HOME
DETAILS

രാഷ്ട്രീയ കുടിപ്പകയില്‍ രോഗാതുരമാകുന്ന ഫെഡറലിസം

  
backup
June 02, 2021 | 8:37 PM

65124181020-2

ബംഗാള്‍ ചീഫ് സെക്രട്ടറിയായിരുന്ന അലാപന്‍ ബന്ദോപാധ്യായയെ തിരിച്ചുവിളിക്കാനുള്ള കേന്ദ്ര നീക്കത്തിനു മറുപടിയായി അടിയന്തരമായി സര്‍വിസില്‍ നിന്ന് വിരമിക്കാനും മൂന്നു വര്‍ഷത്തേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കാനും തീരുമാനമായി. ഇതോടെ വെട്ടിലായ കേന്ദ്ര സര്‍ക്കാര്‍ ദുരന്ത മാനേജ്‌മെന്റ് നിയമത്തിലെ 51(ബി) പ്രകാരം ജൂണ്‍ മൂന്നിനകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് ബന്ദോപാധ്യായക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുകയാണ്. മോദി-മമത പോര് ഫോട്ടോ ഫിനിഷിലേക്ക് നീങ്ങുകയാണ്. 1954 ലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് റൂളിലെ ചട്ടം 6 (1) പ്രകാരമാണ് പെഴ്‌സണല്‍ ആന്‍ഡ് ട്രയ്‌നിങ് മന്ത്രാലയം മെയ് 31ന് പത്ത് മണിക്ക് ന്യൂഡല്‍ഹി ആസ്ഥാനത്ത് ഹാജരാവാന്‍ ബന്ദോപാധ്യായയോട് ആവശ്യപ്പെട്ടത്. സമാനമായി ഐ.പി.എസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.എഫ്.എസുകാരുടേത് കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ മാറ്റ, വനം മന്ത്രാലയവും നിര്‍വഹിക്കുന്നു.


ചുഴലിക്കാറ്റും കൊവിഡും ബംഗാളിനെ ഒരുപോലെ ഗ്രസിച്ചതിനാല്‍ മെയ് 31 ന് വിരമിക്കാനിരുന്ന ബന്ദോപാധ്യായക്ക് സര്‍വിസ് നീട്ടിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മെയ് 10ന് മമത കേന്ദ്രത്തിന് കത്തയച്ചിരുന്നു. മെയ് 24 ന് പെഴ്‌സണല്‍ മന്ത്രാലയം മൂന്നു മാസം സര്‍വിസ് നീട്ടി നല്‍കാനുള്ള അനുമതി നല്‍കി. എന്നാല്‍ ബന്ദോപാധ്യായയെ തിരിച്ചയക്കാന്‍ ബംഗാളിനോട് മെയ് 28ന് അയച്ച കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു. യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ വിലയിരുത്താനെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ട എയര്‍ ബേസില്‍ എത്തുകയോ യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്തില്ല എന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍, കേന്ദ്ര മന്ത്രി ദേബശ്രീ ചൗധരി എന്നിവര്‍ക്കൊപ്പം ബി.ജെ.പി നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരിയെ കൂടി പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ക്ഷണിതാവാക്കിയതില്‍ മമത ബാനര്‍ജി പ്രതിഷേധിച്ചു മാറിനിന്നു. മുഖ്യമന്ത്രിക്കൊപ്പം ബന്ദോപാധ്യായയും മറ്റു ഔദ്യോഗിക പരിപാടികളിലായിരുന്നു.


ഐ.എ.എസ് റൂള്‍, ചട്ടം 6(1) പ്രകാരം സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനെ കേന്ദ്ര സര്‍വിസിലേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പി.എസ്.യുകളിലേക്കോ നിയോഗിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ അനുമതി ആവശ്യമാണ്. ബന്ദോപാധ്യയയെ വിട്ടുകിട്ടാനും പിടിച്ചുവയ്ക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം ഒരേ നിയമത്തെ ചൊല്ലിയാണ്. തര്‍ക്കം വാഗ്വാദങ്ങളിലേക്കും പരസ്യ വെല്ലുവിളികളിലേക്കും കടക്കുമ്പോള്‍ ദുര്‍ബലപ്പെടുന്നത് ഫെഡറലിസത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ്.

