മഴവെള്ള സംഭരണി പദ്ധതി പാളി; 10 വർഷത്തിനിടെ നടപ്പാക്കിയത് 83 പഞ്ചായത്തുകളിൽ മാത്രം
മലപ്പുറം: മഴവെള്ള സംഭരണം, ഭൂജല പരിപോഷണം പദ്ധതി ഗ്രാമപഞ്ചായത്തുകളിൽ പാളുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 83 ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് പേരിന് പോലും പദ്ധതി നടപ്പാക്കാനായത്. ഇടുക്കി, കോട്ടയം ഒഴികെ മറ്റു ജില്ലകളിൽ 10ൽ താഴെ പഞ്ചായത്തുകളിൽ മാത്രം പദ്ധതി ഒതുങ്ങി. കുടിവെള്ളക്ഷാമം രൂക്ഷമായ ഗ്രാമപഞ്ചായത്തുകളിൽ വീടുകളിലും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണി നിർമാണം ലക്ഷ്യമിട്ടാണ് കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിട്ടേഷൻ ഏജൻസിയുടെ കീഴിൽ പദ്ധതി നടപ്പാക്കിയത്.
2012-13 കാലഘട്ടത്തിലാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. എന്നാൽ, 10 വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്ത് ആകെ 12,051 സംഭരണികളാണ് നിർമിച്ചത്. ഇടുക്കി, കോട്ടയം ജില്ലകളിലാണ് കൂടുതൽ സംഭരണികൾ നിർമിച്ചത്.
ഇടുക്കിയിൽ 20 ഗ്രാമപഞ്ചായത്തുകളിലായി 3,969 സംഭരണികളും കോട്ടയത്ത് 18 ഗ്രാപമഞ്ചായത്തുകളിലായി 2,813 സംഭരണികളുമാണ് സ്ഥാപിച്ചത്.
മറ്റു ജില്ലകളിലെല്ലാം 10 ൽ താഴെ ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള മലപ്പുറം ജില്ലയിൽ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി 279 സംഭരണികളാണ് സ്ഥാപിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമായ പാലക്കാട് ജില്ലയിൽ നിർമിച്ചത് 829 സംഭരണികൾ മാത്രമാണ്. വയനാട്, കോഴിക്കോട് ജില്ലകളിൽ ഓരോ ഗ്രാപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്. തിരുവനന്തപുരം 5, കൊല്ലം 3, പത്തനംതിട്ട 3, ആലപ്പുഴ 5, എറണാകുളം 2, തൃശൂർ 5, കണ്ണൂർ 4, കാസർകോട് 4 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."