അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകള്‍, 450 കോടിയുടെ ഇടപാടുകള്‍ നടന്നെന്ന് വിലയിരുത്തല്‍
കൊച്ചി: സംസ്ഥാനമാകെ നടന്ന പാതി വില തട്ടിപ്പില്‍ മുഖ്യ പ്രതി അനന്തു കൃഷ്ണന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. 2 കോടി രൂപ പ്രതി ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു. സഹോദരിയുടെ പേരിലും സഹോദരിയുടെ ഭര്‍ത്താവിന്റെ പേരിലും ഭൂമി വാങ്ങി.
തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. തട്ടിപ്പ് പുറത്തായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടി. അതേസമയം, ചോദ്യം ചെയ്യലിനോട് അനന്തു സഹകരിക്കുന്നില്ല. അനന്തുവിന്റെ കാറും ഓഫീസിലെ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തട്ടിപ്പു നടത്തിയ തൊടുപുഴ കുടയത്തൂര്‍ കോളപ്ര ചൂരംകുളങ്ങര അനന്തു കൃഷ്ണന് (26) എതിരേ സംസ്ഥാന വ്യാപകമായി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ആയിരത്തിലധികം പരാതികളില്‍ ഇതുവരെ ഇരുപതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ പരാതികള്‍- 2500. പരാതിക്കാര്‍ക്ക് നഷ്ടമായതു 10 കോടിയിലേറെ രൂപയാണ്. സംഭവത്തില്‍ കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി എടച്ചേരി സ്വദേശി എ. മോഹനന്റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
സീഡ് ചീഫ് കോര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, നാഷനല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ എക്‌സ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാര്‍, എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ബീന സെബാസ്റ്റ്യന്‍, സീഡ് ചെയര്‍പേഴ്‌സണ്‍ ഷീബ സുരേഷ്, സീഡ് സെക്രട്ടറി കെ.പി സുമ, സീഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ഇന്ദിര, സീഡ് ലീഗല്‍ അഡൈ്വസര്‍കൂടിയായ ലാലി വിന്‍സെന്റ് എന്നിവരാണ് പ്രതിപ്പട്ടികയില്‍. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.
ഇടുക്കിയില്‍ 350 പരാതികള്‍ ലഭിച്ചു. വിഷയത്തില്‍ ലഭിക്കുന്ന എല്ലാ പരാതികളിലും കേസെടുക്കാന്‍ പൊലിസ് ആസ്ഥാനത്തുനിന്ന് ജില്ലാ പൊലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. മുന്നൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.
നാഷനല്‍ എന്‍.ജി.ഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സി.എസ്.ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഇതുവരെ ഒരു കമ്പനിയില്‍നിന്നും സി.എസ്.ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലിസിനോട് സമ്മതിച്ചതായാണ് വിവരം.
ഏജന്റുമാരെയും പ്രമുഖ സന്നദ്ധ സംഘടനകളെയും രാഷ്ട്രീയ നേതാക്കളെയും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പു നടത്തിയത്. പലയിടത്തും സ്ത്രീകള്‍ക്ക് ആദ്യഘട്ടത്തില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും മറ്റും ലഭിച്ചിരുന്നു. ഇതോടെ പദ്ധതിക്കു വിശ്വാസ്യത ലഭിച്ചു. മിക്കയിടത്തും പ്രമുഖ രാഷ്ട്രീയ നേതാക്കളെയാണ് ഉല്‍പന്നങ്ങളുടെ വിതരണത്തിനായി കമ്പനി ക്ഷണിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങളും മറ്റും പ്രചരിച്ചതോടെ കൂടുതല്‍ ആളുകള്‍ പകുതി വിലയ്ക്കു സാധനങ്ങള്‍ ലഭിക്കുമെന്നു കരുതി പണം നല്‍കുകയായിരുന്നു. പണം നല്‍കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സ്‌കൂട്ടറും മറ്റു ഉപകരണങ്ങളും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.
തിരുവനന്തപുരത്ത് 11 സൊസൈറ്റികള്‍ രൂപീകരിച്ച് കോര്‍ഡിനേറ്റര്‍മാരെ ഉപയോഗിച്ച് 6 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കണ്ടെത്തല്‍. എറണാകുളം ജില്ലയില്‍നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."