ആമസോൺ AWS തകരാറിൽ; യുഎഇയിലും ബഹ്‌റൈനിലും ഐടി സേവനങ്ങൾ അവതാളത്തിൽ
ദുബൈ: യുഎഇയിലെ ആമസോൺ ഡാറ്റാ സെന്ററിനു മുകളിൽ ഡ്രോണിന്റെ വസ്തുക്കൾ പതിച്ച് മിഡിൽ ഈസ്റ്റിലെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങൾ തടസ്സപ്പെട്ടു. ആമസോൺ വെബ് സർവീസസിന്റെ (AWS) പ്രവർത്തനം നിലച്ചതോടെ യുഎഇയിലെയും ബഹ്‌റൈനിലെയും നിരവധി ധനകാര്യ സ്ഥാപനങ്ങളെയും ആപ്പുകളെയും ഇത് സാരമായി ബാധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ചയുണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് യുഎഇയിലെ രണ്ട് പ്രധാന ഡാറ്റാ സെന്റർ ക്ലസ്റ്ററുകളിലേക്കുള്ള വൈദ്യുതി അധികൃതർ വിച്ഛേദിച്ചിരുന്നു. സംവിധാനങ്ങൾ പഴയപടിയാക്കാൻ കുറഞ്ഞത് ഒരു ദിവസമെങ്കിലും എടുക്കുമെന്ന് ആമസോൺ അറിയിച്ചു.
ആയത്തുല്ല അലി ഖംനാഈയുടെ വധത്തിന് പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയ അതേ ദിവസം തന്നെയാണ് ആമസോൺ കേന്ദ്രത്തിലും ആഘാതമുണ്ടായത്. എന്നാൽ ഡാറ്റ സെന്ററിൽ എന്ത് വസ്തുവാണ് പതിച്ചതെന്ന് ആമസോൺ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഐടി തടസ്സം കാരണം മൊബൈൽ ആപ്പുകളും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ലഭ്യമല്ലെന്ന് അബുദബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB) ഉപഭോക്താക്കളെ അറിയിച്ചു. ഇതോടൊപ്പം മറ്റ് പത്തോളം കോർ ക്ലൗഡ് സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രമുഖ യുഎസ് ടെക് കമ്പനിയുടെ ഡാറ്റാ സെന്റർ സൈനിക നടപടി മൂലം ഓഫ്‌ലൈനാകുന്നത്. എഐ (AI) ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന യുഎഇയിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഒറാക്കിൾ തുടങ്ങിയ കമ്പനികൾ ശതകോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്തിവരുന്നതിനിടെയാണ് ഈ സംഭവം.
പ്രവർത്തനങ്ങൾ ബാധിക്കാത്ത മറ്റ് മേഖലകളിലെ സെർവറുകളിലേക്ക് ഡാറ്റ മാറ്റാൻ ആമസോൺ ഉപഭോക്താക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഡാറ്റാ സെന്ററുകളുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക അധികാരികളുമായി ചേർന്ന് പ്രവർത്തിച്ചു വരികയാണെന്ന് കമ്പനി വ്യക്തമാക്കി.
amazon web services experienced a major outage, impacting businesses and digital platforms across the uae and bahrain. companies reported disruptions to cloud-hosted applications, payment systems, and enterprise tools as engineers worked to restore services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."