തലസ്ഥാനത്ത് കൂട്ടക്കൊല; വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ്പ്രതി. പ്രതി പൊലിസില്‍ കീഴടങ്ങി. ആറ് പേരെ വെട്ടിയിട്ടുണ്ടെന്ന് പ്രതി പൊലിസില്‍ മൊഴി നല്‍കി. അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത് കണ്ടെത്താനാണ് പോലീസിന് സാധിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ പ്രതി പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടി കൊലപ്പെടുത്തിയത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഫാൻ പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍സുഹൃത്തിനെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്.ഇവരുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.
സൽമാ ബീവിയാണ് മരിച്ചത്. മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെഞ്ഞാറമൂടിലെ വീട്ടിൽ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. ഇതിനുപിന്നാലെയാണ് വെഞ്ഞാറമൂടിന് പുറമെ പാങ്ങോടും എസ്എന്‍ പുരത്തും കൊലപാതകം നടന്ന വിവരം പുറത്തുവരുന്നത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."