HOME
DETAILS

രാമന്റെ പേരിൽ

  
Web Desk
April 11 2023 | 23:04 PM

ramnavami-celebrations-across-the-country-in-a-state-of-tension


യു. എം മുക്താര്‍


രാമനവമി ദിനാഘോഷം രാജ്യവ്യാപകമായി സംഘർഷത്തിൽ മുങ്ങുന്നത് പതിവാകുകയും പുതിയ ശീലമായി മാറുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളെ പരമാവധി പ്രകോപിപ്പിക്കുക, പ്രകോപിതരായില്ലെങ്കിൽ ആരാധനാലയങ്ങളെയും വാണിജ്യകേന്ദ്രങ്ങളെയും ലക്ഷ്യമിടുക! ഈ രീതിയാണ് നടക്കുന്നത്. അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി സംഘ്പരിവാർ ഉപയോഗിച്ച രാമജന്മഭൂമി വിഷയം കത്തിനിന്ന 1970കളിലും 80കളിലും നിരവധി പേരുടെ മരണത്തിനിടയാക്കിയ രാമനവമി ദിനാഘോഷം രൂക്ഷ വർഗീയ സംഘർഷങ്ങളിൽ കലാശിക്കുന്നത് പതിവായിരുന്നു.അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തു. അതിന്റെ സ്ഥാനത്ത് സുപ്രിംകോടതിയുടെ അനുമതിയോടെ കേന്ദ്ര, യു.പി സർക്കാരുകളുടെ സഹായത്തോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിന്റെ നിർമാണം ഏറെക്കുറേ അവസാനഘട്ടത്തിലാണ്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വർഷം രാമക്ഷേത്രം തുറന്നുകൊടുക്കുമെന്ന പ്രഖ്യാപനവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് രാമനവമി ആഘോഷ യാത്ര സംഘർഷത്തിൽ മുങ്ങുന്ന വാർത്തകളും വരുന്നത്.


രാമനവമി ദിനത്തിലെ സംഘർഷം കെട്ടടങ്ങുന്നതിനുമുമ്പ് തന്നെയാണ് ഹനുമാൻ ജയന്തിദിനവും വന്നത്. ചില നഗരങ്ങളിൽ ഹനുമാൻ ജയന്തിയാഘോഷവും സംഘർഷത്തിൽ മുങ്ങി. കഴിഞ്ഞവർഷവും ഹനുമാൻജയന്തി ദിനാഘോഷങ്ങളോട് അനുബന്ധിച്ച് സംഘർഷം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഹിന്ദു കലണ്ടറിലെ ചൈത്രമാസം ഒമ്പതാം ദിവസമാണ് രാമനവമി ദിനം. ഈ വർഷം അത് മാർച്ച് 30നായിരുന്നു. കഴിഞ്ഞവർഷം ഏപ്രിൽ പത്തിനും. കഴിഞ്ഞ വർഷത്തെ ആഘോഷത്തിനിടെ ജാർഖണ്ഡ്, പശ്ചിമബംഗാൾ, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംഘർഷമുണ്ടായി. കഴിഞ്ഞവർഷവും ഈ വർഷവും റമദാനിലാണ് രാമനവമിദിനാഘോഷം. ആഘോഷം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല. ബി.ജെ.പി പ്രതിപക്ഷത്തുള്ള ബിഹാറിലും ബംഗാളിലുമാണ് രൂക്ഷമായ ആക്രമണങ്ങൾ നടന്നത്. ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, അസം, ഹരിയാന എന്നിവിടങ്ങളിലും സംഘർഷം റിപ്പോർട്ട്‌ ചെയ്തു. രണ്ടുപേർ കൊല്ലപ്പെട്ടു. ഇതെഴുതുന്നതിന് 24 മണിക്കൂർ മുമ്പുപോലും ആക്രമണം റിപ്പോർട്ടുചെയ്തു. ആക്രമണങ്ങൾ മാത്രമല്ല, വിദ്വേഷപ്രസംഗങ്ങളും നടക്കുന്നു. തെലങ്കാനയിൽ രാമനവമി ദിനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബി.ജെ.പി എം.എൽ.എ രാജാസിങ്ങിനെതിരേ രണ്ടിടത്താണ് കേസെടുത്തത്.