ഫെഡറലിസവും ഭരണഘടനയും


ലാറ്റിന്‍ ഭാഷയില്‍നിന്ന് ഉത്ഭവിച്ച വാചകമായ ഫെഡറലിസത്തിന്റെ അര്‍ഥം കൂട്ടായ്മ, പരസ്പര ധാരണ എന്നൊക്കെയാണ്. ഇന്ത്യന്‍ ഭരണഘടന രൂപംകൊള്ളുന്ന കാലത്ത് നമ്മുടെ മുന്നിലുണ്ടായിരുന്ന ഫെഡറല്‍ മാതൃകകളില്‍ അമേരിക്ക, ആസ്‌ത്രേലിയ, കാനഡ, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയവ ഉള്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തോട് ചായ്‌വ് കാണിക്കുമ്പോള്‍ തന്നെ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഭരണഘടന നിര്‍വചിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരം യൂണിയനില്‍ ഭദ്രമാക്കുന്ന ഭരണഘടന, സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ദ്വിമുഖ ശ്രേണിയാണ് വ്യവസ്ഥിതി എന്നു സ്വയം വിശദീകരിക്കുന്നു.


വിഭജനത്തിന്റെ തിക്തഫലങ്ങള്‍ പ്രകടമായി നിഴലിച്ചിരുന്ന കാലത്താണ് ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുന്നത്. ഇന്ത്യയെപ്പോലെ സങ്കീര്‍ണമായ സാംസ്‌കാരിക വൈവിധ്യമുള്ള ഒരു രാജ്യത്തിന്റെ ഭരണ സൗകര്യങ്ങള്‍ക്കപ്പുറത്ത് രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ ഫെഡറലിസത്തിലാണെന്ന് ഭരണഘടന ശില്‍പ്പികള്‍ തിരിച്ചറിഞ്ഞിരുന്നു. രാഷ്ട്രീയ അനൈക്യത്തിനും പ്രാദേശികവാദത്തിനുമെതിരായ മികച്ച ഔഷധമായി ഫെഡറലിസത്തെ വിലയിരുത്തുന്നുണ്ട്. രാജ്യത്തിന്റെ ശക്തമായ നിലനില്‍പ്പ് കുടികൊള്ളുന്നത് ഭരണഘടനാപരമായ അവകാശങ്ങള്‍ സംസ്ഥാനവും കേന്ദ്രവും പരസ്പരം മാനിച്ചു മുന്നോട്ടുപോകുന്നതിലാണ്. സംസ്ഥാനങ്ങളുടെ സ്വയംഭരണം, ദേശീയോദ്ഗ്രഥനം, അധികാര കേന്ദ്രീകരണം, വികേന്ദ്രീകരണം, ദേശസാല്‍ക്കരണം, പ്രാദേശികവല്‍ക്കരണം തുടങ്ങിയവക്കിടയിലെ ഭരണപരമായ സന്തുലിതത്വം ഫെഡറലിസത്തിന്റെ ഭാവി നിശ്ചയിക്കുന്നു. ബി.ജെ.പി സര്‍ക്കാരിന്റെ സമീപകാല ചെയ്തികള്‍ ആശങ്കകള്‍ക്ക് വക നല്‍കുന്നു.

