തെരുവുനായ്ക്കളുടെ കടിയേറ്റ് അഞ്ചുവര്‍ഷം കൊണ്ട് പൊലിഞ്ഞത് 94 ജീവനുകള്‍
കൊച്ചി:തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം ഭീകരമായി വർധിക്കുന്നു. കഴിഞ്ഞവർഷം 3,16,793 പേർക്കാണ് സംസ്ഥാനത്ത് കടിയേറ്റത്. 2023നെ അപേക്ഷിച്ച് 10,366 പേരെ കൂടുതൽ ആക്രമിച്ചതായാണ് വിവരാവകാശ രേഖ.
2023ൽ 3,06,427 പേരെയാണ് കടിച്ച് പരുക്കേൽപിച്ചത്. അഞ്ചുവർഷത്തിനിടെ വിവിധ ജില്ലകളിലായി 12,93,948പേർക്ക് കടിയേറ്റെന്നും രാജു വാഴക്കാലക്ക് നൽകിയ മറുപടിയിൽ ആരോഗ്യമന്ത്രിയുടെ കാര്യാലയം വ്യക്തമാക്കി.
2020 ജനുവരി മുതൽ 2024 ഡിസംബർ വരെ പേവിഷബാധയേറ്റ് ജീവൻ നഷ്ടപ്പെട്ടത് 94 പേർക്കാണ്. കഴിഞ്ഞവർഷം മാത്രം 26പേരാണ് മരണമടഞ്ഞത്. തിരുവനന്തപുരത്തും കൊല്ലത്തും 16 പേർ വീതം മരിച്ചു. എന്നാൽ മലപ്പുറം,വയനാട്, കോഴിക്കോട്, കാസർകോട്, കോട്ടയം എന്നിവിടങ്ങളിൽ പേവിഷബാധാമരണം സംഭവിച്ചില്ല എന്നതും ആശ്വാസത്തിന് വക നൽകുന്നു. കഴിഞ്ഞവർഷം കൂടുതൽ പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 50870 പേർക്ക്.
കുറവ് വയനാട്ടിലും. 5719. കൊല്ലത്തും എറണാകുളത്തും മുപ്പതിനായിരത്തിലേറെ പേരെ വീതം കടിച്ച് പരുക്കേൽപ്പിച്ചു. ഇവയുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ തെരുവുനായ്ക്കളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."