ട്രംപിന്റെ ഹോട്ടലിന് മുന്നിൽ ടെസ്‌ലയുടെ സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു ഒരു മരണം; ഭീകരാക്രമണ സാധ്യത പരിശോധിച്ച് അന്വേഷണ സംഘം
ലാസ്‌വേഗാസ്: യു.എസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹോട്ടലിൽ ടെസ്‌ലയുടെ സൈബർ ട്രക്ക് കത്തിനശിച്ചതിൽ ഭീകരാക്രമണ സാധ്യതയും പരിശോധിച്ച് അന്വേഷണ ഏജൻസികൾ. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിനാണ് തീപിടിച്ചത്. തുടർന്ന് ചെറു സ്‌ഫോടനം സംഭവിക്കുകയായിരുന്നു.
ഗ്യാസ് ടാങ്കുകളും പെട്രോളും ഉപയോഗിച്ച് സ്‌ഫോടനം നടത്തിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്.
രാവിലെ 8.40ഓടെയാണ് സൈബർ ട്രക്ക് കത്തിയെന്ന വിവരം തങ്ങൾക്ക് ലഭിക്കുന്നതെന്ന് ലാസ്‌വേഗാസ് പൊലിസ് ഉദ്യോഗസ്ഥൻ കെവിൻ മക്മാഹൽ പറഞ്ഞു. പൊലിസ് എത്തുമ്പോൾ വാഹനം നിന്നു കത്തുന്നതാണ് കണ്ടത്.
വാഹനത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുരുഷനാണോ സ്ത്രീയാണോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും പൊലിസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. സ്‌ഫോടനത്തെ തുടർന്ന് പരുക്കേറ്റവരുടെ പരുക്ക് സാരമുള്ളതല്ല.
കേസ് അന്വേഷണത്തിന്റെ ഭാഗമാവുമെന്ന് എഫ്.ബി.ഐയും അറിയിച്ചു. സൈബർ ട്രക്ക് വാടകക്കെടുത്തതാണെന്ന് സംശയമുണ്ടെന്ന് സി.എൻ.എന്നും റിപ്പോർട്ട് ചെയ്തു. സ്‌ഫോടനത്തിന് ഒരു മണിക്കൂർ മുമ്പ് ഇതേ വാഹനം ഹോട്ടലിന് മുന്നിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. ന്യു ഓർലിയൻസിൽ നടന്ന സംഭവവുമായി ഇതിന് ബന്ധമുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
യു.എസിലെ ന്യൂ ഓർലിയൻസിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയുണ്ടാക്കിയ അപകടത്തിൽ 15 പേർ മരിച്ചിരുന്നു. 30 പേർക്ക് പരിക്കേറ്റു. ഇവിടെ പ്രസിദ്ധമായ കനാൽബോർബൺ സ്ട്രീറ്റിൽ പുതുവത്സരാഘോഷത്തിനായി തടിച്ചുകൂടിയതായിരുന്നു ജനം. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണം നടത്തിയ ആളും കൊല്ലപ്പെട്ടിരുന്നു.
An explosion occurred at the hotel of U.S. President-elect Donald Trump in Las Vegas, where a Tesla Cybertruck caught fire. Investigating agencies are considering the possibility of a terrorist attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."