ജി.എസ്.ടി തര്‍ക്കങ്ങള്‍


രാജ്യം ജി.എസ്.ടിയിലേക്ക് ചുവടുമാറ്റിയപ്പോള്‍ ഉല്‍പാദകനെക്കാള്‍ ഉപഭോക്താവിന് പ്രാധാന്യമുള്ള നികുതി ശ്രേണിക്ക് തുടക്കമായി. വരുമാന നഷ്ടം ഭയന്ന് ജി.എസ്.ടിയെ എതിര്‍ത്ത് പോന്ന സംസ്ഥാനങ്ങളെ കേന്ദ്രം പാട്ടിലാക്കിയത് നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനത്തിലൂടെയാണ്. വിഭാവനം ചെയ്യുന്ന നികുതി വളര്‍ച്ചയും ജി.എസ്.ടിയും തമ്മിലുള്ള കമ്മി നഷ്ടപരിഹാരമായി നികത്തുമെന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. ഇതിനായി സെസ് പിരിക്കാനും തീരുമാനമായി. എന്നാല്‍ സമയമായപ്പോള്‍ പണം നല്‍കാതെ കേന്ദ്രം കൈമലര്‍ത്തി. ഇത് സമീപകാലത്തെ ഏറ്റവും വലിയ കേന്ദ്ര, സംസ്ഥാന അവിശ്വാസത്തിന് കാരണമായി. സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ കട പരിധിക്ക് മുകളിലുള്ള തുക റിസര്‍വ് ബാങ്കില്‍നിന്ന് വായ്പയെടുക്കാനുള്ള സൗകര്യമെന്ന കേന്ദ്ര വാഗ്ദാനം ബി.ജെ.പിയിതര സംസ്ഥാന ഭരണകൂടങ്ങള്‍ തള്ളി. 2010- 21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം മൂന്ന് ലക്ഷം കോടിയുടെ കുടിശ്ശികയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഗവര്‍ണര്‍ രാഷ്ട്രീയം


ഗവര്‍ണര്‍മാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍നിര കളിക്കാരാവുന്ന നിരവധി അനുഭവങ്ങള്‍ മോദി കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രിമാരെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നത് മുതല്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കുന്നതില്‍വരെ ഗവര്‍ണര്‍മാര്‍ നിലവിട്ട നീക്കങ്ങള്‍ നടത്തിയിരുന്നു. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം പലപ്പോഴും ഗവര്‍ണര്‍മാര്‍ സൃഷ്ടിച്ച അനിശ്ചിതത്വങ്ങളില്‍ സ്‌തോഭജനകമായിരുന്നിട്ടുണ്ട്. ദൈനംദിന ഭരണ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടും ബില്ലുകള്‍ വൈകിപ്പിച്ചും വിയോജനക്കുറിപ്പുകള്‍ എഴുതിയും സര്‍വകലാശാലകളില്‍ ചാന്‍സലറിന്റെ അധികാരം പ്രയോഗിച്ചുമൊക്കെ ഗവര്‍ണര്‍മാര്‍ വാര്‍ത്തകളില്‍ നിറയുന്നത് പതിവായി മാറിയിട്ടുണ്ട്. വരുതിയില്‍ നില്‍ക്കാത്ത സംസ്ഥാന ഭരണങ്ങളെ ഗവര്‍ണര്‍മാരിലൂടെ മൂക്കുകയറിടുന്ന കേന്ദ്ര രീതികള്‍ പശ്ചിമബംഗാളില്‍ നിരന്തരം ഭരണഘടനാ പ്രതിസന്ധികള്‍ തീര്‍ക്കുന്നു.


യൂണിയന്റെ അധികാരങ്ങള്‍ക്ക് കൃത്യമായ മുന്‍തൂക്കം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതോടൊപ്പം സ്റ്റേറ്റിന്റെ അവകാശങ്ങള്‍ യൂണിയന്‍ കവര്‍ന്നെടുക്കാതിരിക്കാനുള്ള മുന്‍കരുതലുകളുമുണ്ട്. സംസ്ഥാന നിയമസഭയുടെ പ്രതിനിധികള്‍ ചേര്‍ന്ന രാജ്യസഭയും ജുഡിഷ്യറിയുമൊക്കെ അതിന്റെ ഭാഗമാണ്. എന്നാല്‍, വലിയ ഭൂരിപക്ഷങ്ങളും മേധാവിത്വവും ജനാധിപത്യത്തെയും ഭരണഘടനയുടെ നെടും തൂണായ ഫെഡറലിസത്തെയുമൊക്കെ ദോഷകരമായി ബാധിക്കും. രാഷ്ട്രീയ വൈരനിര്യാതനബുദ്ധി മൂലം സങ്കുചിതമാകുന്ന മനസുകള്‍ക്ക് പകരം സ്റ്റേറ്റ്മാന്‍ഷിപ്പുകള്‍ ഉയര്‍ന്ന് വരണം. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും ത്യാഗം ചെയ്തും പരിപാലിക്കേണ്ടവയാണെന്ന ബോധ്യം സാമാന്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago