HOME
DETAILS

സുപ്രിംകോടതിക്ക് ഒരു ബിഗ് സല്യൂട്ട്

  
backup
August 01, 2021 | 2:46 AM

4864532-2

എ സജീവന്‍

ജനപ്രതിനിധിയായാല്‍ എന്തും ചെയ്യാം, ആര്‍ക്കു നേരേയും കുതിര കയറാം എന്നൊക്കെ ധരിച്ചുവശായ രാഷ്ട്രീയക്കാര്‍ ഏറെയുണ്ട്. തങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുത്തതു തന്നെ എന്തും പറയാനും ചെയ്യാനുമുള്ള ലൈസന്‍സു തന്നാണെന്നു കരുതുന്ന ജനപ്രതിനിധികളും ഏറെയുണ്ട്. സഭയ്ക്കകത്താണെങ്കില്‍ തങ്ങള്‍ നിയന്ത്രണാതീതരാണെന്ന് ഊറ്റം കൊള്ളുന്നവരും ഏറെയുണ്ട്. അത്തരക്കാരുടെയെല്ലാം അഹങ്കാരത്തിന്റെ നെറുകയില്‍ നിയമത്തിന്റെ ചുറ്റികകൊണ്ട് ആഞ്ഞടിച്ച വിധിയാണ് കഴിഞ്ഞദിവസം ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചില്‍ നിന്നുണ്ടായത്. 'നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാര്‍' എന്ന മഹത്തായ നീതിവാക്യം ഓര്‍മപ്പെടുത്തി സഭയ്ക്കുള്ളില്‍ ഗുണ്ടായിസം കാട്ടിയാല്‍ അകത്താകുമെന്നു രാജ്യത്തെ പരമോന്നത നീതിപീഠം മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.


2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ അക്രമം നടത്തിയവര്‍ക്കെതിരേയുള്ള അതിശക്തമായ വിധിയെന്നതു മാത്രമല്ല ഇതിന്റെ പ്രസക്തി. ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളില്‍ എന്തൊക്കെയാവാം എന്തൊക്കെ ആയിക്കൂടാ എന്നതു സംബന്ധിച്ച സുപ്രധാന 'നിയമനിര്‍മാണ'മാണ് ഈ വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. 'ഞങ്ങള്‍ക്കെന്തുമാവാ'മെന്ന ഹൂങ്ക് മനസില്‍ നിന്നു പറിച്ചെറിയാന്‍ ഇനി ജനപ്രതിനിധികള്‍ നിര്‍ബന്ധിതരാകും, വിവിധ സംസ്ഥാന നിയമസഭകളില്‍ മാത്രമല്ല, പാര്‍ലമെന്റിലും.
പാര്‍ലമെന്റ്, നിയമസഭാ സാമാജികര്‍ മിക്കപ്പോഴും പറയുന്ന രണ്ടു വാക്കുകളാണ് ഇമ്യൂണിറ്റി, പ്രിവിലജ് എന്നിവ. പ്രത്യേകാവകാശങ്ങള്‍ എന്ന് ഇവയെ മലയാളീകരിക്കാം. നിര്‍ഭയമായി നിലപാടുകള്‍ തുറന്നുപറഞ്ഞു ജനാധിപത്യത്തിന്റെ കൊടിപ്പടം ഉയര്‍ത്തിപ്പിടിക്കാനാണ് ഭരണഘടന ജനപ്രതിനിധികള്‍ക്കു പ്രത്യേകാവകാശങ്ങള്‍ നല്‍കിയിട്ടുള്ളത്.
കോടതി ഈ കേസില്‍ പരിശോധിച്ചിരിക്കുന്ന പ്രധാന വിഷയവും അതാണ്: എന്താണ് ജനപ്രതിനിധികളുടെ പ്രിവിലേജ്. അവര്‍ക്ക് ഇമ്യൂണിറ്റി എത്രത്തോളമുണ്ട്. അക്കാര്യം വിശദമായി പരിശോധിച്ച കോടതി വ്യക്തമായി തന്നെ പറയുന്നതിങ്ങനെ: പ്രത്യേകാവകാശങ്ങളുണ്ടെന്നതിന് അര്‍ഥം നിയമത്തിന് അതീതരാണെന്നല്ല. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍, പ്രത്യേകിച്ച് ക്രിമിനല്‍ നിയമങ്ങള്‍ സഭയിലാണെങ്കിലും ജനപ്രതിനിധികള്‍ക്കും ബാധകമാണ്. പൊതുമുതല്‍ നശിപ്പിക്കുന്ന സാധാരണ പൗരനെ ശിക്ഷിക്കാമെങ്കില്‍ അക്കാര്യം ചെയ്യുന്ന ജനപ്രതിനിധിയെയും അതേ നിയമമുപയോഗിച്ചു ശിക്ഷിക്കാം.


