'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ' ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍
ഗസ്സ മുനമ്പില്‍ ഇസ്‌റാഈല്‍ വംശഹത്യയുടെ മൂന്നാം നാള്‍ ബുദ്ധജീവിയും ആക്ടിവിസ്റ്റും എഴുത്തുകാരനുമായി പ്രൊഫ. റഫാത്ത് അല്‍ അരീര്‍ ഒരു തത്സമയ അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു. 'ഞാന്‍ ഒരു അക്കാദമിക് ആണ്. ഒരു എക്‌സ്‌പോ മാര്‍ക്കറായിരുന്നു വീട്ടില്‍ എന്നെ ഏറ്റവും കൂടുതല്‍ പ്രയാസപ്പെടുത്തിയ വസ്തു. എന്നാല്‍ ഇസ്‌റാഈലികള്‍ എന്റെ വീട്ടിലേക്ക് നുഴഞ്ഞു കയറിയാല്‍ ഉറപ്പായിട്ടും ഞാന്‍ അത് അവര്‍ക്കെതിരെ എറിയും. അതെനിക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും അവസാനത്തെ കാര്യമായാലും'
അത് കഴിഞ്ഞ് ഏതാണ്ട് മൂന്നു മാസമായപ്പോള്‍ 2023 ഡിസംബര്‍ ആറിന് ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ തന്റെ സഹോദരിയുടെ വീട്ടില്‍ വെച്ച് അദ്ദേഹം കൊല്ലപ്പെട്ടു. സഹോദരി അസ്മ അവരുടെ മൂന്നു കുഞ്ഞുങ്ങള്‍ സഹോദരന്‍ സലാഹ് അവന്റെ മകന്‍ മുഹമ്മദ് എന്നിവരും അന്ന് രക്തസാക്ഷികളായി. അദ്ദേഹം പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം ഫലസ്തീന്‍ ജനതക്ക് അവരുടെ പോരാട്ടത്തിലേക്കുള്ള പ്രതീക്ഷയായി. അദ്ദേഹം ബാക്കിവെച്ചു പോയ അദ്ദേഹത്തിന്റെ വരികള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് ഉണര്‍വേകുന്ന കരുത്തുറ്റ തീനാളമായി.
പെന്നായിരുന്നു അദ്ദേഹത്തിന്റെ ആയുധം. അത് ഫലസ്തീന്‍ പ്രതിരോധങ്ങള്‍ക്ക് ഇന്നും കരുത്ത് പകര്‍ന്നു കൊണ്ടേയിരിക്കുന്നു. മറവിക്കയങ്ങളിലേക്ക് തള്ളിക്കളഞ്ഞുകൂടാത്ത ഒരു ജനതയെ കുറിച്ച് ലോകത്തോട് സംസാരിച്ചു കൊണ്ടേയിരിക്കുന്നു.
ഞാന്‍ മരിക്കണമെങ്കില്‍ എന്ന 2011ലെ അദ്ദേഹത്തിന്റെ കവിത മരിക്കുന്നതിന് ഒരുമാസം മുമ്പ് അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിരുന്നു.
ഇസ്‌റാഈലിന്റെ അധിനിവേശത്തില്‍ നിന്നുള്ള വിമോചനത്തിന പോരാട്ടത്തിന്റെ പ്രതീകാത്മക ഓര്‍മ്മപ്പെടുത്തലാണ് ഇന്നും ആവരികള്‍.
ഞാന്‍ മരിക്കണമെങ്കില്‍,
നിങ്ങള്‍ ജീവിക്കണം,
എന്റെ കഥ പറയാന്‍,
എന്റെ സാധനങ്ങള്‍ വില്‍ക്കാന്‍,
ഒരു കഷണം തുണി വാങ്ങാന്‍
കുറച്ച് ചരടുകളും.....
ഞാന്‍ മരിക്കണമെങ്കില്‍
അതൊരു പ്രതീക്ഷകൊണ്ടുവരാനാകട്ടെ
അതൊരു കഥയാകാനാകട്ടെ...
