ഹജ്ജ്: കൂടുതൽ തീർഥാടകർ മലപ്പുറത്ത്
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025ലെ ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ചവരിൽ കൂടുതൽ പേരും മലപ്പുറം ജില്ലയിൽ നിന്ന്. മലപ്പുറത്ത് നിന്ന് മാത്രം ഇത്തവണ 4785 പേർക്കാണ് അവസരം ലഭിച്ചത്. 20,636 അപേക്ഷകളാണ് സംസ്ഥാനതലത്തിൽ ലഭിച്ചത്. ഇതിൽ 14,590 പേർക്കാണ് അവസരം. ബാക്കി 6046 പേർ വെയ്റ്റിങ് ലിസ്റ്റിലാണ്.
സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിന്റുകളിൽ വച്ച് കൂടുതൽ തീർഥാടകർ കരിപ്പൂരിൽ നിന്നാണ് യാത്രതിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് 5578 പേരും കൊച്ചി വഴി 5181പേരും കണ്ണൂരിൽ 3809 തീർഥാടകരുമാണ് പുറപ്പെടുന്നത്. മറ്റു ജില്ലകളിൽ നിന്നുള്ള തീർഥാടകരുടെ എണ്ണം: കോഴിക്കോട് 2412, കണ്ണൂർ 1714, എറണാകുളം 1252, ആലപ്പുഴ295, ഇടുക്കി 135, കാസർകോട് 1077, കൊല്ലം 435, കോട്ടയം 196, പാലക്കാട് 846, പത്തനംതിട്ട 78, തിരുവനന്തപുരം469, തൃശൂർ 665, വയനാട് 231.
പരിശീലന ക്ലാസുകൾ നാളെ മുതൽ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ തീർഥാടനം നടത്തുന്നവർക്കായുള്ള ഔദ്യോഗിക സാങ്കേതിക പരിശീലന ക്ലാസുകൾക്ക് ഞായറാഴ്ച തുടക്കമാകും. മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസുകൾ നടക്കുക. ഒന്നാംഘട്ട ക്ലാസ് 24 മുതൽ ഡിസംബർ 15 വരെയാണ്.
ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ 24ന് രാവിലെ 9 ന് താനൂരിൽ വച്ച് നിർവഹിക്കും. ജില്ലാ ട്രെയിനിങ് ഓർഗനൈസർ യു. മുഹമ്മദ് റഊഫ്, ഫാക്കൽട്ടി മെംബർമാരായ കെ.ടി അമാനുല്ല, ഷാജഹാൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 500ഓളം തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർ പരിശീലന ക്ലാസിൽ സംബന്ധിക്കും. തുടർന്ന് വിവിധ ദിവസങ്ങളിലായി 14 ജില്ലകളിലും ക്ലാസുകൾ നടക്കും.
60ഓളം ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട തീർഥാടകർ ഹജ്ജ് കമ്മിറ്റിയുടെ പരിശീലന ക്ലാസുകളിൽ സംബന്ധിക്കൽ നിർബന്ധമാണ്. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ അവരുടെ ട്രെയിനിങ് കാർഡിൽ രേഖപ്പെടുത്തുന്നതായിരിക്കും. ക്ലാസുകളുടെ തീയതിയും സ്ഥലവും സമയവും ഔദ്യോഗിക ട്രെയിനർമാർ എല്ലാ ഹാജിമാരെയും നേരിൽ അറിയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."