ഈ വിധി ജനാധിപത്യത്തിനു നേരേയുള്ള കടന്നേറ്റമാണെന്നു വ്യാഖ്യാനിക്കുന്നുണ്ട് ചില രാഷ്ട്രീയനേതാക്കള്‍. നിയമനിര്‍മാണസഭ ഭരണഘടനാപരമായ പ്രത്യേകാവകാശങ്ങളുള്ള സംവിധാനമാണെന്നും അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സര്‍വാധികാരം സ്പീക്കര്‍ക്കാണെന്നും അക്കാര്യങ്ങളില്‍ മറ്റൊരു ഭരണഘടനാസ്ഥാപനമായ ജുഡിഷ്യറി ഇടപെടുന്നത് ജനാധിപത്യത്തെ തകര്‍ക്കുമെന്നും അവര്‍ പറയുന്നു. കോടതിയെയും കോടതിവിധിയെയും നേരിട്ടു വിമര്‍ശിക്കാതെയാണെങ്കിലും നിയമസഭയില്‍ മുഖ്യമന്ത്രിയും പറഞ്ഞല്ലോ ഏതാണ്ട് അങ്ങനെ: 'സഭയില്‍ തീരേണ്ട കാര്യം സഭയ്ക്കു പുറത്ത് പൊലിസ് സ്റ്റേഷനിലേയ്ക്കും കോടതിയിലേയ്ക്കും വലിച്ചിഴതാണ് തെറ്റ് ' എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതുമൂലം ജനപ്രതിനിധിസഭയുടെ പ്രിവിലജ് തകര്‍ക്കപ്പെട്ടുവെന്നും അതിന്റെ ഉത്തരവാദിത്വം അന്ന് അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫിനാണെന്നും മുഖ്യമന്ത്രി കുറ്റാരോപണം നടത്തി.


