പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു
റിയാദ്: സഊദി പ്രോ ലീഗിൽ വിജയകുതിപ്പ് തുടർന്ന് അൽ നസർ. അൽ അഹ്ലി സഊദിക്കെതിരായ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസറിന്റെ വിജയം. പുതുതായി ടീമിലെത്തിയ കൊളംബിയൻ താരം ജോൺ ഡുറാന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് അൽ നസർ വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ഡുറാൻ ഇരട്ടഗോൾ നേടിയാണ് തിളങ്ങിയത്. അൽ നസറിനൊപ്പമുള്ള ആദ്യ മത്സരത്തിലും താരം ഇരട്ടഗോൾ നേടിയിരുന്നു. ഇതോടെ ടീമിനൊപ്പം രണ്ട് മത്സരങ്ങളിൽ നിന്നും ഗോൾ നേട്ടം നാലാക്കി മാറ്റാനും കൊളംബിയൻ താരത്തിന് സാധിച്ചു. ആസ്റ്റൺ വില്ലയിൽ നിന്നുമാണ് താരം സഊദി പ്രോ ലീഗിലേക്ക് ചേക്കേറിയത്.
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം മുന്നേറ്റനിരയിൽ ഡുറാന്റെ സംഭാവനകൾ കൂടിയാവുമ്പോൾ അൽ നസർ ലീഗിൽ ഇനിയും മികച്ച മുന്നേറ്റങ്ങൾ നടത്തുമെന്ന് ഉറപ്പാണ്. അൽ നസറിനൊപ്പം റൊണാൾഡോ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. അൽ നസറുമായുള്ള പുതിയ കരാർ പ്രകാരം ഒരു വർഷം കൂടിയാണ് റൊണാൾഡോക്കുള്ളത്. പുതിയ കരാറിന്റെ ഭാഗമായി റൊണാൾഡോക്ക് 200 മില്യൺ യൂറോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മത്സരത്തിൽ 32, 88 എന്നീ മിനിറ്റുകളിലാണ് താരത്തിന്റെ ഗോളുകൾ പിറന്നത്. അയ്മൻ യഹിയയാണ് അൽ നസറിന്റെ ബാക്കിയുള്ള ഒരു ഗോൾ നേടിയത്. അൽ അഹ്‌ലിക്ക് വേണ്ടി ഇവാൻ ടോണി (78), സുമൈഹാൻ അൽ നബിത് 90+ 8 എന്നിവരാണ് ഗോളുകൾ നേടിയത്.
നിലവിൽ സഊദി പ്രൊ ലീഗിന്റെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ. 20 മത്സരങ്ങളിൽ നിന്നും 13 വിജയവും 5 സമനിലയും രണ്ട് തോൽവിയും അടക്കം 44 പോയിന്റാണ് റൊണാൾഡോയുടെയും സംഘത്തിന്റെയും കൈവശമുള്ളത്. 49 പോയിന്റുമായി അൽ ഇത്തിഹാദ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 47 പോയിന്റോടെ അൽ ഹിലാലാണ് രണ്ടാം സ്ഥാനം. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഫെബ്രുവരി 17നാണ് അൽ നസറിന്റെ അടുത്ത മത്സരം. മത്സരത്തിൽ പെർസെപോളീസിനെയാണ് അൽ നസർ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."