ചെയർമാൻ - കോൺട്രാക്ടർ ഉടക്ക്; പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു
തൊടുപുഴ: നീണ്ട 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവർത്തന സജ്ജമായ കെ.എസ്.ഇ.ബി യുടെ 60 മെഗാവാട്ട് പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങ് വൈകുന്നു. കെ.എസ്.ഇ.ബി ചെയർമാനും - കോൺട്രാക്ടറും തമ്മിലുള്ള ഉടക്കാണ് കാരണം. പദ്ധതിയിലെ ഒരു ജനറേറ്റർ ഗ്രിഡിലേക്ക് കണക്ട് ചെയ്യുന്നത് 20 ദിവസം വൈകി എന്ന കാരണത്താൽ ഇലക്ട്രോ മെക്കാനിക്കൽ ജോലികൾ ഏറ്റെടുത്ത കോൺട്രാക്ടർക്ക് ഒന്നേകാൽ കോടി രൂപ സി.എം.ഡി പിഴയിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്ന് പറയുന്നു.
എന്നാൽ കോൺട്രാക്ടറുടെ ഭാഗത്തുനിന്നും വീഴ്ച വന്നിട്ടില്ലെന്നും വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. വേനൽ രൂക്ഷമാകുന്ന അടുത്ത മൂന്നു മാസത്തിൽ കേന്ദ്ര പൂളിൽ നിന്നും അധിക വൈദ്യുതി വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയ സാഹചര്യത്തിൽ കേരളം നെട്ടോട്ടത്തിലാണ്. ഈ സാഹചര്യത്തിലും പ്രതിദിനം 14.4 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭ്യമാകുന്ന പള്ളിവാസൽ എക്‌സ്റ്റെൻഷൻ വൈകിപ്പിക്കുകയാണ്.
പള്ളിവാസൽ വിപുലീകരണ പദ്ധതി കമ്മിഷനിങിന് സുസജ്ജമാണെന്ന പ്രൊജക്ട് മാനേജരുടെ കത്ത് ഡിസംബർ അവസാന വാരം സിവിൽ കൺസ്ട്രക്ഷൻസ് ചീഫ് എൻജിനീയർ ബോർഡിന് കൈമാറിയതാണ്. പരീക്ഷണാടിസ്ഥാനത്തിൽ 31.5 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇതുവരെ ഉൽപാദിപ്പിച്ചു കഴിഞ്ഞു. ഒരു പദ്ധതി 72 മണിക്കൂർ വിജയകരമായി പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ കൊമേഴ്‌സ്യൽ ആക്കണമെന്നാണ് ചട്ടം. തുടർന്ന് പവർ ഹൗസിന്റെ ചുമതല ഓപ്പറേഷൻ വിഭാഗത്തിന് കൈമാറി സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിർദേശപ്രകാരം ഉൽപാദനം നടത്തി വൈദ്യുതി ഗ്രിഡിലേക്ക് നൽകണം. എന്നാൽ ഇത്തരം നടപടികളെല്ലാം ഇവിടെ വൈകുകയാണ്.
2006 ഡിസംബർ 26 ന് അന്നത്തെ വൈദ്യുതി മന്ത്രി എ.കെ ബാലൻ നിർമാണോദ്ഘാടനം നിർവഹിച്ച പദ്ധതിയാണിത്. 268.01 കോടി രൂപ എസ്റ്റിമേറ്റിൽ തുടങ്ങിയ പദ്ധതിക്ക് ഇപ്പോൾ 600 കോടിയോളം മുടക്കിക്കഴിഞ്ഞു. യൂനിറ്റിന് ശരാശരി 5 രൂപ വച്ച് കണക്കാക്കിയാൽ പോലും ഒരു ദിവസത്തെ ഉൽപാദന നഷ്ടം 72 ലക്ഷം രൂപയാണ്. കൂടാതെ പ്രതിമാസം മൂന്ന് കോടിയോളം രൂപ വൈദ്യുതി ബോർഡിന് പലിശയിനത്തിലും നഷ്ടമാകുന്നുണ്ട്.
153 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ നിന്ന് പ്രതിവർഷം സംസ്ഥാനത്തിന് ലഭ്യമാവുക. പള്ളിവാസൽ വിപുലീകരണ പദ്ധതിയിലെ ഉൽപ്പാദനച്ചെലവ് ആദ്യ വർഷം യൂനിറ്റിന് 8.68 രൂപയും പിന്നീട് പിടിപടിയായി കുറഞ്ഞ് ഇത് 78 പൈസയുമാകും. കോടികളുടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന വെള്ളം, മൂന്നാറിലെ ആർ.എ ഹെഡ്‌വർക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസൽ എക്‌സ്റ്റൻഷൻ രൂപപ്പെടുത്തിയത്. ഇത്ര ലാഭകരമായി പ്രവർത്തിപ്പിക്കാവുന്ന പദ്ധതിയാണ് വൈദ്യുതി ബോർഡ് ഇനിയും വൈകിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."