ആസൂത്രിത ആക്രമണങ്ങൾ


ബംഗാളിലും ബിഹാറിലും യു.പിയിലും ഉണ്ടായ സംഘർഷങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ബംഗാളിൽ രാമനവമി ദിനത്തിൽ ഉച്ചകഴിഞ്ഞാണ് സംഘർഷമുണ്ടായത്. റമദാനിൽ വ്രതമെടുത്ത് ക്ഷീണിച്ചിരിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങൾ ആക്രമണത്തിന് തുനിയില്ലെന്നും ആക്രമണങ്ങൾക്ക് പിന്നിൽ ബി.ജെ.പിയാണെന്നും അന്നുതന്നെ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. തോക്കുകളുമായി കൗമാരക്കാരടക്കമുള്ളവർ ഘോഷയാത്രയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ ബംഗാൾ പൊലിസും പുറത്തുവിട്ടു.

ബിഹാറിൽ രാമനവമി ദിവസമുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് സംസ്ഥാന പൊലിസും അറിയിച്ചിട്ടുണ്ട്. വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ബജ്‌റംഗ്ദൾ നേതാവിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും ബിഹാർ പൊലിസ് പറയുകയുണ്ടായി. നളന്ദ ജില്ലയിലെ മുസ്‌ലിം സ്വാധീനമേഖലയായ ബിഹാർ ശരീഫിൽ കനത്ത ആക്രമണമാണ് യാത്രയ്ക്കിടെയുണ്ടായത്. പള്ളി ആക്രമിക്കപ്പെട്ടു. നൂറുവർഷത്തിലേറെ പഴക്കമുള്ള അസീസിയ മദ്‌റസക്കും അതിന്റെ വിശാലമായ ലൈബ്രറിക്കും തീയിട്ടു. 4,500 ലേറെ പുസ്തകങ്ങളാണ് അഗ്നിക്കിരയായത്. അത്യപൂർവ ഗ്രന്ഥങ്ങളും ഇതിലുണ്ടായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇക്കാര്യങ്ങളെ കുറിച്ചെല്ലാം സന്ദേശങ്ങൾ പ്രചരിക്കുകയുണ്ടായെന്നും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഉത്തർപ്രദേശിലെ ആഗ്രയിൽ പശുവിനെ കൊലപ്പെടുത്തി വർഗീയ കലാപം സൃഷ്ടിക്കാനും ശ്രമം നടന്നു. ഹിന്ദു മഹാസഭയുടെ രണ്ട് പ്രവർത്തകരെ പൊലിസ് അറസ്റ്റ്‌ ചെയ്തതോടെയാണ് ഇക്കാര്യം പുറത്തായത്. രാമനവമി ദിനത്തിലാണ് പശുവിനെ അറുത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ മുസ് ലിംകളാണെന്നും പ്രദേശത്തുനിന്ന് ബീഫ് കണ്ടെത്തിയെന്നും ആരോപിച്ച് ഹിന്ദുമഹാസഭ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ പേരിൽ വ്യാപക പ്രതിഷേധ പരിപാടികൾക്കായിരുന്നു ഹിന്ദുമഹാസഭയും മറ്റ് ഹിന്ദുത്വ സംഘടനകളും പദ്ധതിയിട്ടിരുന്നത്.


