ഹാജിമാർക്ക് പുതിയ തമ്പുകൾ സജ്ജമാകുന്നു; പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാർക്ക് വേണ്ടി ഉയരുന്ന പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ. ആകെ 2,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് പൂർത്തിയാക്കുന്ന പുതിയ തമ്പുകളിൽ 1,90,000 തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള തമ്പുകൾ ചൂടും വെളിച്ചവും അൾട്രാവയലറ്റ് രശ്മികളും തടയുകയും തീ പ്രതിരോധിക്കുകയും ചെയ്യുന്നവയാണ്. ഓരോ തമ്പുകളെയും പ്രത്യേക ശീതീകരണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
തമ്പുകളിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. 21 സ്മാർട്ട് ക്യാമറകളും 500 നിരീക്ഷണ ക്യാമറകളും കൂടാതെ, മുഖം തിരിച്ചറിയൽ, സ്മാർട്ട് ആൾക്കൂട്ട നിയന്ത്രണം, തിരക്ക് കൂടുതലാകാനുള്ള സാധ്യതയെ കുറിച്ച മുൻകൂർ മുന്നറിയിപ്പ് സാങ്കേതികവിദ്യകളും 5-ജി കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും 200 ലേറെ നിരീക്ഷണ സ്‌ക്രീനുകളും 200 ഗെയ്റ്റുകളും 400 നടപ്പാതകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കമ്പനി പുതുതായി നിർമിച്ച 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മോഡൽ പാചകപ്പുരയിൽ അറഫ ദിനത്തിൽ രണ്ടു ലക്ഷം പേക്കറ്റ് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ പുതിയ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു.
ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ എന്നിവരും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ പങ്കുള്ള വിവിധ വകുപ്പുകളുടെ മേധാവികളും മറ്റും ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.
പുതിയ പദ്ധതികളുടെ നിലവിലെ സജ്ജീകരണങ്ങൾ ജബലുറഹ്‌മ വികസന പദ്ധതി രണ്ടാം ഘട്ടം, മുസ്ദലിഫ വികസനം, കിദാന ഡെവലപ്‌മെന്റ് കമ്പനിക്കു കീഴിലെ തസ്‌ലീം സെന്റർ, മാലിക് സെന്റർ എന്നിവയും പരിസ്ഥിതി പരിഹാര സേവനങ്ങൾ, മക്ക നഗരസഭയുടെ ശുചീകരണ ജോലികൾ എന്നിവയും ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തി. ഇത്തവണത്തെ ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്ക് മക്ക നഗരസഭ 7,298 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് 913 ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."