എ.വി.പി. സ്ഥാപകന്റെ മകൾ കൊല്ലപ്പെട്ട നിലയിൽ; ഹോം നഴ്സിനായി തിരച്ചിൽ, കവർച്ചാ ശ്രമമെന്ന് പൊലിസ്
കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (AVP) സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടി (83) നഞ്ചുണ്ടാപുരം റോഡിലെ വസതിയിൽ കൊല്ലപ്പെട്ടു. കൈകാലുകൾ ബന്ധിച്ചും വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ചും കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. കവർച്ചാ സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
സംഭവം ഇങ്ങനെ:
നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിൽ മകൻ ഡോ. രാംകുമാർ കുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചിരുന്നത്. മകൻ വിദേശയാത്രയിലായിരുന്ന സമയത്താണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ മകൾ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വിവരം പുറത്തറിയുന്നത്.
സിസിടിവി ദൃശ്യങ്ങൾ നൽകുന്ന സൂചന:
പൊലിസ് നടത്തിയ സിസിടിവി പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു.വെള്ളിയാഴ്ച രാത്രി 12.15-ഓടെ മൂന്നംഗ സംഘം ഫ്ലാറ്റിലെത്തി.വീട്ടുസഹായിയായ നേപ്പാൾ സ്വദേശിനി സുർജ റോക്കി (37) ഇവർക്കായി വാതിൽ തുറന്നുകൊടുക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.ഏകദേശം അരമണിക്കൂറിനുള്ളിൽ സംഘം മടങ്ങിപ്പോയി. സഹായിയായ സുർജ റോക്കിയെയും ഇപ്പോൾ കാണാനില്ല.
കവർച്ചയും അന്വേഷണവും:
വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന മാല നഷ്ടപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്വർണ്ണമോ പണമോ നഷ്ടപ്പെട്ടോ എന്ന് പരിശോധിച്ചുവരികയാണ്. പ്രതികളെ പിടികൂടാൻ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."