ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്തഭൂമിയിൽ ഇപ്പോഴും വിറങ്ങലിച്ച് നിൽക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. നഷ്ടങ്ങളിൽ ഉപജീവന മാർഗമായ കെട്ടിടങ്ങൾ തകർന്നുപോയ 50ഓളം ഉടമകളാണ് ഒന്നും ലഭിക്കാതെ നിരാലംബരായി കഴിയുന്നത്. കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങൾ തകർന്നതോടെ ഇവർക്കുണ്ടായ നഷ്ടം.
ഇവരെല്ലാം മറ്റ് നഷ്ടങ്ങളും സംഭവിച്ചവരാണ്. പ്രവാസത്തിലൂടെയും മറ്റും സ്വരുക്കൂട്ടിയ തുക കൊണ്ടാണ് ഭൂരിഭാഗം പേരും കൊച്ചു വാടക കെട്ടിടങ്ങൾ പടുത്തുയർത്തിയത്. ഇവയാണ് ജൂലൈ 30ന് ഒഴുകിപ്പോയത്. ചൂരൽമലയിൽ 35ഉം മുണ്ടക്കൈയിൽ 15ഉം കെട്ടിടങ്ങളാണ് ഉരുൾ കവർന്നത്. ഭൂമിയും കെട്ടിടവും അടക്കം ഈ വകയിൽ നഷ്ടമായത് 40 കോടിയിലധികം രൂപയാണ്. എന്നാൽ ഇത് ആരുടെയും കണക്കിലില്ല. ഉപജീവന മാർഗമായ കെട്ടിടം നഷ്ടപ്പെട്ട വകയിൽ ഇവരെ ആരും സഹായിച്ചിട്ടുമില്ല. പലയിടത്തും ഇവർ സങ്കടം ഉണർത്തിയെങ്കിലും നടപടികളുണ്ടായില്ല.
ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. സർക്കാരിന് നികുതിയിനത്തിൽ ഇക്കാലമത്രയും ഭീമമായ തുക നൽകിയവർക്ക് അത്യാഹിതത്തിൽ ഉപജീവന മാർഗം തകർന്നടിഞ്ഞപ്പോൾ ചേർത്തുപിടിക്കാൻ ആരുമുണ്ടായില്ല.
വിവിധയിടങ്ങളിലേക്ക് പറിച്ചുനടപ്പെട്ട ദുരിതബാധിതർ തന്നെയാണ് ഭൂരിഭാഗം കെട്ടിട ഉടമകളും. ചിലർ പരിസര പ്രദേശത്തുകാരാണ്. ഇവരെല്ലാം ഇനി എന്തെന്ന ചോദ്യവുമായി നിൽക്കുകയാണ്. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിൽ കെട്ടിയുണ്ടാക്കിയ ഉപജീവന മാർഗമാണ് ഇവർക്ക് നഷ്ടമായത്. സർക്കാർ തങ്ങളെയും പരിഗണിച്ച് നഷ്ടങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."