വിശ്വാസികൾ മുന്നോട്ട് വരട്ടെ


രാമന്റെ പേരിലുള്ള അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ വലതുപക്ഷ ആഭിമുഖ്യമില്ലാത്ത ഇടതുപക്ഷ ഹിന്ദുക്കൾ രംഗത്തുവരണമെന്ന് ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിൽ സിവിക് ചന്ദ്രൻ എഴുതിയിരുന്നു. പേര് കേട്ടാൽ ന്യൂനപക്ഷങ്ങളുടെ മനസിൽ ഭീതിയും ആശങ്കയും കോറിയിടേണ്ട ഒരാഘോഷമല്ല രാമനവമി.
രാമനവമി ദിനാഘോഷത്തിനു ശേഷം രണ്ടുദിവസം കഴിഞ്ഞാണ് ക്രൈസ്തവവിശ്വാസികളുടെ ഓശാന ഞായർ.

യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമ പുതുക്കുന്ന ഈ ദിവസം വിശ്വാസികൾ നാടാകെ കുരുത്തോല പ്രദക്ഷിണം നടത്തും. അതുപോലെ മുസ്‌ലിംകൾ വർഷാവർഷവും നബിദിനാഘോഷയാത്രയും നടത്തും. മധുരവിതരണം, പാട്ടുകൾ എന്നിങ്ങനെയായി ഘോഷയാത്രകൾ നീങ്ങും. ഇവയൊക്കെയും അതത് പള്ളി, മഹല്ല്, ഇടവകക്കാർ നടത്തുന്നതാണ്. വിശ്വാസികൾ, വിശ്വാസികൾക്കുവേണ്ടി നടത്തുന്ന മതപരമായ ചടങ്ങുകളാണിവ. ഇതിലൊന്നും രാഷ്ട്രീയക്കാർക്കോ വിദ്വേഷപ്രസംഗങ്ങൾക്കോ സ്ഥാനമില്ല. എന്നാൽ നിർഭാഗ്യവശാൽ രാമനവമിദിനാഘോഷം സംഘ്പരിവാരാണ് ഏറ്റെടുത്ത് നടത്തുന്നത്. അവരുടെ രാഷ്ട്രീയ അധികാര അജൻഡകൾ അതിന്റെ പേരിൽ നടപ്പാക്കപ്പെടുകയുമാണ്.

'ക്രോധത്തിന്റെ വഴികൾ'


കഴിഞ്ഞവർഷത്തെ ഹനുമാൻ ജയന്തി, രാമനവമി ദിനാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തെക്കുറിച്ച് വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രോഹിൻടൺ നരിമാൻ ആമുഖമെഴുതുകയും മുതിർന്ന അഭിഭാഷകർ അടക്കമുള്ളവർ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്ത 'ക്രോധത്തിന്റെ വഴികൾ' എന്ന പുസ്തകമുണ്ട്. ആഘോഷത്തിനിടെ പരമാവധി ഭീകരാന്തരീക്ഷവും പ്രകോപനവും സൃഷ്ടിക്കാനും മുസ്‌ലിംകളുടെ വാണിജ്യകേന്ദ്രങ്ങളും ആരാധനാലയങ്ങളും അക്രമിക്കാൻ ആസൂത്രണം നടക്കുന്നതായും പുസ്തകത്തിൽ പറയുന്നുണ്ട്.