ഹൃദയത്തിന്റെ ആഴങ്ങളോളം തുളഞ്ഞു കയറുന്ന വരികള്‍. നടന്‍ ബ്രയാന്‍ കോക്‌സ് ഒരിക്കല്‍ ഈ കവിത വായിച്ച് എക്‌സില്‍ പങ്കു വെച്ചിട്ടുണ്ട്.
തന്റെ മരണത്തിന് രണ്ടു ദിവസം മുമ്പും അരീര്‍ എക്‌സില്‍ തന്റെ ചിന്തകള്‍ പങ്കുവെച്ചിരുന്നു.
ഞാന്‍ ഒരു സ്വാതന്ത്ര്യ സമര പോരാളി ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. എന്റെ നഗരത്തിലും സമീപപ്രദേശങ്ങളിലും ആക്രമണം നടത്തുന്ന ഇസ്‌റാഈലി വംശഹത്യ ഭ്രാന്തന്‍മാരോട് പോരാടി മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്' അദ്ദേഹം കുറിച്ചു. തങ്ങള്‍ അനുഭവിക്കുന്ന ഭീതിദമായ അവസ്ഥയും അന്ന് അദ്ദേഹം പങ്കുവെച്ചു.
കെട്ടിടങ്ങളൊന്നാകെ കുലുങ്ങുകയാണ്. അവശിഷ്ടങ്ങളും കഷ്ണങ്ങളും ഭിത്തികളില്‍ തട്ടി തെരുവുകളില്‍ പറക്കുന്നു. ബോംബാക്രമണവും ഷെല്ലാക്രമണവും വെടിവെപ്പും ഇസ്‌റാഈല്‍ നിര്‍ത്തിയിട്ടില്ല. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഗസ്സക്കുവേണ്ടി പ്രാര്‍ത്ഥിക്കുക'
ഒരു വര്‍ഷത്തിലേറെയായി, ബോംബാക്രമണവും ഷെല്ലാക്രമണവും വെടിവെപ്പും തെല്ലുപോലും മാറ്റമില്ലാതെ തുടരുമ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രതിധ്വനിക്കുകയാണ്. 44,758 ഫല്തീനികള്‍ കൊല്ലപ്പെടുകയും 106134 പേര്‍ക്ക് പരിക്കേല്‍ക്കുകയും (ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്)
ചെയ്ത ഒരു വര്‍ഷം പിന്നിട്ട ഈ സമയത്തും ആ വാക്കുകള്‍ അലയടിച്ചു കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ നമ്പറുകളല്ല എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കിയതും അദ്ദേഹമാണ്.
നാം നമ്മുടെ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കണം..അദ്ദേഹം ഫലസ്തീന്‍ ജനതയോട് എന്നും പറയാറുണ്ടായിരുന്നു. തലമുറകളിലേക്ക് നാം നമ്മുടെ കഥകള്‍ പകര്‍ന്നു നല്‍കണം. നമ്മുടെ മണ്ണിന്റെ അവിടുത്തെ പച്ചപ്പിന്റെ കൃഷിയുടെ ജീവിതങ്ങളുടെ കഥകള്‍. മുത്തശ്ശിമാര്‍ പേരക്കുട്ടികള്‍ക്ക് അവര്‍ അവരുടെ വരുംകാലത്തിന് പകര്‍ന്നു കൊടുക്കണം. നമ്മുടെ ഭൂമി മാത്രമാണ് അവര്‍ക്ക് കയ്യേറാനാവുക. നമ്മുടെ ഓര്‍മകള്‍ നമ്മുടേതാണ്. ആ ഓര്‍മകള്‍ പകര്‍ന്നു തരുന്ന കാഴ്ചകള്‍ നമ്മെ ജ്വലിപ്പിപ്പിച്ചു കൊണ്ടേയിരിക്കും. നമ്മുടെ മണ്ണിന്റെ വീടിന്റെ പച്ചപ്പിന്റെ കടലിന്റെ മോചനത്തിലേക്ക്....അദ്ദേഹത്തിന്റെ എഴുത്തുകള്‍ എന്നും ഗസ്സക്ക് കരുത്തും പ്രതീക്ഷയുമാവുന്നത് ഇങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."