കോടതിവിധിയിലൂടെ സഭയുടെ പ്രവിലജ് തകര്‍ന്നുവീണെന്നത് വസ്തുതാപരമല്ല. കൈയാങ്കളിക്കേസ് റദ്ദാക്കണമെന്ന ഹരജി പരിഗണിച്ച സുപ്രിംകോടതി വിശകലനം ചെയ്തത് സഭയുടെ പ്രത്യേകാധികാരങ്ങളല്ല. പകരം, ജനപ്രതിനിധികള്‍ സഭയ്ക്കകത്തു രാജ്യത്തെ നിയമത്തിന് അതീതരാണോ എന്നതാണ്. അക്കാര്യത്തില്‍ സുവ്യക്തമായ തീര്‍പ്പാണ് നീതിപീഠം കല്‍പ്പിച്ചിരിക്കുന്നത്. അവ ഇങ്ങനെയാണ്: 'രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും ബാധകമാണ്. അതില്‍ ജനങ്ങള്‍ ജനപ്രതിനിധികള്‍ എന്ന വ്യത്യാസമില്ല. സഭാ സാമാജികര്‍ക്കു നല്‍കിയ പ്രത്യേകാവകാശങ്ങള്‍ ജനാധിപത്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നിര്‍ഭയമായും നിഷ്പക്ഷമായും സഭയ്ക്കകത്ത് അവതരിപ്പിക്കാന്‍ വേണ്ടിയാണ്. സഭയ്ക്കകത്ത് അക്രമം നടത്തുന്ന ജനപ്രതിനിധി ഐ.പി.സി പ്രകാരമുള്ള കുറ്റത്തിന് അര്‍ഹനായിരിക്കും'.
പ്രിവിലജും ഇമ്യൂണിറ്റിയും പറഞ്ഞ് സഭയ്ക്കുള്ളില്‍ എന്തു തോന്ന്യാസവും കാട്ടാന്‍ ഇനി പറ്റില്ലെന്നു പച്ചമലയാളം!
ഇക്കാലത്തിനിടയില്‍ പല നിയമസഭകളിലും ലോക്‌സഭയിലും രാജ്യസഭയിലുമെല്ലാം പലപ്പോഴും നടന്നുകൊണ്ടിരുന്നത് അത്തരം തോന്ന്യാസങ്ങളും ഗുണ്ടായിസങ്ങളുമാണല്ലോ. എണ്ണിയെണ്ണി പറയാന്‍ തുടങ്ങിയാല്‍ സമയവും സ്ഥലവും വളരെയേറെ ചെലവിടേണ്ടിവരും.


2015 മാര്‍ച്ച് 13 ന് കേരള നിയമസഭയില്‍ തന്നെ നടന്ന സംഭവമെന്തായിരുന്നു. സത്യത്തില്‍ വാര്‍ത്തകളില്‍ വരുന്നപോലെ 'കൈയാങ്കളി' എന്നല്ല അതിനെ പറയേണ്ടത്, 'തെമ്മാടിത്തം' എന്നാണ്. കെ.എം മാണി കോഴ വാങ്ങിയെന്ന പേരിലാണല്ലോ അന്നു സഭയിലും പുറത്തും അക്രമങ്ങള്‍ അരങ്ങേറിയത്. മാണി കോഴ വാങ്ങിയെന്ന ഉറപ്പുണ്ടെങ്കില്‍ നിയമം മൂലം നേരിടുകയല്ലേ ജനാധിപത്യരീതി. അതിനു പകരം ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞാല്‍ മാണി ശിക്ഷിക്കപ്പെടുമോ.


