ഒ.പി ടിക്കറ്റ്
കവിത
റസാഖ് ചെത്ത്ലത്ത്
എപ്പോഴെങ്കിലും
ക്ഷമ പരീക്ഷണത്തിനു
വിധേയരായിട്ടുണ്ടോ ?
കലിപ്പുകയറി ഞരമ്പുവലിഞ്ഞ്
മുഖംചുവന്ന നേരങ്ങളിലൂടെ
സഞ്ചരിച്ചിട്ടുണ്ടോ?
അപ്പോഴൊക്കെ,
ഉള്ളുപുകഞ്ഞ്
പുറത്തേക്കൊഴുകുന്ന
ദേഷ്യത്തിന്റെ കുത്തൊഴുക്കിനെ
അണക്കെട്ടുകെട്ടി പിടിച്ചു
നിർത്തിയവരാകുംപലരും
അത്,
എത്തിപ്പിടിക്കാൻ പറ്റാത്തത്രദൂരം
ആനമലകേറി കാലിടറിയതിനല്ല.
ക്ലാസ്മുറിയിൽ,
കണക്കുമാഷിന്റെ
ചോദ്യത്തിന് ഒറ്റക്കാലിൽ
ഇരിത്തിയതിനുമല്ല.
മണ്ണണ്ണയും അരിയും പറ്റാൻ
ചുരുട്ടിയ കവർ കക്ഷത്തുവച്ച്;
റേഷൻകടയ്ക്കു മുന്നിലെ
നീണ്ട ക്യൂവിനു പിന്നിലായതിനുമല്ല.
പിന്നെ?
ഡോക്ടറെ കാണാൻ
ഒരു ഒ.പി ടിക്കറ്റെടുത്ത നേരത്ത്.
കാത്തിരുന്നു മുശിയുന്ന നേരത്തെല്ലാം
ഓൺലൈനിലൊന്ന് കയറിയിറങ്ങും.
കസേര വളഞ്ഞു തുടങ്ങുമ്പോൾ
നടുവുനിവർത്തി കോട്ടുവാവിട്ട്
വരാന്തയിലൂടെ ചുവടുവയ്ക്കും.
ഇടയ്ക്കിടെ കൗണ്ടറിൽചെന്ന്
മുഖം കാണിക്കും.
അന്നേരം
കൗണ്ടറിലൊരാൾ
സ്ഥിരംപല്ലവി പറയും.
എരിഞ്ഞമരുന്ന മനസകത്ത്
കത്തലടങ്ങാത്ത ദേഷ്യം
ഇരച്ചുകയറി
ഒരു കാട്ടുതീയാവും.
ഒടുക്കം,
മുന്നിലെ ക്യൂവിൽ
പതിയെ ആളൊഴിയുമ്പോൾ,
പറയാതെ പറയും,
ചിലരെങ്കിലും
ക്ഷമയനുഭവിച്ചത്,
കണ്ടു തുടങ്ങിയത്
ഇവിടുന്നായിരിക്കുമെന്ന്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."