മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് തദ്ദേശ സ്ഥാപനങ്ങൾ വഴി നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് വിതരണം നിലച്ചു. ഒരു മാസത്തോളമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി കഴിയുന്നവരിൽ ഒരാൾക്കും ഭക്ഷ്യക്കിറ്റ് ലഭിച്ചിട്ടില്ല. കഴിഞ്ഞ നവംബർ ആറിന് മേപ്പാടി ഗ്രാമപഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയശേഷം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ വിതരണം വേണ്ടെന്ന നിർദേശമുണ്ടായിരുന്നു.
ഇതിന് പുറമേ, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് കൂടിയായതോടെ വിതരണം പൂർണമായും നിലച്ചു. വിവാദങ്ങൾക്ക് പിന്നാലെ മേപ്പാടി കമ്മ്യൂണിറ്റി ഹാളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തി കലാവധി കഴിഞ്ഞതും കൃത്യമായ തിയതി ഇല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റിവച്ചിരുന്നു. ഇവിടെ തന്നെ സൂക്ഷിച്ചിരുന്ന ഉപയോഗയോഗ്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തുന്നതിന് രണ്ടുദിവസം മുമ്പ് ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു.
എന്നാൽ പരിശോധന സർട്ടിഫിക്കറ്റില്ലാതെ ജില്ലാ ഭരണകൂടം കൈമാറിയ ഭക്ഷ്യക്കിറ്റുകൾ പിന്നീട് പഞ്ചായത്ത് വിതരണം ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടം കൽപ്പറ്റ ജില്ലാ സംഭര കേന്ദ്രത്തിൽ ദുരന്തബാധിതർക്കായി സംഭരിച്ച വസ്തുക്കളും കെട്ടിക്കിടക്കുകയാണ്. ഇതിനിടയിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ താമസിക്കുന്ന ദുരന്തബാധിതരുടെ വിവരം നൽകണമെന്ന നിർദേശം നൽകുകയല്ലാതെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്നത് സംബന്ധിച്ച് തുടർനടപടികൾ ഉണ്ടായിട്ടില്ല.
ഇതോടെ ദുരന്തബാധിതർക്ക് നൽകാനായി സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഭക്ഷ്യവസ്തുക്കൾ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിക്കുകയാണ്. ഉപയോഗ യോഗ്യമായത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച് ദുരന്തബാധിതർക്ക് വിതരണം ചെയ്യണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."