ധോണിയുടെ വജ്രായുധത്തിന് മൂർച്ച കൂടുന്നു; മുംബൈക്ക് വേണ്ടി തകർത്താടി ചെന്നൈ താരം
നാഗ്പൂർ: രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈക്ക് വേണ്ടി തകർപ്പൻ ബൗളിങ് പ്രകടനവുമായി സൂപ്പർ താരം ശിവം ദുബെ. വിദർഭക്കെതിരെ ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് ദുബെ തിളങ്ങിയത്. മത്സരത്തിൽ 11.5 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 49 റൺസ് വിട്ടുനൽകിയാണ് ദുബെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ മൂന്നാം ഫൈഫർ നേട്ടമാണ് വിദർഭക്കെതിരെ ദുബെ സ്വന്തമാക്കിയത്.
വരാനിരിക്കുന്ന ചാമ്പ്യൻ ട്രോഫിക്കുള്ള ഇന്ത്യയുടെ റിസർവ് ടീമിന്റെ ഭാഗമാണ് ദുബെ. ടീം ആവശ്യപ്പെടുകയാണെങ്കിൽ ഈ ടൂർണമെന്റ് കളിക്കാൻ ദുബെക്ക് സാധിക്കും. ഇപ്പോൾ ദുബെയുടെ ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇ കളിക്കാൻ താരത്തിന് അവസരം ലഭിക്കുമോയെന്നും കണ്ടുതന്നെ അറിയണം.
2025ൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയാണ് ദുബെ കളിക്കുന്നത്. ചെന്നൈയുടെ മഞ്ഞകുപ്പായത്തിൽ ദുബെ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ഇന്ത്യൻ ടീമിൽ എത്തിച്ചത്. താരത്തിന്റെ ഈ മിന്നും പ്രകടനങ്ങൾ ഈ സീസണിലും ആവർത്തിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.
അതേസമയം മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്ത വിദർഭ 383 റൺസിനാണ് പുറത്തായത്. മുംബൈ ബൗളിങ്ങിൽ ദുബെക്ക് പുറമെ ഷാംസ് മുലാനി, റോയ്‌സ്റ്റൺ ഡയസ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും ഷർദുൽ താക്കൂർ ഒരു വിക്കറ്റും നേടി. വിദർഭക്ക് വേണ്ടി ഡാനിഷ് മലേവാർ, ധ്രുവ് ഷോറെയ്, യാഷ് റാത്തോഡ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഡാനിഷ് 157 പന്തിൽ 79 റൺസും ഷോറെയ് 109 പന്തിൽ 74 റൺസുമാണ് നേടിയത്. ഏഴു ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഡാനിഷിന്റെ തകർപ്പൻ ഇന്നിങ്സ്. 9 ഫോറുകളാണ് ആണ് ധ്രുവിന്റെ ബാറ്റിൽ നിന്നും പിറന്നത്.
യാഷ് 113 പന്തിൽ 54 റൺസും നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് താരം അടിച്ചെടുത്തത്. സമീപകാലങ്ങളിൽ മികച്ച സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കരുൺ നായരും മികച്ചു നിന്നു. 70 പന്തിൽ 45 റൺസായിരുന്നു കരുൺ നായർ നേടിയത്. ക്യാപ്റ്റൻ അക്ഷയ് വാദ്കർ 62 പന്തിൽ 34 റൺസും നേടി തിളങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."