വയനാട്ടിലും കാട്ടാനയാക്രമണം; യുവാവ് കൊല്ലപ്പെട്ടു
വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂല്‍പ്പുഴയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് മനുവി നേരെ കാട്ടാനയുടം കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോൾ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. മനുവിനെ തട്ടിയെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ദിവസം ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്. മതംബ കൊമ്പന്‍പാറയിലായിരുന്നു സംഭവം. ഇന്നലെ വൈകിട്ട് ചെന്നാപ്പാറ മുകള്‍ ഭാഗത്തുനിന്നു കൊമ്പന്‍പാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി വീടിനു സമീപത്തെ അരുവിയിലേക്കു പോയ സോഫിയയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും കാണാഞ്ഞ് മാതാവിനെ അന്വേഷിച്ചു പോയ മകനാണ് അരുവിക്കു സമീപം മരിച്ചനിലയിൽ സോഫിയയെ കണ്ടെത്തിയത്. ആന ചിന്നംവിളിച്ച് 300 മീറ്റർ അപ്പുറം നിലയുറപ്പിച്ചിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പൊലിസും സ്ഥലത്തെത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയാണ് മൃതദേഹം സ്ഥലത്തുനിന്ന് നീക്കിയത്. മക്കൾ: മുഹമ്മദ് ഷെയ്ഖ്, ആമിന.
അതിനിടെ മലപ്പുറം കരുളായിയിൽ വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽ ആശ്വാസവാക്കുകളുമായി പ്രിയങ്ക ഗാന്ധി എം.പിയെത്തി. കരുളായി ചെറുപുഴ വനം ക്വാർട്ടേഴ്‌സിലെ പൂച്ചപ്പാറ മണിയുടെ കുടുംബത്തെയും, ഉൾവനത്തിലെ ഉച്ചക്കുളം നഗറിലെ സരോജിനിയുടെ കുടുംബത്തെയുമാണ് പ്രിയങ്ക സന്ദർശിച്ചത്.
ജനുവരി അഞ്ചിന് രാത്രിയാണ് കുട്ടികളെ സ്‌കൂൾ ഹോസ്റ്റലിലാക്കി മടങ്ങും വഴി മണിക്ക് നേരെ കാട്ടാനായുടെ ആക്രമണമുണ്ടാവുന്നത്. ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. ഒന്നരയോടെയാണ് ചെറുപ്പുഴയിൽ മണിയുടെ കുടുംബത്തെ കാണാൻ പ്രിയങ്കയെത്തിയത്. മണിയുടെ ഭാര്യ മാതി, ഭിന്നശേഷിക്കാരിയായ മകൾ മീനാക്ഷി തുടങ്ങിയവരെ ആശ്വസിപ്പിച്ചു.
കാലികളെ മേയ്ക്കാൻ പോയ ഉച്ചക്കുളത്തെ കരിയന്റെ ഭാര്യ സരോജിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാവുന്നത് ജനുവരി 15നാണ്. ഉടനെ മരിച്ചു. 12.30ഓടെ ഉച്ചക്കുളം നഗറിലെത്തിയ പ്രിയങ്ക സരോജിനിയുടെ കുടുംബാഗങ്ങളെ ആശ്വസിപ്പിച്ചു. മകന് സർക്കാർ ജോലി വേണമെന്നും, വന്യമൃഗഭീതി കൂടാതെ ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുള്ള ആവശ്യങ്ങൾ കുടുംബാഗങ്ങൾ ഉന്നയിച്ചു.
ഒരേ സ്ഥലത്ത് അടിക്കടിയുണ്ടായ മരണങ്ങൾ കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്. മണിയുടെ മരണ വിവരം അറിഞ്ഞ അന്നുതന്നെ കുടുംബത്തെ കാണണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."