കുരുതി തുടര്‍ന്ന് ഇസ്‌റാഈലും യു.എസും; ഇറാനില്‍ മരണം 1000 കവിഞ്ഞു
തെഹ്റാന്‍: ഇറാന് മേല്‍ ഏകപക്ഷീയമായി ഇസ്‌റാഈലും യു.എസും ആരംഭിച്ച ആക്രമണത്തില്‍ മരണം 1000 കവിഞ്ഞു. എന്തിനെന്നുപോലും വ്യക്തമായി നിര്‍വചിക്കാതെ പതിവു രീതിയില്‍ ജനവാസ മേഖലകളേയും കുഞ്ഞുങ്ങളേയും ലക്ഷ്യമിട്ടാണ് ഇസ്‌റാഈലും യു.എസും ആക്രമണം ആരംഭിച്ചത്. അതേസമയം, യു.എസ് ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് മാത്രമായിരുന്നു ഇറാന്റെ തിരിച്ചടി. . കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇറാനില്‍ 200ലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച, ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ അതിശക്തമായ ആക്രമണമാണ് സംയുക്ത സേന നടത്തിയത്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ടോടെ ആരംഭിക്കാനിരിക്കെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം കടുപ്പിച്ചത്. ഇന്നലെ രാത്രിയോടെ നടക്കേണ്ടിയിരുന്ന ഖാംനഇയുടെ ഖബറടക്ക ചടങ്ങുകള്‍ മാറ്റിവച്ചിരിക്കുകയാണ്. പുതിയ തീയതി പുറത്തുവിട്ടിട്ടില്ല.
തെഹ്‌റാനില്‍ പ്രസിഡന്റിന്റെ കാര്യാലയത്തിനുനേരെ ആക്രമണമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. തന്ത്രപ്രധാന മേഖലയായ ഇസ്ഫഹാനിലും കടുത്ത ബോംബിങ്ങാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതിനിടെ, ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍ 56കാരനായ മുജ്തബ ഖാംനഈയെ തെരഞ്ഞെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ആര് തെരഞ്ഞെടുക്കപ്പെട്ടാലും അവര്‍ക്ക് ഖാംനഈയുടെ വിധിയായിരിക്കുമെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
ആക്രമണം ലെബനാനിലും
ലബനാനിലും ഇസ്റാഈല്‍ കനത്ത ആക്രമണം നടത്തി. ഇന്നലെ ഇവിടെ 12 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം മുതല്‍ കരയാക്രമണവും ആരംഭിച്ചു. മേഖലയിലെ 80 ഗ്രാമങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോയതായാണ് റിപ്പോര്‍ട്ട്. അര ലക്ഷത്തിലധികം പേര്‍ ഇതിനകം പലായനം ചെയ്തു. ലബനാനില്‍ ഇതിനകം 60ലധികം പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും നടന്നു. ലബനാനിലെ സായുധസംഘടനയായ ഹിസ്ബുല്ല ഒന്നിലധികം റോക്കറ്റുകള്‍ ഇസ്റാഈലിനെ ലക്ഷ്യമിട്ട് തൊടുത്തുവിട്ടു. ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ കരയാക്രമണം നടത്തുകയായിരുന്ന നാല് ഇസ്റാഈല്‍ സൈനികര്‍ക്ക് പരുക്കേറ്റു.
