നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനം; മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി
മലപ്പുറം: നിലമ്പൂരിൽ മുൻ നൃത്താധ്യാപികയായ 80 കാരി ഇന്ദ്രാണി ക്രൂരമർദനത്തിനിരയായ സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് തൽസമയം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചതായി മന്ത്രി അറിയിച്ചു.
നിലമ്പൂർ സി.എച്ച്. നഗറിലെ പാട്ടത്തൊടി വീട്ടിൽ താമസിക്കുന്ന ഇന്ദ്രാണിയെ അയൽക്കാരനായ വയോധികൻ ഷാജി മർദിച്ചതായി പരാതി ലഭിച്ചു. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചിൽ കേട്ടോടിയെത്തിയ നാട്ടുകാരാണ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി, ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ദ്രാണിയുടെ മകൻ സത്യനാഥൻ ജോലി സന്ദർഭത്തിൽ വീട്ടിലില്ലാത്തതിനാൽ അമ്മയെ നോക്കാൻ അയൽവാസി ഷാജിയെ ഏൽപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസമയത്ത് ഷാജി മദ്യലഹരിയിലായിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിനോട് മൊഴി നൽകി. നിലമ്പൂർ പൊലീസ് ഷാജിയെ കസ്റ്റഡിയിലെടുത്ത് ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
വയോജന സുരക്ഷ ഉറപ്പാക്കും
വയോജനങ്ങൾക്ക് ഭയമില്ലാതെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വ്യക്തമാക്കി. മുതിർന്നവർക്കെതിരായ അതിക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നിയമനടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഇന്ദ്രാണിക്ക് എല്ലാ സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യനീതി വകുപ്പ് പ്രാവർത്തികമാക്കുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുമെന്നും, 2007ലെ മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."