സമരം ചെയ്യലും ജനാധിപത്യത്തില്‍ പ്രതിഷേധത്തിനുള്ള ന്യായമായ മാര്‍ഗമാണെന്ന വാദവും അംഗീകരിക്കാം. മഹാത്മാഗാന്ധി പ്രതിഷേധിക്കാന്‍ സമരമാര്‍ഗമാണ് സ്വീകരിച്ചിരുന്നത്. സ്വതന്ത്രഭാരതത്തില്‍ സമരമാര്‍ഗം അംഗീകരിക്കപ്പെട്ടതും തുടര്‍ന്നുവരുന്നതുമാണ്. പക്ഷേ, അതിന് അക്രമപാതയല്ലല്ലോ തെരഞ്ഞെടുക്കേണ്ടത്. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞാലും മൈക്കും കംപ്യൂട്ടറും തല്ലിത്തകര്‍ത്താലും മാണിക്കുള്ള ശിക്ഷയാവുമോ. അതുകൊണ്ടു മാണിക്കു വ്യക്തിപരമായ എന്തെങ്കിലും നഷ്ടം സംഭവിക്കുമോ. ഇല്ലേയില്ലെന്ന് അക്രമം നടത്തിയവര്‍ക്കും നന്നായി അറിയാം. പാര്‍ലമെന്റിലേയ്ക്കും നിയമസഭയിലേയ്ക്കും തദ്ദേശസ്ഥാപനങ്ങളിലേയ്ക്കും ജനങ്ങള്‍ പ്രതിനിധികളെ അയയ്ക്കുന്നത് അങ്ങനെ അയയ്ക്കപ്പെടുന്നവര്‍ക്ക് അഞ്ചുവര്‍ഷം ശമ്പളവും ബത്തയും കിത്തയും കിട്ടിക്കോട്ടെയെന്നു കരുതിയല്ല. അഞ്ചുവര്‍ഷത്തെ കാലാവധി കഴിഞ്ഞ് പാവങ്ങള്‍ പെന്‍ഷന്‍ വാങ്ങി ജീവിച്ചുപോട്ടെയെന്നു ചിന്തിച്ചുമല്ല. ജനങ്ങളുടെ ക്ഷേമത്തിനും ഭദ്രമായ ജീവിതത്തിനും അനുഗുണമായ നയപരിപാടികള്‍ രൂപീകരിക്കാനും അവ വീഴ്ചകൂടാതെ നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ്. സഭാസമ്മേളനങ്ങള്‍ നടക്കുന്നത് അതിനു വേണ്ടിയാണ്. പക്ഷേ, പാര്‍ലമെന്റിലായാലും നിയമസഭകളിലായാലും നടക്കുന്നത് നടക്കേണ്ട കാര്യങ്ങളല്ല. കഥയറിയാതെ ആടുന്നവരും കൂത്താടുന്നവരുമാണ് ഏറെയും. സര്‍ക്കാരിനു ഭൂരിപക്ഷമുണ്ടെങ്കില്‍ ഏതു നിയമവും സഭയില്‍ പസാക്കിയെടുക്കാം. അവതരിപ്പിക്കുമ്പോഴും അവതരിപ്പിച്ചാലും സാമാജികര്‍ അതൊന്നും കേള്‍ക്കാതെ മറ്റെന്തൊക്കെയോ കോലാഹലത്തിലായാലും പാസാക്കാന്‍ വിചാരിച്ച ബില്ലും പ്രമേയവുമെല്ലാം പാസാകും.


2015 മാര്‍ച്ച് 13 ന് ഇത്രയൊക്കെ അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും അതിനിടയില്‍ മാണി ആരും കേള്‍ക്കാതെ ബജറ്റിന്റെ ആമുഖം മാത്രം വായിച്ചുവെന്നു തോന്നിപ്പിച്ചു സഭയില്‍ വയ്ക്കുന്നു എന്ന വാക്കിലൂടെ ബജറ്റ് അവതരിപ്പിച്ചത് എല്ലാവരും കണ്ടതാണല്ലോ. മണിക്കൂറുകളെടുത്ത് അതിനു മുമ്പും പില്‍ക്കാലത്തും അവതരിപ്പിച്ച ബജറ്റുകളേക്കാള്‍ പതിത്വമൊന്നും അതിനുണ്ടായില്ല.


ഈ വിധിപോലെ കാര്യങ്ങള്‍ നീങ്ങിയാല്‍ ഇനിയുള്ള കാലം ജനപ്രതിനിധികള്‍ കൂട്ടത്തോടെ കോടതി കയറേണ്ടിവരുമെന്നാണു പലരുടെയും ആശങ്ക. അങ്ങനെ സംഭവിക്കട്ടെ. അക്രമം കാണിച്ചാലേ പ്രതിയാകൂ. തെറ്റു ചെയ്താലേ ശിക്ഷിക്കപ്പെടൂ. സഭയില്‍ ഗുണ്ടകളാകുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. കാരണം, തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതി യോഗങ്ങളും നിയമസഭകളും ലോക്‌സഭയും രാജ്യസഭയുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളാണ്. അവയുടെ പവിത്രത സംരക്ഷിക്കപ്പെട്ടേ തീരൂ. അതിന് അനുഗുണമായ വിധി പ്രഖ്യാപിച്ച സുപ്രിംകോടതിക്ക് ഒരു ബിഗ് സല്യൂട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  23 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  23 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  23 days ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  23 days ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  23 days ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  23 days ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  23 days ago