പ്രതിരോധിച്ച് ഇറാന്‍
അറബ് രാജ്യങ്ങളിലെ യു.എസ് സൈനിക നിലയങ്ങള്‍ക്കുനേരെയും ഇസ്‌റാഈലിനെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. ഇരു രാജ്യങ്ങളുടെയും കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് 24 മണിക്കൂറിനിടെ 40 മിസൈലുകള്‍ തൊടുത്തുവെന്ന് ഇറാന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സഊദി അറേബ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലക്കുനേരെയുണ്ടായ ഡ്രോണ്‍ ആക്രമണശ്രമം സഊദി പ്രതിരോധ സേന തകര്‍ത്തു. ദുബൈയിലെ യു.എസ് കോണ്‍സുലേറ്റിനുനേരെയുണ്ടായ ആക്രമണശ്രമവും വിഫലമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സിറിയയും ഇറാഖും കടന്ന് തുര്‍ക്കി ലക്ഷ്യമാക്കി വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ നാറ്റോ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടു. കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ച നാറ്റോയുടെ മിസൈല്‍ പ്രതിരോധ വിഭാഗമാണ് ഇറാനിയന്‍ മിസൈല്‍ തകര്‍ത്തത്. മിസൈല്‍ എവിടെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ലെങ്കിലും തുര്‍ക്കിയുടെ വ്യോമപാതയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അതു നിര്‍വീര്യമാക്കാന്‍ സാധിച്ചതായി രാജ്യം അറിയിച്ചു. സംഭവത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള ഏതു നീക്കത്തെയും പ്രതിരോധിക്കാനുള്ള പൂര്‍ണാവകാശം രാജ്യത്തിനുണ്ടെന്ന് തുര്‍ക്കി വ്യക്തമാക്കി.
മേഖലയിലെ എല്ലാ എംബസികളും യു.എസ് അടച്ചിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതിരോധമൊരുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. മേഖലയിലേക്ക് വിമാനവാഹിനിക്കപ്പല്‍ അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഗതാഗത പാതകളിലൊന്നായ ഹുര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചിട്ടുണ്ട്. ഇതുവഴി പോകുന്ന കപ്പലുകള്‍ അഗ്‌നിക്കിരയാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഹുര്‍മുസിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.എസ്.
സംഘര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും
പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നു. ഇറാനെ യു.എസും ഇസ്റാഈലും ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെ അഞ്ചാം ദിവസമായ ഇന്നലെ ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ 'ഐ.ആര്‍.ഐ.എസ് ദേന' തകത്തു. പുലര്‍ച്ചെ യു.എസ് നടത്തിയ ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 90 പേര്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഒരു രാജ്യത്തിന്റെ കപ്പലിനു നേരെ യു.എസ് നടത്തുന്ന ആദ്യ ടോര്‍പിഡോ ആക്രമണമാണിതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയുടെ വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ കഴിഞ്ഞ മാസം 18 മുതല്‍ 25 വരെ നടന്ന അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിലും നാവികാഭ്യാസത്തിലും പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇറാന്‍ കപ്പല്‍. സാംസ്‌കാരിക പൈതൃകവും സൈനിക സഹകരണവും മുന്‍നിര്‍ത്തി ഇന്ത്യന്‍ നാവികസേന വന്‍ സ്വീകരണമാണ് ഐ.ആര്‍.ഐ.എസ് ദേനയ്ക്ക് നല്‍കിയിരുന്നത്. മടക്കയാത്രയ്ക്കിടെ ലങ്കയുടെ തെക്കന്‍ തീരമായ ഗാളില്‍നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വച്ചാണ് കപ്പല്‍ ആക്രമിക്കപ്പെട്ടത്.
മധ്യസ്ഥശ്രമങ്ങളും തകൃതി
പശ്ചിമേഷ്യയിലെ സംഘര്‍ഷം അഞ്ചാം ദിനം പിന്നിട്ടതോടെ സമാധാന നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ചൈന, ഒമാന്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ മേല്‍നോട്ടത്തിലാണ് നീക്കം പുരോഗമിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ചൈന പ്രത്യേക മധ്യസ്ഥ പ്രതിനിധിയെ അയക്കുമെന്ന് വിദേശകാര്യ മന്ത്രി വാങ് യി അറിയിട്ടുണ്ട്. വിഷയത്തില്‍ സഊദി, യു.എ.ഇ വിദേശകാര്യ മന്ത്രിമാരുമായും ചൈന ചര്‍ച്ച നടത്തിയിരുന്നു.
the death toll in iran has crossed 1000 as attacks by israel and the united states continue, escalating tensions and raising global concerns over the growing conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."