ഇന്ത്യയിൽ ഇന്ന് രാമൻ എന്നാൽ സംഘ്പരിവാർ രാഷ്ട്രീയ ആശയധാരയുടെ കേന്ദ്ര ബിന്ദുവാണ്. നരേന്ദ്രമോദി അധികാരത്തിലേറിയത് മുതലാണ് രാമനവമി ദിനാഘോഷ യാത്രകൾ കൂടുതൽ സംഘർഷത്തിൽ മുങ്ങാൻ തുടങ്ങിയത്. എന്നാൽ, ഈ വർഷം ആക്രമണം വളരെ രൂക്ഷമായെന്നും പുസ്തകത്തിലുണ്ട്. ആയുധങ്ങൾ കൈയിലേന്തിയാണ് ചിലർ യാത്രയിൽ പങ്കെടുക്കുന്നത്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. എന്നാൽ, ഇത്തരം അക്രമാസക്ത യാത്രയെ കേവലം നിരുപദ്രവകരമായ മതചടങ്ങുകളായാണ് ഹിന്ദു വലതുപക്ഷവും മുഖ്യധാരാ മാധ്യമങ്ങളും കാണുന്നത്. എന്നുമാത്രമല്ല, ഇതിലെ ശരികേട് ചൂണ്ടിക്കാട്ടുന്നത് തെറ്റായി കാണുന്നുവെന്നും മുതിർന്ന അഭിഭാഷകനായ സി.യു സിങ് നിരീക്ഷിക്കുന്നു.
ഇത്തരം അക്രമാസക്ത ഹിന്ദുത്വവാദികളുടെ പ്രകടനത്തിന്റെ ഫലം എന്തെന്ന്, മഹാരാഷ്ട്രയോട് ചേർന്നുള്ള ഖർഗോണിൽ അഞ്ചുവർഷം മുമ്പുള്ള അവസ്ഥ താരതമ്യംചെയ്ത് ഹർഷ് മന്ദർ കഴിഞ്ഞയാഴ്ച സ്‌ക്രോൾന്യൂസിൽ എഴുതിയിരുന്നു. അന്ന് നഗരത്തിൽ ആകെ ശിവസേന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ബജ്‌റംഗ്ദൾ, ഗോരക്ഷക്, കർണി സേന, വി.എച്ച്.പി, സാകൽ ഹിന്ദുസമാജ്, കൂടാതെ കുറേ സൻസ്തകളും... എന്ന് ഖർഗോണിലെ സാഹചര്യത്തെക്കുറിച്ച് അവിടെയുള്ള ഒരാൾ പറഞ്ഞതായി ഹർഷ് മന്ദർ എഴുതുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ അടുത്ത പൊതുഅവധി ഈ ദിവസം; താമസക്കാര്‍ക്ക് ലഭിക്കുക മൂന്ന് ദിവസത്തെ വാരാന്ത്യം

uae
  •  5 days ago
No Image

ദേശീയപാതയില്‍ നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും ഇനി ദുബൈയിലേക്ക് പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

uae
  •  5 days ago
No Image

മക്കയിലേക്ക് ഉംറ തീര്‍ഥാടകരുടെ ഒഴുക്ക്: ജൂണ്‍ 11 മുതല്‍ 1.9 ലക്ഷം വിസകള്‍ അനുവദിച്ചെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം

Saudi-arabia
  •  5 days ago
No Image

രാത്രിയില്‍ സ്ഥിരമായി മകള്‍ എയ്ഞ്ചല്‍ പുറത്തു പോകുന്നതിലെ തര്‍ക്കം; അച്ഛന്‍ മകളെ കൊന്നു

Kerala
  •  5 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ പാലിച്ചില്ല; വിദേശ ബാങ്ക് ശാഖയ്ക്ക് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് 5.9 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി

uae
  •  5 days ago
No Image

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് കടിയേറ്റു, നായയ്‌ക്കായി തിരച്ചിൽ

Kerala
  •  5 days ago
No Image

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

Kerala
  •  5 days ago
No Image

അബൂദബിയിലെ എയര്‍ ടാക്‌സിയുടെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം; അടുത്ത വര്‍ഷത്തോടെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍

uae
  •  5 days ago
No Image

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്‌റാഈലിന് പിന്തുണ നല്‍കുന്ന  48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍ 

Business
  •  5 days ago


No Image

അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Kerala
  •  5 days ago
No Image

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്

Kerala
  •  5 days ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്‍കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച്‌ ഡി.ഇ.ഒ റിപ്പോർട്ട്

Kerala
  •  5 days ago
No Image

ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്‌റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്

International
  •  5 days ago