കോഴിക്കോട്ട് ലഹരി വിൽപന നടത്തിയ ബിബിഎ വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ലഹരി വിൽപ്പന നടത്തി വന്നിരുന്ന വിദ്യാർത്ഥി പൊലീസ് പിടിയിലായി. മലപ്പുറം മോങ്ങം സ്വദേശി ശ്രാവൺ സാഗർ പി (20) യെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ഫറോക്ക് എസ്‌ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു പ്രതി ലഹരി വ്യാപാരം നടത്തിയിരുന്നത് .മലപ്പുറത്തു നിന്നും കാറിൽ കൊണ്ടുവന്ന 105 ഗ്രാം എംഡിഎംഎയുമായി രാമനാട്ടുകരയിൽ വെച്ചാണ് പ്രതി പിടിയിലാവുന്നത്.കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ശ്രാവൺ.ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തി.വാട്സ്ആപ്പ് വഴിയുള്ള ഓർഡർ ലഭിച്ചാൽ, നേരിട്ട് കൈമാറാതെ ചെറുപൊതികളിൽ പായ്ക്ക് ചെയ്ത്, സ്ഥലത്ത് വച്ച ശേഷം ഗൂഗിൾ ലൊക്കേഷൻ വഴി അറിയിക്കുന്ന രീതിയിലായിരുന്നു ഇടപാട് നടത്തിയിരുന്നത്.
കഴിഞ്ഞ 8 മാസമായി മലപ്പുറം-കോഴിക്കോട് ജില്ലകളിൽ ലഹരി വിൽപ്പന നടത്തുന്നുവരുകയാണെന്നും ,ഏകദേശം 50 തവണ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും ശ്രാവൺ വെളിപ്പെടുത്തി.പോലീസ് പിടികൂടുമെന്ന് കരുതിയിരുന്നില്ലെന്നും, ലഹരി കച്ചവടത്തിൽ നിന്നും വലിയ വരുമാനം ഉണ്ടാക്കി ആഡംബര ജീവിതം നയിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു.
അന്വേഷണ സംഘത്തിൽ ഡാൻസാഫ് എസ്ഐമാരായ മനോജ് എടയേടത്ത്, അബ്ദുറഹ്മാൻ കെ, എഎസ്ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ, സുനോജ് കാരയിൽ, ലതീഷ് എംകെ, സരുൺ കുമാർ പികെ, ഷിനോജ് എം, അതുൽ ഇവി, അഭിജിത്ത് പി, ദിനീഷ് പികെ, മുഹമ്മദ് മഷ്ഹൂർ കെഎം, ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ, ശന്തനു, യശ്വന്ത് എന്നിവരും അന്വേഷണത്തിലുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."