സാധ്യമതയില്ലാത്ത വിധം സുതാര്യവും വ്യക്തവുമാണ് ഇമാം നവവിയുടെ ഇടപെടലുകളും തര്‍ജീഹുകളുമെല്ലാം. ശാഫിഈ ഫിഖ്ഹിന്റെ എല്ലാ തലങ്ങളിലും ശക്തമായ നവവി പ്രഭാവം തെളിഞ്ഞുനില്‍ക്കുന്നതായി കാണാം. ശാഫിഈ കര്‍മധാരയിലെ മുന്‍ഗാമികളുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്ത് ഇമാം ശാഫിഈ(റ)വിന്റെ നസ്സ്വിനോട് യോജിക്കുന്ന അഭിപ്രായങ്ങളെ പ്രബലപ്പെടുത്തുകയായിരുന്നു ഇമാം നവവി(റ). മദ്ഹബിനകത്തുള്ള വിവിധാഭിപ്രായങ്ങളെ നിര്‍ദ്ധാരണം ചെയ്തു പ്രബലപ്പെടുത്താനുള്ള യോഗ്യത ഇമാം നവവി(റ)ക്കാണ് വന്നു ചേര്‍ന്നത്. അതിനാല്‍ തന്നെ, രണ്ടാം ശാഫിഈ(അശ്ശാഫിഈ അസ്സാനി) എന്ന പേരില്‍ ശാഫിഈ കര്‍മശാസ്ത്രധാരയില്‍ ഇമാം നവവി(റ)യുടെ അജയ്യത ഇന്നും നിലനിന്നു പോരുന്നു. വിവിധ വിഷയങ്ങളില്‍ ഇത്രയേറെ ജ്ഞാനത്തികവ് നേടാനും ധാരാളം രചനകള്‍ നിര്‍വഹിക്കാനും 45വര്‍ഷത്തെ തന്റെ ജീവിതത്തിനിടയില്‍ എങ്ങനെ സാധിച്ചുവെന്നത് ചരിത്രാന്വേഷികള്‍ക്ക് എന്നും കൗതുകമാണ്. വിവാഹം പോലും കഴിക്കാതെ, ഇസ്‌ലാമിക ജ്ഞാനസമ്പത്തിനു കാവലിരുന്ന ആ ജീവിതം ഹിജ്‌റ 676-ല്‍(ക്രി.1277) വിടവാങ്ങി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് മാഫിയക്കെതിരെ ഡിജിറ്റൽ യുദ്ധം പ്രഖ്യാപിച്ച് ദുബൈ പൊലിസ്; 110 വെബ്‌സൈറ്റുകൾ പൂട്ടി, നിരവധി പേർ അറസ്റ്റിൽ

uae
  •  3 days ago
No Image

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  3 days ago
No Image

ഒപെക്ക് വിടാനുള്ള യുഎഇയുടെ തീരുമാനം രാഷ്ട്രീയമല്ല, നയാധിഷ്ഠിതം; വിശദീകരണവുമായി ഊർജ്ജ വകുപ്പ് മന്ത്രി

uae
  •  3 days ago
No Image

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  3 days ago
No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  3 days ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  3 days ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  3 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  3 days ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  3 days ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  3 days ago