ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെയും വീഴ്ത്തി ഇന്ത്യ. മത്സരത്തിൽ 44 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലാൻഡ് 46.3 ഓവറിൽ 205 റൺസിന് പുറത്താവുകയായിരുന്നു.
ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി വരുൺ ചക്രവർത്തി തകർപ്പൻ പ്രകടനമാണ് നടത്തിയത്. 10 ഓവറിൽ 42 റൺസ് വിട്ടു നൽകിയാണ് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ഏകദിനത്തിലെ തന്റെ ആദ്യ ഫൈഫർ ആണ് വരുൺ സ്വന്തമാക്കിയത്. ഇതോടെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചു വിക്കറ്റുകൾ നേടുന്ന മൂന്നാമത്തെ സ്പിന്നറായി മാറാനും വരുണിന് സാധിച്ചു. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ ഫൈഫർ സ്വന്തമാക്കിയത് മുൻ പാക് താരം ഷാഹിദ് അഫ്രീദിയാണ്. 2004ൽ കെനിയക്കെതിരായ മത്സരത്തിൽ 11 റൺസ് വിട്ടുനൽകിയാണ് അഫ്രീദി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. 2013ലെ ടൂർണമെന്റിൽ രവീന്ദ്ര ജഡേജയും അഞ്ചു വിക്കറ്റുകൾ നേടി. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ജഡേജ അഞ്ചു വിക്കറ്റുകൾ നേടിയത്
അതേസമയം വരുണിന് പുറമെ കുൽദീപ് യാദവ് രണ്ട് വിക്കറ്റും അക്‌സർ പട്ടേൽ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ന്യൂസിലാൻഡിനായി കെയ്ൻ വില്യംസൺ 120 പന്തിൽ 81 റൺസാണ് വില്യംസൺ നേടിയത്. ഏഴ് ഫോറുകളാണ് താരം നേടിയത്.
ഇന്ത്യൻ ബാറ്റിങ്ങിൽ ശ്രേയയസ് അയ്യർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 98 പന്തിൽ 79 റൺസാണ് നേടിയത്. നാല് ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ഹർദിക് പാണ്ഡ്യ നാല് ഫോറുകളും ഒരു സിക്‌സും ഉൾപ്പടെ 45 പന്തിൽ 45 റൺസും നേടി. അക്സർ പട്ടേൽ മൂന്ന് ഫോറുകളും ഒരു സിക്സും അടക്കം 61 പന്തിൽ 42 റൺസും നേടി.
ന്യൂസിലാൻഡ് ബൗളിങ്ങിൽ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റുകൾ നേടി മിന്നും പ്രകടനമാണ് നടത്തിയത്. എട്ട് ഓവറിൽ 42 റൺസ് വിട്ടുനൽകിയാണ് താരം അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയത്. കൈൽ ജാമിസൺ, രചിൻ രവീന്ദ്ര, വില്യം ഒറൂർക്ക്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.
മാർച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. മാർച്ച് അഞ്ചിന് നടക്കുന്ന രണ്ടാം സെമി ഫൈനലിൽ കിവീസ് സൗത്ത് ആഫ്രിക്കയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."